മുണ്ടും ബ്ലൗസുമിടുന്ന വേഷം മാത്രം വന്ന് തുടങ്ങി; ആദ്യം ഭര്‍ത്താവും പോയി, ഒറ്റയ്ക്കായ ജീവിതത്തെ കുറിച്ച് ബീന
വേറിട്ട അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ബീന കുമ്പളങ്ങി. ബീനയെ കുറിച്ച് പറയുമ്പോള്‍ കല്യാണരാമനിലെ ഭവാനി എന്ന കഥാപാത്രയാണ് എല്ലാവര്‍ക്കും പെട്ടെന്ന് ഓര്‍മ്മ വരിക. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭിനയ ലോകത്ത് എവിടെയും ബീനയെ കാണാനില്ലായിരുന്നു.
ഇത്രയും കാലം എവിടെ പോയതാണെന്ന് ചോദിച്ചാല്‍ അവസരങ്ങളൊന്നും തന്നെ തേടി വന്നില്ലെന്നാണ് ബീന പറയുന്നത്. ഭര്‍ത്താവ് അടക്കം എല്ലാവരും തന്നെ ഒറ്റയ്ക്കാക്കി പോയതോടെ ജീവിക്കണോന്ന് തന്നെ ചിന്തിച്ച് പോയിരുന്നു എന്നാണ് നടിയിപ്പോള്‍ പറയുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബീന കുമ്പളങ്ങി.

ഈ ലോകത്ത് ഒറ്റപ്പെട്ട് പോയതോടെ മരിക്കണോ ജീവിക്കണോ എന്നറിയാതെ നിന്നിട്ടുണ്ടെന്ന് പറയുകയാണ് ബീന. 'ആദ്യം ഭര്‍ത്താവിനെയും പിന്നെ അമ്മച്ചിയെയും എനിക്ക് നഷ്ടപ്പെട്ടു. ആകെയുണ്ടായിരുന്ന ആശ്രയമാണ് ദൈവം കൊണ്ട് പോയത്. ഇതോടെ മാനസികമായി തകര്‍ന്നു. ഇനി എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന് അറിയാത്ത അവസ്ഥയായി. പല രീതിയിലും ദൈവം എന്നെ പരീക്ഷിച്ച് കൊണ്ടിരുന്നു.
എനിക്ക് ഒറ്റയ്‌ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വന്നെങ്കിലും ആ സമയത്ത് സഹായിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവും. അമ്മച്ചി സുഖമില്ലാതെ കിടന്നപ്പോഴും എന്നെയിങ്ങനെ തനിച്ചാക്കി പോകുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് ബീന പറയുന്നു.

പത്മരാജന്റെ കള്ളന്‍ പവിത്രന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് മലയാളത്തിലെ മികച്ച സിനിമകളിലൊന്നായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അന്ന് അഭിനയത്തെ കുറിച്ചൊന്നും എനിക്ക് അറിയില്ല. സംവിധായകന്‍ എന്ത് പറയുന്നോ അതുപോലെ ചെയ്യുക, അതാണ് എനിക്ക് അഭിനയം. സിനിമയിലെ ദമയന്തി എന്ന കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കില്‍ അത് പത്മരാജന്‍ സാറിന്റെ കഴിവ് മാത്രമാണെന്ന് നടി പറയുന്നു.

പിന്നീട് നായിക വേഷം ഇനി കിട്ടുമെന്ന് കരുതിയെങ്കിലും എന്നെ തേടി വന്നതെല്ലാം മുണ്ടും ജാക്കറ്റും ധരിച്ച കഥാപാത്രങ്ങളാണ്. വേലക്കാരിയോ അല്ലെങ്കില്‍ അതിന് സമാനമായ വേഷങ്ങളോ ആയിരിക്കും മിക്കതും. പിന്നീട് അവസരങ്ങള്‍ പോലും വരാതെയായി. അന്നും ഇന്നും അവസരം ചോദിച്ച് പോവുന്നത് കുറവാണ്. കഥാപാത്രം ഉണ്ടെങ്കില്‍ ഇങ്ങോട്ട് വിളിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അതൊക്കെ കൊണ്ടാണ് സിനിമയിൽ നിന്നും മാറി നിന്നു. അവസരങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെയാണ്. അതിനിടയിൽ ഒരുപാട് പുതിയ ആൾക്കാർ വന്നു. പക്ഷെ ഒന്നും തരപ്പെട്ടില്ല. അങ്ങനെ എന്നെ പോലെയുള്ളവർക്ക് പഴയ ആളുകൾക്ക് സിനിമയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു.

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കല്യാണ രാമനിലെ ഭവാനി എന്ന കഥാപാത്രം ചെയ്യുന്നത്. അത് ശ്രദ്ധിക്കപ്പെട്ടു. ഇന്നും ആ കഥാപാത്രത്തെ കുറിച്ചാണ് കൂടുതല്‍ പേരും പറയുന്നതും ചിരിക്കുന്നതും. അത് ചെയ്യുമ്പോഴും ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. പലരും ഇപ്പോള്‍ എന്നെ കാണുമ്പോഴും ഭവാനിയെ ഓര്‍ത്ത് ചിരിക്കാറുണ്ട്.
അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. അതിന് ശേഷം പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, എന്നിങ്ങനെ കുറച്ച് സിനിമകളില്‍ കൂടി അഭിനയിച്ചു. ഇപ്പോള്‍ ഏകദേശം ഇരുപത് വര്‍ഷത്തോളമായി സിനിമകളുമൊന്നുമില്ലാതെ ഇരിക്കുകയാണെന്ന് ബീന കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











