ഞാനായിരുന്നു സംസാരിക്കാറ്, ജിഷ്ണു ചേട്ടൻ കേട്ടിരിക്കും; മരണത്തിൽ ഏറെ വേദനിച്ചു; ഭാവന
മലയാള സിനിമയിലെ മുൻ നിര നായിക നടിമാരിലൊരാളാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് ഭാവന. മലയാളത്തിൽ നിന്ന് മാറി നിന്ന സമയത്തും കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി.

ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണവും നടന്ന് കൊണ്ടിരിക്കുകയാണ്. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. കമൽ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.
അന്തരിച്ച നടൻ ജിഷ്ണു, സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ഇപ്പോഴിതാ ആദ്യ സിനിമയെക്കുറിച്ചും ഒപ്പമഭിനയിച്ചവരെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഭാവന. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കമൽ സാർ നേരത്തെ ഒരു ഹീറോയിനെ ഫിക്സ് ചെയ്തിരുന്നു. അവരിനി നോക്കുന്നത് പരിമളം എന്ന കഥാപാത്രം ചെയ്യാൻ പറ്റിയ കറുത്തിട്ടുള്ള ഒരു കുട്ടിയെയാണ്. എന്റെ ഫാമിലി ഫ്രണ്ടുണ്ട് ബാലമുരളി. അദ്ദേഹമാണ് നമ്മളുടെ കഥ എഴുതിയത്. ആ ചേട്ടനാണ് എന്റെ അച്ഛനെ വിളിക്കുന്നത്'
'എന്തായാലും വന്നതല്ലെ കണ്ടിട്ട് പോട്ടെ ഇല്ലെങ്കിൽ വിഷമമാവില്ല എന്ന് വിചാരിച്ചിട്ടാണ് കമൽ സാർ കാണുന്നത്. ഞാൻ ചെല്ലുമ്പോൾ ജിഷ്ണു ചേട്ടനും സിദ്ധു ചേട്ടനും കമൽ സാറും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. കമൽ സാർ ക്യാരക്ടറിനെ പറ്റി പറഞ്ഞ് കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഇരിക്കാൻ പറയെന്ന് കമൽ സർ പറഞ്ഞു'

'ഇവരുടെ മനസ്സിൽ എന്തായാലും നായികയെ തീരുമാനിച്ചു, ഇവളില്ലെന്നാണ്. ഞാൻ ധൃതിയിൽ കഴിഞ്ഞോ എനിക്ക് ഡാൻസ് ക്ലാസുണ്ടെന്നൊക്കെ പറഞ്ഞു. എന്റെ സംസാര രീതിയൊക്കെ കമൽ സാറിന് ഇഷ്ടപ്പെട്ടു. കമൽ സാർ എന്റെ ഫാമിലി ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു പരിമളം ഇവളെക്കാെണ്ട് ചെയ്യിപ്പിച്ചാലോ എന്ന്'

'സിനിമ ചെയ്യുന്ന സമയത്ത് ജിഷ്ണു ചേട്ടൻ വന്ന് ഭയങ്കരമായി എൻകറേജ് ചെയ്യുമായിരുന്നു. നിന്നെ പറ്റി കമൽ സാറിന് നല്ല അഭിപ്രായമാണല്ലോയെന്നൊക്കെ. അവരെല്ലാം കൂടിയാണ് പേര് മാറ്റുന്നത്. കാർത്തിക എന്ന് പേര് മാറ്റണം മോൾക്കിഷ്ടമുള്ള പേര് പറയാൻ പറഞ്ഞു. ഞാൻ കുറേ പേരുകളുമായി വന്നു'
'ഭാവന എന്ന പേരാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടത്. ഇന്നു മുതൽ ഭാവനയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ ജിഷ്ണു ചേട്ടൻ പിറകിൽ നിന്ന് 'ഭാവനാ' എന്ന് വിളിച്ചു'

ഞാൻ തിരിഞ്ഞു നോക്കി. സമ്മതിച്ച് തന്നിരിക്കുന്നെടി നിന്നെയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെയൊപ്പം വർക്ക് ചെയ്യുന്നത് ഫൺ ആയിരുന്നു. പിന്നെ ഞങ്ങൾ പറയാം എന്ന സിനിമ ചെയ്തു. ഞാനാണ് സംസാരിച്ച് കൊണ്ടേയിരിക്കുക. ജിഷ്ണു ചേട്ടൻ കേട്ട് ചിരിച്ച് കൊണ്ടേയിരിക്കും.
പെട്ടെന്നുള്ള വിയോഗം വേദനാജനകമായിരുന്നു. ഇപ്പോഴും ടാഗൊക്കെ വരുമ്പോൾ വിഷമം തോന്നാറുണ്ട്, ഭാവന പറഞ്ഞതിങ്ങനെ.
കാൻസർ ബാധിച്ച് 2016 ലാണ് നടൻ ജിഷ്ണു മരിക്കുന്നത്. മരിക്കുമ്പോൾ 35 വയസ് മാത്രമായിരുന്നു നടന്റെ പ്രായം. സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്.


Click it and Unblock the Notifications