'ഫഹദ് നടനാകുമെന്ന് കരുതിയില്ല, വിജയിക്കൊപ്പവും അവസരം കിട്ടി, പ്രേമലേഖനങ്ങൾ ലഭിക്കുമായിരുന്നു'; ദേവി ചന്ദന
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്.
ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്. ഗായകൻ കൂടിയായ കിഷോറും ദേവി ചന്ദനയും ചേർന്ന് ഒരു യുട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഒരു സമയത്ത് വളരെ അധികം ബോഡി ഷെയ്മിങ് സോഷ്യൽമീഡിയ വഴി നേരിട്ടിരുന്ന താരം കൂടിയാണ് ദേവി ചന്ദന. ശരീരഭാരം കൂടുതലായിരുന്നു എന്ന കാരണത്തിന്റെ പേരിലാണ് ദേവി ചന്ദനയെ സോഷ്യൽമീഡിയ വഴിയും അല്ലാതെയും ആളുകൾ പരിഹസിച്ചിരുന്നത്.
പരിഹാസം സഹിക്കവയ്യാതെയായപ്പോൾ താരം രണ്ടര വർഷമെടുത്ത് മുപ്പത് കിലോയോളം ശരീര ഭാരം കുറിച്ചിരുന്നു. അപ്പോഴും ഷുഗറാണെന്ന് പറഞ്ഞാണ് പലരും ദേവി ചന്ദനയെ പരിഹസിച്ചത്.

ഷുഗർ വന്നത് കൊണ്ടാണ് താരം വളരെ പെട്ടന്ന് മെലിഞ്ഞത് എന്നതായിരുന്നു പലരുടേയും കണ്ടുപിടുത്തം. തന്റെ രണ്ടര വർഷത്തെ കഷ്ടപ്പാട് ആരും കണ്ടില്ലെന്ന് ദേവി ചന്ദന തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഫ്ലവേഴ്സിലെ പരിപാടിയായ ഒരു കോടിയിൽ പങ്കെടുത്ത് സംസാരിച്ചിരിക്കുകയാണ് ദേവി ചന്ദന. '2003യിൽ ഞാൻ കേരള യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ് കോളജിൽ പഠിക്കുന്ന കാലമായിരുന്നു അത്.'

'പ്രീഡിഗ്രിയും ഡിഗ്രിയും പിജിയും അവിടെ തന്നെയായിരുന്നു. ആ ഏഴ് വർഷം തകർത്തു. ഫഹദ് ഫാസിൽ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്മേറ്റായിരുന്നു. ഫഹദ് ഒന്നിലും പങ്കെടുക്കുന്ന കൂട്ടത്തിലായിരുന്നില്ല.'
'അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമ എൻട്രി എനിക്ക് വലിയ അത്ഭുതമാണ്. ഞാൻ ഫഹദിന്റെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. കണ്ണുക്കുൾ നിലവ് എന്ന വിജയ്-ശാലിനി ജോഡിയുടെ ഫാസിൽ സാറിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു.'

'ആ ചിത്രത്തിൽ വിജയിയുടെ കൂടെ പാട്ടുസീനിലൊക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഒന്നിച്ച് ഡാൻസ് സീക്വൻസൊക്കെ ഉണ്ടായിരുന്നു. വിജയ് സാറൊക്കെ നല്ല സപ്പോർട്ടായിരുന്നു. മലയാളി ക്രൂവായിരുന്നു ആ സിനിമയുടേത് അതുകൊണ്ട് അഭിനയിച്ചതാണ്.'
'ഇപ്പോഴും ഫഹദിനെ കാണുമ്പോൾ അദ്ദേഹം സ്കൂളിലെ സുഹൃത്തുക്കളെ കുറിച്ചൊക്കെ ചോദിക്കും. അന്ന് ഫാസിൽ സാറിന്റെ സിനിമയുടെ ഷൂട്ടും മറ്റും നടക്കുമ്പോൾ ഫഹദിനെ ആ ഭാഗത്തൊന്നും കണ്ടിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ ഫഹദ് അഭിനയത്തിലേക്ക് വന്നപ്പോൾ അത്ഭുതമായിരുന്നു.'

'ഫഹദ് ഇപ്പോൾ നമുക്ക് അഭിമാനമാണ്. ഫഹദിന്റെ ക്ലാസ്മേറ്റായിരുന്നുവെന്ന് പറയുമ്പോൾ ഞാൻ തള്ളുകയാണെന്നാണ് പലരും പറയാറുള്ളത്. എന്റെ കൈയ്യിൽ ഒരു ഫോട്ടോ പോലും തെളിവുമില്ല. കലാതിലകമായശേഷമാണ് മനോരമയിൽ എന്റെ മുഖചിത്രം വന്നത്.'
'ആ മുഖചിത്രം കണ്ടിട്ടാണ് സിനിമയിൽ അഭിനയിക്കാൻ അവസരം വന്നത്. അന്ന് സിനിമയെ കുറിച്ച് പോലും ഐഡിയ ഇല്ലായിരുന്നു. സെക്കന്റ് ഹീറോയിനായിരുന്നു. ഭാര്യ വീട്ടിൽ പരമസുഖമെന്നായിരുന്നു സിനിമയുടെ പേര്.'

'പക്ഷെ സിനിമ പരാജയപ്പെട്ടു. മനോരമയിലെ മുഖചിത്രം കണ്ട് ഒരുപാട് പേർ കോളജിന്റെ അഡ്രസിലേക്ക് കത്തുകൾ അയച്ചിരുന്നു. അത് പ്രിൻസിപ്പാൾ കണ്ട് പ്രശ്നമായി. ഇന്ന് ഫോട്ടോയ്ക്ക് കമന്റിടുന്നപോലെയാണ് അന്ന് മുഖചിത്രമൊക്കെ കണ്ട് ഇഷ്‍ടം തോന്നുമ്പോൾ കത്ത് അയക്കുന്നത്.'
'അവസാനം പ്രിൻസിപ്പാൾ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു. പിന്നീട് അച്ഛൻ വന്ന് മുഖചിത്രത്തിന്റെ കാര്യമൊക്കെ പ്രിൻസിപ്പളിനെ പറഞ്ഞ് മനസിലാക്കി. അച്ഛൻ വന്ന് കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്റെ പഠനം തന്നെ നിന്നുപോകുമായിരുന്നു' ദേവി ചന്ദന വിവരിച്ചു.


Click it and Unblock the Notifications