'ആ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലിൽ ചെന്ന് ഞാൻ ഒരുപാട് നേരം കരഞ്ഞു, മുഖമൊക്കെ വിളറി വെളുത്തിരുന്നു'; ഭാവന
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ആദം ജോൺ എന്ന സിനിമയ്ക്ക് ശേഷം ഭാവന മലയാള സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് സ്വമേധയ തീരുമാനം എടുത്ത് മാറിയതാണ്.
പിന്നീട് പലരും സ്ക്രിപ്റ്റുമായി ഭാവനയെ സമീപിച്ചെങ്കിലും താരം അഭിനയിക്കുന്നില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്നത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ്.
ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. ഷറഫുദ്ദീനാണ് സിനിമയിൽ നായകൻ. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്സുമായി ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഭാവന ഇപ്പോൾ. പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ ഡാഡി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയത് ആ സമയത്ത് കേരളം ആഘോഷിച്ച ഒന്നായിരുന്നു.

ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.
ഇതോടെ പരിപാടി കാണാനെത്തിയവരും ആരാധകരും സന്തോഷത്തിലായി. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.

ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു രഞ്ജിത്ത് ഭാവനയെ ക്ഷണിച്ചുകൊണ്ട് പറഞ്ഞത്.
അന്ന് ആ ചടങ്ങിൽ പങ്കെടുത്ത് പോയശേഷം തന്റെ ഹോട്ടൽ മുറിയിലിരുന്ന് ഒരുപാട് നേരം കരഞ്ഞുവെന്നാണ് ഭാവന പറയുന്നത്. അന്ന് തനിക്ക് ഉണ്ടായ ഫീലിങ്സ് വാക്കുകളിൽ വിവരിക്കാൻ തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്.

'ആ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലിൽ തിരിച്ച് ചെന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇമോഷണലി അത് എങ്ങനെയാണ് എനിക്ക് ഫീൽ ചെയ്തതെന്ന് വിവരിക്കാൻ എനിക്കിപ്പോൾ പറ്റുന്നില്ല. ഞാൻ കുറെ കരഞ്ഞു. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് എന്നോട് പറയുന്നുണ്ടായിരുന്നു.'
'അന്നത്തെ എന്റെ കരച്ചിൽ സന്തോഷം കലർന്നതായിരുന്നു. അത് എനിക്ക് പറയാൻ കഴിയാത്തൊരു എക്സ്പീരിയൻസാണ്. കുറെ നാളുകളായി ഞാൻ എന്നെ തന്നെ പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു. അതുവരെ ഞാൻ എന്ത് ചെയ്യുന്നുവെന്നത് എന്റെ ഫാമിലിക്കും ഫ്രണ്ട്സിനും മാത്രമെ അറിയുമായിരുന്നുള്ളു.'

'അതിൽ നിന്നെല്ലാം ഞാൻ ആദ്യമായി പുറത്ത് വന്നത് അന്ന് ആയിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനായിരുന്നുവല്ലോ. കാറിൽ നിന്നും ഇറങ്ങിയപ്പോഴും ബാക്ക് സ്റ്റേജിൽ ഇരുന്നപ്പോഴുമെല്ലാം എനിക്ക് ടെൻഷനായിരുന്നു.'
'ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റാതെ മുഖമൊക്കെ വിളറി വെളുത്തിരുന്നു. ഒരുപാട് കാര്യങ്ങൾ ഉള്ളിൽ തന്നെ ഇരുന്നതിനാൽ പെട്ടന്ന് ഒരു ദിവസം പുറത്ത് വന്നപ്പോൾ ആളുകൾ നൽകിയ സ്വീകാര്യതയും എല്ലാം കൂടി കണ്ടിട്ടായിരിക്കാം പെട്ടന്ന് പൊട്ടിപോയത്' ഭാവന പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications