'നിരവധി വികാരങ്ങൾ, അനിയന്ത്രിതമായ പരിഭ്രാന്തി, ഞാൻ മലയാളത്തിൽ വേണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി'; ഭാവന!
നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങി വരവിനൊരുങ്ങുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഭാവനയുടെ മടങ്ങിവരവ് ചിത്രത്തിൽ ഷറഫുദീനാണ് ഭാവനയുടെ നായകൻ.
രണ്ടാം വരവിൽ ഭാവനയ്ക്ക് ആശംസയുമായി താരലോകം ഒപ്പമുണ്ട്. സഹപ്രവർത്തകരും താരങ്ങളുമായ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ജാക്കി ഷ്‌റോഫ്, മഞ്ജു വാര്യർ, പ്രിയ മണി, പാർവതി, മുതിർന്ന മാധ്യമപ്രവർത്തകൻ ജിതേഷ് പിള്ള തുടങ്ങിയവർ വീഡിയോ ആശംസകൾ നേർന്നു.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ആദം ജോൺ ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ഇടവേളയിൽ ഒരു ഹ്രസ്വചിത്രത്തിലും ഏതാനും ഇതരഭാഷാ സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു.
കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകളിലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴിത തന്റെ തിരിച്ച് വരവ് ആഗ്രഹിച്ച് അതിന് നിർബന്ധിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിച്ചിരിക്കുകയാണ് തന്റെ ചെറിയ കുറിപ്പിലൂടെ ഭാവന.
'വളരെയധികം വികാരങ്ങൾ, അനിയന്ത്രിതമായ പരിഭ്രാന്തി, ഹൃദയമിടിപ്പ്, എന്നാൽ ഏറ്റവും പ്രധാനമായി ഈ യാത്രയിൽ എന്നെ പിന്തുണച്ച ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി...'
'നാളെ മുതൽ മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്. പ്രിയപ്പെട്ട എല്ലാവരുടെയും സ്നേഹത്തിന് വളരെ നന്ദി' എന്നായിരുന്നു ഭാവന കുറിച്ചിട്ടത്. സ്വമേധയ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്ന് ഭാവന സിനിമയുടെ പ്രമോഷനെത്തിയപ്പോൾ പറഞ്ഞിരുന്നു.

'എന്റെ ആദ്യ ചിത്രം നമ്മള്‍ റിലീസായ അന്ന് ആകാംക്ഷയും ടെന്‍ഷനും എല്ലാംകൂടി വല്ലാത്ത അനുഭവമായിരുന്നു. അതേ അവസ്ഥയിലാണ് ഞാനിപ്പോഴും. അന്ന് പരിമളമെന്ന എന്റെ കഥാപാത്രത്തെ കാത്തിരുന്ന സമയത്തെ അതേ എക്സൈറ്റ്‌മെന്റ് അതേ ടെന്‍ഷന്‍ അതേ സന്തോഷം എല്ലാം അങ്ങനെത്തന്നെയുണ്ട്.'
'സാധാരണ അത്ര ടെന്‍ഷനൊന്നും ഉണ്ടാകാറില്ലായിരുന്നു. പക്ഷെ ഇതിപ്പോള്‍ അഞ്ചുവര്‍ഷത്തിനുശേഷമാണ് ഞാന്‍ മലയാള സിനിമയിലേക്കെത്തുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെങ്കിലും സിനിമ തിയേറ്ററിലെത്തുംവരെ വലിയ ടെന്‍ഷന്‍ തന്നെയാണ്.'
'മലയാളം സംസാരിച്ച് ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ചുകൂടി ആസ്വദിച്ച് ചെയ്യാനാകും. നമ്മുടെ സ്വന്തം ഭാഷ സംസാരിച്ച് സിനിമ ചെയ്യുന്നതിന് ഒരു സുഖമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ അതൊന്നും സാധിക്കാതെപോയി. എന്റെ മാനസികമായ ആരോഗ്യത്തിനാണ് ഞാനപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്.'
'അതുകൊണ്ടാണ് മലയാളത്തില്‍ നിന്ന് കുറെക്കാലത്തേക്ക് മാറി നിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത്. പക്ഷെ അതിനെക്കാളൊക്കെ വലുതല്ലേ മനസിന്റെ ആരോഗ്യം. എന്തോ അന്ന് ഇവിടെ നിന്നെല്ലാം അകന്നുനില്‍ക്കാനാണ് തോന്നിയത്' എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാവന പറഞ്ഞത്.
സിഐഡി മൂസ, നരൻ, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, സാഗർ ഏലിയാസ് ജാക്കി, റോബിൻ ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങിയ ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കന്നട നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം കന്നട സിനിമകളിൽ സജീവമായിരുന്നു ഭാവന.


Click it and Unblock the Notifications