'ഓരോ വർഷം കഴിയുന്തോറും ആ വേദന കൂടി വരുന്നു, എത്ര മക്കൾ ഉണ്ടായാലും അതൊരു തീരാവേദനയാണ്'; ഡിംപിൾ റോസ്!
ബാലതാരമായി മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് ഡിംപിൾ റോസ്. ഇപ്പോള്‍ വിവാഹവും പ്രസവവും എല്ലാം കഴിഞ്ഞ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
ഡിംപിൾ റോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്. മകൻ പാച്ചു തന്നെയാണ് ഡിംപിളിന്റെ പ്രധാന വിശേഷവും. മകനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും പ്രേക്ഷകരെ കൂടി കാണിക്കാൻ താൽപര്യപ്പെടുന്ന നടിയാണ് ഡിംപിൾ റോസ്.
ഗർഭകാലത്തും ഡിംപിൾ യുട്യൂബ് വീഡിയോകളുമായി സജീവമായിരുന്നു. കൃത്യമായ ഇടവേളകളിൽ വീഡിയോകൾ പങ്കുവെച്ചിരുന്ന ഡിംപിൾ പെട്ടെന്നൊരു ദിവസം സോഷ്യൽമീഡിയയിൽ നിന്നും അപ്രത്യക്ഷമായി. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി യുട്യൂബ് വീഡിയോകൾ വീണ്ടും പങ്കുവെക്കാൻ തുടങ്ങിയത്.
കാരണം തിരക്കിയപ്പോൾ പ്രസവവും മകന്റെ ജനനവുമെല്ലാം പ്രതീക്ഷിച്ചതുപോലെയല്ല നടന്നതെന്നും കുറച്ച് മാസങ്ങളായി ജീവിതം ആശുപത്രിയിൽ തന്നെയായിരുന്നുവെന്നും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും ഡിംപിൾ വ്യക്തമാക്കി.

ഇരട്ട കുഞ്ഞുങ്ങളാണ് ഡിംപിളിന് പിറന്നത്. കാര്യങ്ങൾ വളരെ മോശമായ അവസ്ഥയിലേക്ക് എത്തിയതിനാൽ ഡോക്ടർമാർ പറഞ്ഞതിനും മുമ്പ് പ്രസവം നടന്നു. അതിന്റേതായ പ്രശ്നങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ഉണ്ടായിരുന്നു. രണ്ട് ആൺകുഞ്ഞുങ്ങളാണ് ഡിംപിളിന് പിറന്നത്.
പക്ഷെ അതിൽ ഒരാളുടെ ജീവൻ പിടിച്ച് നിർത്താൻ മാത്രമെ ഡോക്ടർമാർക്ക് സാധിച്ചുള്ളു. ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. കെസ്റ്റർ എന്നാണ് ആ കുഞ്ഞിനെ ഡിംപിൾ വിളിക്കുന്നത്. പാച്ചു മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് എത്തിയത്. ഇന്ന് പാച്ചുവിന് രണ്ട് വയസാണ് പ്രായം.
ഡിംപിളിന്റെ എല്ലാമെല്ലാം പാച്ചുവാണ്. മിറാക്കിൾ ബേബിയെന്നാണ് മകനെ ഡിംപിൾ വിശേഷിപ്പിക്കാറുള്ളത്. പാച്ചുവിന്റെ പിറന്നാൾ ദിനമെന്ന് പറയാനല്ല പകരം താൻ ഒരു അമ്മയായ ദിവസമെന്ന് പറയാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് പാച്ചുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പഴയ ഓർമകൾ പങ്കുവെച്ച വീഡിയോയിൽ ഡിംപിൾ പറഞ്ഞത്.
മറക്കാൻ കഴിയാത്ത ആ ദിവസങ്ങൾ എന്ന തലക്കെട്ടോടെയാണ് ഡിംപിൾ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കെസ്റ്ററിനെ നഷ്ടപ്പെട്ടിട്ട് രണ്ട് വർഷമായില്ലേ... ഇനി അതൊക്കെ മറന്ന് ജീവിക്കാൻ പലരും പറയാറുണ്ടെങ്കിലും ഓരോ വർഷം കഴിയുന്തോറും കെസ്റ്ററിന്റെ വേർപാടിന്റെ വേദന ഉള്ളിൽ വർധിച്ച് വരികയാണെന്നും ഡിംപിൾ പറയുന്നു.

'രണ്ട് വർഷം മുമ്പ് മെയ് മുപ്പതിനാണ് എമർജൻസിയായി ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത്. അവിടുന്ന് അങ്ങോട്ട് പാച്ചുവിന് ഒരു വയസ് ആകുന്നത് വരെ ഭയങ്കരമായൊരു സ്ട്രഗിളിങ് പിരീഡിലൂടെയാണ് കടന്നുപോയത്.'
'പ്രസവത്തിന് ശേഷം ഒരുപാട് ദിവസം പാച്ചുവിനെ കാണാൻ സാധിക്കുമായിരുന്നില്ല. അവന് ഒരു വയസായകുന്നത് വരെ കുഞ്ഞിന് കാഴ്ചയ്ക്ക് കുഴപ്പമുണ്ടാകുമോ, നടക്കാൻ കഴിയുമോ, കാതിന് കുഴപ്പമുണ്ടാകുമോ, വേറെ എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ എന്നതെല്ലാം സംബന്ധിച്ച് ടെൻഷനായിരുന്നു. ആ കൺഫ്യൂഷനിൽ നിന്നാണ് പാച്ചുവിന്റെ ആദ്യ പിറന്നാൾ ഞങ്ങൾ ആഘോഷിച്ചത്.'
'അവന് രണ്ട് വയസായതോടെ എന്റെ അത്തരത്തിലുള്ള ടെൻഷനെല്ലാം മാറി. അവനെ പോലൊരു മകനെ തന്നതിന് ദൈവത്തിന് ഞാൻ നന്ദി പറയുന്നു', എന്നാണ് മകന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച വീഡിയോയിൽ ഡിംപിൾ പറയുന്നത്. ഡിംപിളിന്റെ വീഡിയോയ്ക്ക് നിരവധി പേർ ആശ്വാസവാക്കുകളുമായി എത്തി.
ഒരു കുഞ്ഞ് നഷ്ട്ടപ്പെട്ട വേദന എത്ര വർഷം കഴിഞ്ഞാലും എത്ര മക്കൾ ഉണ്ടായാലും ഒരമ്മക്ക് എന്നും തീരാവേദനയായി ഉണ്ടാകുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പാച്ചുവിനും ഡിംപിളിനും നന്മകൾ നേർന്നും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications