ബോഡി ലാംഗ്വേജിൽ കണ്ട വ്യത്യസ്തത, പ്രസംഗം കൂടിയായപ്പോൾ സംശയം ശക്തമായി; ദിലീപ് തന്നെ അന്ന് സ്വന്തം കുഴിതോണ്ടി?
ദിലീപിനെ സംശയമുനയിലേക്ക് കൊണ്ടുവന്നതായി പ്രോസിക്യൂഷൻ പറയുന്നത് വർഷങ്ങൾക്ക് മുമ്പ് നടൻ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ പ്രസംഗമാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഫെബ്രുവരി പതിനേഴിനാണ് കേരളത്തെയാകെ നടുക്കി നടിയെ ആക്രമിച്ച സംഭവം വാർത്തകളിൽ നിറയുന്നത്. അതിന് പിന്നാലെ ഫെബ്രുവരി 19ന് നടീനടന്മാരുടെ സാംസ്കാരിക കൂട്ടായ്മ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒത്തുകൂടുകയായിരുന്നു.
അന്ന് എല്ലാവരുടേയും കണ്ണുകൾ ദിലീപിൽ തന്നെയായിരുന്നു. മാത്രമല്ല പലരുടേയും മനസിൽ നൂറായിരം ചോദ്യങ്ങളും സംശയങ്ങളും ഉണർന്നിരുന്നു. ആ സംശയങ്ങൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിലായിരുന്നു പിന്നാലെ നടൻ നടത്തിയ പ്രസംഗം. അതിൽ ചില സൂചനകൾ ഒളിഞ്ഞ് കിടന്നിരുന്നു. പ്രോസിക്യൂഷനും ആ പ്രസംഗം പിന്നീട് ഉപകാരപ്രദമായി.

ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതിനാണ് ആ പ്രസംഗത്തിന്റെ ക്ലിപ്പുകൾ സഹായിച്ചത്. രാവിലെ ആന്റോ വിളിച്ചപ്പോഴാണ് വളരെ ഷോക്കിങ്ങായിട്ടുള്ള ഈ വാർത്ത അറിഞ്ഞത്. അപ്പോൾ തന്നെ ലാലേട്ടൻ അടക്കമുള്ളവരെ വിളിച്ചിരുന്നു. രമ്യയുടെ വീട്ടിലായിരുന്നു ആ കുട്ടി പിന്നീട് ഉണ്ടായിരുന്നത്. ഞാൻ ഏറ്റവും അധികം ഒപ്പം സിനിമ ചെയ്തിട്ടുള്ളവരിൽ ഒരാൾ ആ കുട്ടിയാണ്.
ശരിക്കും പറഞ്ഞാൽ നമ്മൾ നമ്മുടെ വീടിന് അകത്തേക്ക് തന്നെയാണ് നോക്കേണ്ടത്. ഭയപ്പെടുത്തുന്ന സംഭവമാണ്. ഇത് സിനിമയിൽ സംഭവിച്ചു എന്നതിനേക്കാൾ അപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്. പോലീസ് സത്യസന്ധമായ രീതിയിൽ തന്നെയാണ് അതിന്റെ അന്വേഷണം എല്ലാം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പിന്നാലെ എല്ലാവരും വളരെ സജീവമായിട്ടുണ്ട്. മീഡിയക്കാരോട് പ്രത്യേകമായി പറയാനുള്ളത് വാർത്തകൾ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത് എന്നാണ്. ഇങ്ങനൊരു സംഭവം സിനിമയിൽ സംഭവിച്ചുവെന്ന് പറയുമ്പോൾ ഇവിടെ ഇത്രയും വലിയൊരു കൂട്ടായ്മയുണ്ടായി. ഇത് സാധാരണക്കാരന്റെ വീട്ടിൽ നടക്കുന്ന സംഭവമായി എടുത്ത് ഇനി ഇത്തരത്തിൽ ഒന്ന് സംഭവിക്കാതിരിക്കാൻ ഒരുമിച്ച് കൂട്ടായി നിൽക്കാം.
അതിനൊപ്പം ഞാനും ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നു. മമ്മൂക്ക വിളിച്ചപ്പോൾ തന്നെ എല്ലാവരും ഓടി വരികയുണ്ടായി. മലയാള സിനിമ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ചു എന്നതിനേക്കാൾ അപ്പുറം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത് സംഭവിച്ചു എന്നതാണ്. ഇങ്ങനൊന്ന് ഇനി സംഭവിക്കാൻ പാടില്ലെന്ന ഉറച്ച തീരുമാനം വേണം.

എല്ലാവരും ഒറ്റക്കെെട്ടായി ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് അന്ന് ദിലീപ് അവസാനിപ്പിച്ചത്. അന്നത്തെ ദിലിപീന്റെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വഭാവികത തോന്നിയിരുന്നുവെന്നത് പ്രേക്ഷകർ അടക്കം എല്ലാവരും എടുത്ത് പറഞ്ഞ ഒന്നായിരുന്നു. വാർത്തകൾ വളച്ചൊടിക്കരുതെന്ന് മീഡിയക്കാരെ താക്കീത് ചെയ്ത് സംസാരിച്ചതിലൂടെ ദിലീപ് തന്നെ അന്ന് സ്വന്തം കുഴിതോണ്ടിയതിന് സമമായി കാര്യങ്ങൾ മാറി.
ദിലീപിന് അനുകൂലമായ വിധി വന്ന സാഹചര്യത്തിൽ നിയമ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടത് പോലുള്ള പ്രതികരണമാണ് അതിജീവിതയ്ക്കൊപ്പം നിന്നവരിൽ നിന്നും വരുന്നത്. പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്മി, രമ്യ നമ്പീശൻ തുടങ്ങിയവരെല്ലാം കോടതി വിധിയിൽ അസംതൃപ്തി പ്രകടിപ്പിച്ചു. അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല.
കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരള സമൂഹത്തിൽ സ്ത്രീകൾ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോട് പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു. എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് പരിസമാപ്തി വന്നത് ഞങ്ങൾ നോക്കി നിൽക്കുകയാണ് എന്നായിരുന്നു പാർവതിയുടെ പ്രതികരണം.


Click it and Unblock the Notifications











