'ആ കാറിൽ വെച്ച് തന്നെ അവർ രണ്ടുപേരും മരിച്ചു, എല്ലാം കൊണ്ടും ആ സിനിമ നഷ്ടങ്ങളെ ഉണ്ടാക്കിയിട്ടുള്ളു'
എന്റർടെയ്നിങ്ങായിട്ടുള്ള സിനിമയാണ് രാജസേനന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ ദി കാർ. ജയറാം, ജനാർദ്ദനൻ, കലാഭവൻ മണി, ശ്രീലക്ഷ്മി തുടങ്ങി വൻതാരനിര അണിനിരന്ന സിനിമ ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള ഒന്നാണ്. ഒരേ മോഡലിലുള്ള രണ്ട് കാറുകൾ. അവയ്ക്ക് രണ്ടിനും ഒരേ കളറും നമ്പർ പ്ലേറ്റും. ഉടമസ്ഥരിൽ ഒരാൾ ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരൻ.
മറ്റെയാൾ ഒരു വാടക കൊലയാളി. ഇതുമൂലം നമ്പർ പ്ലേറ്റിന്റെ യഥാർത്ഥ ഉടമയായ മഹാദേവന്റെ ജീവിതത്തിൽ ഉണ്ടാവുന്ന പൊല്ലാപ്പുകൾ പൂർണമായും കോമഡി ത്രില്ലർ ജോണറിലാണ് ദി കാർ സിനിമയിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ ചിത്രം അന്ന് തിയേറ്ററിൽ വേണ്ടത്ര സാമ്പത്തിക ലാഭം നേടിയില്ല. റിലീസിലടക്കം നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ആ സിനിമ നഷ്ടങ്ങളെ തങ്ങൾക്ക് ഉണ്ടാക്കിയിട്ടുള്ളു എന്നാണ് സിനിമയുടെ നിർമാതാവായിരുന്ന അജിത്തിന്റെ ഭാര്യയും നടിയുമായ ദേവി അജിത്ത് പറഞ്ഞത്. ദുർഭാഗ്യം നിഴലുപോലെ പിന്തുടർന്ന സിനിമ.
അക്കാലത്ത് ഏകദേശം 75 ലക്ഷത്തിന് മുകളിൽ നിർമാണ ചിലവ് വന്ന സിനിമ കൂടിയായിരുന്നു ദി കാറെന്നും ദേവി അജിത്ത് പറയുന്നു. അടുത്തിടെ ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ദി കാർ സിനിമയുണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് ദേവി അജിത്ത് മനസ് തുറന്നത്. അന്ന് ദി കാർ സിനിമ നിർമിക്കാൻ ചെലവായത് 75 ലക്ഷം രൂപയാണ്. പലരും പറഞ്ഞാൽ വിശ്വസിക്കില്ല.
അജി മരിച്ചിട്ട് ഇപ്പോൾ 27വർഷമായി. അത്രയും വർഷങ്ങൾക്ക് മുമ്പ് 75 ലക്ഷം ഇങ്ങനൊരു സിനിമയ്ക്ക് ചെലവാകുക എന്നാൽ അത് വളരെ കൂടുതലാണ്. എങ്ങനെയായിയെന്ന് ചോദിച്ചാൽ അറിയില്ല. ഹാന്റിൽ ചെയ്തതിന്റെ കുഴപ്പമായിരിക്കാം. അതുപോലെ സിനിമയുടെ റിലീസും സമയത്ത് നടന്നില്ല. എല്ലാവർക്കും വിഷമമുള്ള സംഭവമായിരുന്നതുകൊണ്ട് ആരും തിയേറ്ററിൽ കയറിയില്ല. എല്ലാവരും കണ്ടിട്ടുള്ള സിനിമയാണ് ദി കാർ.
എല്ലാം കൊണ്ടും ആ സിനിമ വളരെ നഷ്ടമായിരുന്നു. ബാധ്യതകൾ ഉണ്ടായി. രണ്ടുപേർ മരിച്ചു. അജി മാത്രമല്ല അസോസിയേറ്റ് ഡയറക്ടറും മരിച്ചുപോയിരുന്നു. രണ്ടുപേരും കാർ അപകടത്തിലാണ് മരിച്ചത്. ആ കാർ സിനിമയ്ക്ക് വേണ്ടി വാങ്ങിയ കാർ തന്നെയാണ് എന്നാണ് ദേവി അജിത്ത് പറഞ്ഞത്.

ദി കാറിനെ കുറിച്ചുള്ള ദേവിയുടെ വീഡിയോ വൈറലായതോടെ സിനിമ വീണ്ടും റീ റിലീസ് ചെയ്തുകൂടെ എന്നാണ് ഒരു വിഭാഗം ആളുകൾ കമന്റിലൂടെ ചോദിച്ചത്.
ദി കാർ പരാജയപ്പെട്ട സിനിമയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ആളുകൾ കുറിച്ചു. പടം ടിവിയിൽ വരാൻ കാത്തിരുന്ന ബാല്യകാലത്തെ കുറിച്ചും ചിലർ കമന്റിൽ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications