'അച്ഛന്റെ ശവസംസ്‌കാരത്തിനിടെ ഒരാളെന്നെ സൈറ്റ് അടിച്ചു' അനിയത്തി ഒരു കുഞ്ഞുമായി വന്നതോടെ ബോള്‍ഡ് ആയതാണ്; ചാർമിള
കാബൂളിവാല, കേളി തുടങ്ങി മലയാള സിനിമയിലെ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച് മുന്‍നിരയില്‍ നിന്നിരുന്ന നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമെ തമിഴിലും സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നെങ്കിലും ചാര്‍മിളയുടെ ജീവിതം ദുരന്തമായി മാറി. വിവാഹം കഴിഞ്ഞതോടെ നടി അഭിനയത്തില്‍ നിന്ന് മാറുകയായിരുന്നു.
ആദ്യവിവാഹം വിജയിച്ചില്ലെങ്കിലും രണ്ടാമതും നടി വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു മകനും ജനിച്ചു. അധികം വൈകാതെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നടി ഇപ്പോള്‍ മകനൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വലിയ ഇടവേളയെടുത്ത് എങ്ങോട്ടാണ് പോയതെന്ന് ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചാര്‍മിള ഇപ്പോള്‍.

ഇപ്പോള്‍ താന്‍ ബോള്‍ഡ് ആയിട്ടുള്ള സ്ത്രീയാണെന്നാണ് ചാര്‍മിള പറയുന്നത്. അച്ഛന്‍ മരിച്ച് കിടക്കുന്നിടത്തും സൈറ്റ് അടിക്കുന്ന ആളുകല്‍ ഉണ്ടായിരുന്നെന്നും അങ്ങനെയാണ് താനിങ്ങനെ ആയതെന്നും ചാര്‍മിള പറയുന്നു. നടി ആനി അവതാരകയായിട്ട് എത്തുന്ന ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.
'ഇടവേള എടുത്ത് ഞാന്‍ ആന്ധ്രയില്‍ പോയി, തമിഴ്‌നാട് പോയി ബാംഗ്ലൂര്‍ പോയി, എല്ലായിടത്തും കറങ്ങിത്തിരിഞ്ഞ് ഞാന്‍ തിരിച്ചുവന്നു. മലയാളികളെ മറന്നതല്ല, ധനം, കേളി തുടങ്ങിയത് പോലുള്ള സിനിമകളും കഥാപാത്രങ്ങളുമൊന്നും എനിക്ക് ലഭിച്ചില്ല. ചിത്രത്തില്‍ നായകന്‍ എല്ലാം ചെയ്യും നമ്മള്‍ അത് നോക്കിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണെന്ന് പറയുന്നതോടെ ഞാന്‍ അത് വേണ്ടെന്ന് വച്ചു. എവിടെയാണോ നമുക്ക് നല്ല വേഷം കിട്ടുന്നത് അവിടെ അഭിനയിക്കാം എന്ന് വിചാരിച്ചു.
തമിഴില്‍ എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിയതോടെ അവിടെ ചെയ്യാമെന്ന് വിചാരിച്ചു. ഇതിനിടയില്‍ ഞാന്‍ പ്രസവിക്കുകയും അമ്മയാവുകയുമൊക്കെ ചെയ്തു. മകന്‍ പ്ലസ് വണ്ണില്‍ പഠിക്കുകയാണ്. അവന്‍ എന്റെ സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. അവനൊരു ഗായകന്‍ ആവാനാണ് ഇഷ്ടമെന്ന് നടി പറയുന്നു.
ഇതിനിടെ ചാര്‍മിള ബോള്‍ഡ് ആണോ ഇന്നസെന്റ് ആണോ എന്ന ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെയാണ്... 'അച്ഛനുള്ളതുവരെ ഞാന്‍ വളരെ നിഷ്‌കളങ്ക സ്വഭാവക്കാരിയായിരുന്നു. അച്ഛന്‍ മരിച്ചതിനുശേഷം ഞാന്‍ ബോള്‍ഡ് ക്യാരക്ടറായി. അച്ഛന്റെ മരണത്തിനു മുന്‍പ് തന്നെ എന്റെ അനിയത്തി ഡിവോഴ്‌സായി കയ്യില്‍ ഒരു പെണ്‍കുഞ്ഞുമായി തിരികെ വീട്ടിലേക്ക് വന്നു. ഇവരെ ഒക്കെ നോക്കേണ്ട ചുമതല എനിക്കായി. അങ്ങനെ വരുമ്പോള്‍ നമ്മള്‍ ബോള്‍ഡ് ആവാതെ പറ്റില്ലല്ലോ.

ഞാനെന്റെ അച്ഛന്റെ ശവസംസ്‌കാരത്തിന് പോയപ്പോള്‍ അവിടെ വെച്ച് ഒരാള്‍ എന്നെ സൈറ്റ് അടിക്കുന്നു. അപ്പോള്‍ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇതുപോലെയുള്ളവരോട് ഞാന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. അങ്ങനെ ഞാനൊരു അഹങ്കാരി ആണെന്ന് പലരും കരുതി. ചെന്നൈ പോലുള്ള നഗരത്തില്‍ പാവം സ്ത്രീയായി ജീവിക്കാനൊന്നും സാധിക്കില്ല. ഇവിടെ പിന്നെയും നില്‍ക്കാന്‍ പറ്റുമായിരിക്കും. പക്ഷേ ചെന്നൈയില്‍ അത് സാധിക്കില്ല.
കാബൂളിവാല അടക്കമുള്ള എന്റെ പഴയ സിനിമകള്‍ ഒക്കെ ഞാന്‍ ഇടയ്ക്ക് കാണും. പണ്ട് ഞാന്‍ ഇങ്ങനെ ആയിരുന്നല്ലേ, ഇപ്പോള്‍ എനിക്ക് എന്താണ് പറ്റിയത് എന്നൊക്കെ ചിന്തിക്കും. അതിനെക്കുറിച്ച് പശ്ചാത്താപം തോന്നാറുണ്ട്. എനിക്കെല്ലാം അച്ഛനാണ് ചെയ്തു തന്നിരുന്നത്. എന്ത് ചോദിച്ചാലും അച്ഛനത് വാങ്ങി തരും. അക്കാലത്ത് വെക്കേഷന്‍ ആയാല്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിങ്ങനെ വിദേശരാജ്യങ്ങളില്‍ അച്ഛന്‍ കൊണ്ടുപോകുമായിരുന്നു എന്നും' ചാര്‍മിള പറയുന്നു.


Click it and Unblock the Notifications











