'അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായി, നല്ല റോളാണെങ്കില്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്യാനും തയ്യാർ'
നടിയും മോഡലുമായ ദീപ തോമസ് സിനിമ തിരക്കുകളിലാണ്. നഴ്‌സിങ് മേഖലയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരത്തിന് 28 വയസാണ് പ്രായം. മുംബൈയില്‍ ജോലി ചെയ്തിരുന്ന ദീപയുടെ മനസിലാകെ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനായി മോഡല്‍ രംഗത്തേക്ക് തിരിഞ്ഞു. മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ദീപ.
നഴ്‌സിങ് ജോലി പൂര്‍ണമായി ഉപേക്ഷിച്ച് പിന്നീട് മോഡലിങ് തന്നെ കരിയറാക്കി മാറ്റി. മോഡലിങ്ങും പരസ്യ ചിത്രങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നിരവധി സിനിമകൾ ചെയ്തുവെങ്കിലും ദീപയെ കാണുമ്പോൾ കരിക്കിലെ താരമല്ലേയെന്നാണ് ആളുകൾ ആദ്യം ചോദിക്കുന്നത്.

ദീപയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹോം സിനിമയിലെ കഥാപാത്രമായിരുന്നു. ഹോം സിനിമയില്‍ ശ്രീനാഥ് ഭാസിയുടെ നായികയായിരുന്നു ദീപ തോമസ്. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ദീപ തോമസും പെരുമാനിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടി തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.
സിനിമയിൽ അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായ സ്റ്റേജ് വരെ തനിക്കുണ്ടായിട്ടുണ്ടെന്നാണ് സൂര്യ മ്യൂസിക് ചാനലിലെ മ്യൂസിക് കഫെ എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. മോഡലിങിലൂടെയാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. അപ്പോള്‍ എല്ലാവരെയും പോലെ സിനമയില്‍ അഭിനയിക്കണം എന്നൊക്കെ ഞാനും ആഗ്രഹിച്ചു. അതുപോലെ തന്നെ കിട്ടി.
ലുക്ക്മാനൊപ്പം ഒരു സിനിമ ചെയ്യണം എന്നാഗ്രഹിച്ചത് സുലേഖ മന്‍സില്‍ ചെയ്യുന്ന സമയത്താണ്. തൊട്ടടുത്ത ചിത്രമായ പെരുമാനിയില്‍ ആ ആഗ്രഹവും സാധിച്ചു. അത്തരത്തില്‍ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നു. ജീവിതത്തിന്റെ മാജിക്കില്‍ ഞാന്‍ വിശ്വസിക്കുന്നു. കരിക്ക് പോലൊരു വെബ് സീരിസ് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അതിന്റെ ഡബ്‌സ്മാഷ് എല്ലാം ചെയ്ത കാലത്ത് ഒരിക്കലും കരുതിയതല്ല അതിലൂടെ ഒരു തുടക്കം കിട്ടുമെന്ന്.
അതൊക്കെ മാജിക്കാണ്. പെരുമാനി എന്ന സിനിമ കിട്ടിയപ്പോഴും ജീവിതത്തിന്റെ മാജിക്കിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു. കരിയറിന്റെ തുടക്കത്തില്‍ സ്ട്രഗിളിങുണ്ടായിരുന്നു. അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായ സ്റ്റേജുണ്ട്. അഭിനയമാണ് എന്റെ ലോകമെന്ന് തിരിച്ചറിഞ്ഞതിന് ശേഷം അതിലേക്ക് എത്തിപ്പെടുന്നതിന് മുമ്പ് ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടതായി വരാം.

പക്ഷെ അതെല്ലാം അവിടെ എത്തും വരെ മാത്രമാണ്. എത്തിയതിന് ശേഷം മറ്റുള്ളവരുട കഷ്ടപ്പാടുകളെ കുറിച്ചറിയുമ്പോള്‍ നമ്മളുടെ കഷ്ടപ്പാടൊന്നും ഒരു കഷ്ടപ്പാടേയല്ലെന്ന് തോന്നിയിട്ടുണ്ട്. അപ്പോള്‍ എനിക്ക് അഭിമാനം തോന്നും. ശരിക്കും ഓരോ കഷ്ടപ്പാടിനും ഓരോ കഥകള്‍ പറയാനുണ്ട്. എന്നെ സംബന്ധിച്ച് എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതേയുള്ളൂ. സിനിയില്‍ നായികയായി തന്നെ അഭിനയിക്കണം എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല.
നല്ല റോളാണെങ്കില്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്യാനും വിരോധമില്ല. അതിന്റെ പേരില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടും എന്ന ഭയമില്ല. ഏത് തരം റോളുകള്‍ക്കും തയ്യാറാവുമ്പോഴാണ് അത് കണ്ട് മറ്റൊരു സിനിമയിലേക്കുള്ള വിളി വരുന്നത് എന്നതാണ് അനുഭവങ്ങൾ വെളിപ്പെടുത്തി ദീപ പറഞ്ഞത്.


Click it and Unblock the Notifications