'ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി, കളിയാക്കലുകൾ കൂടിയപ്പോൾ സിനിമ നിർത്താൻ അമ്മ പറഞ്ഞു'; ഗായത്രി!
വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത് ശ്രദ്ധനേടിയ നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരിയായിരുന്നു ഗായത്രി സുരേഷിന്റെ ആദ്യ ചിത്രം. ഇപ്പോൾ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളിൽ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോൾ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താൻ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.
ട്രോളുകൾ അടിച്ചമർത്തലുകൾ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് മുമ്പ് ഗായത്രി ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ആയിരുന്നു ഗായത്രിയുടെ അപേക്ഷ. ഇത്തരം അടിച്ചമർത്തലുകൾക്ക് അറുതി വരുത്തി ട്രോളുകൾ സംസ്ഥാനത്ത് നിന്ന് ബാൻ ചെയ്യണം എന്നതായിരുന്നു താരത്തിന്റെ ആവശ്യം. ജമ്നാപ്യാരിക്ക് ശേഷം കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൺസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി സുരേഷ് അഭിനയിച്ചു.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും അദ്ദേഹം വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും ഗായത്രി പറഞ്ഞത് വലിയ വാർത്തയായിരുന്നു. അടുത്തിടെ ഗായത്രി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് താരത്തിനെതിരെ വലിയ തോതിൽ സൈബർ ആക്രമണം ഉണ്ടാകാൻ തുടങ്ങിയത്. കാർ അപകടം സംഭവിച്ച ശേഷം ലൈവിലെത്തി ഗായത്രി പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. എസ്കേപ്പാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം. സർഷിക്ക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും സർഷിക്ക് റോഷന്റേതാണ്. പാൻ ഇന്ത്യൻ മൂവിയായിട്ടുള്ള ചിത്രത്തിലെ ഗായത്രി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധനേടിയിരുന്നു.

ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. ഗർഭിണിയുടെ വേഷത്തിലുള്ള ഗായത്രിയുടെ ഫോട്ടോകൾ ലൊക്കേഷൻ ചിത്രങ്ങളായി അടുത്തിടെ പുറത്ത് വന്നിരുന്നു. എസ്‍കേപ് എന്ന പുതിയ ചിത്രത്തിൽ ഗായത്രി സുരേഷിന് മികച്ച കഥാപാത്രമാണ് എന്നാണ് റിപ്പോർട്ടും. ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എസ്ആർ ബിഗ് സ്‌ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2015ൽ ഗായത്രി സുരേഷ് മിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്കേപ്പിലൂടെ പിന്നണി ഗാനരംഗത്തേക്കും ഗായത്രി ചുവടുവെച്ചിരുന്നു. സിനിമയാണ് ലക്ഷ്യമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ ലഭിച്ച പ്രതികരണങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി സുരേഷ്.
Recommended Video

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 'അച്ഛന് ഞാൻ സിനിമയിൽ വരുന്നത് തീരെ താൽപര്യമുണ്ടായിരുന്നില്ല. അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛൻ ആത്മഹത്യ ഭീഷണി വരെ മുഴക്കി. എന്നാൽ ഞാൻ പിന്മാറാൻ തയ്യാറായില്ല. അവസാനം അച്ഛന് എന്നോടൊപ്പം നിൽക്കേണ്ടി വന്നു. ഫാമിലി ഷൂട്ടിങ് സ്ഥലങ്ങളിൽ എന്നോടൊപ്പം വരാറുണ്ട്. വണ്ടി ഇടിച്ച ശേഷം ട്രോളുകൾ കൂടിയപ്പോൾ അമ്മയ്ക്കും അനിയത്തിക്കും എല്ലാം വിഷമമായി അവർ എന്നോട് നിരന്തരം പറയുമായിരുന്നു നീ മിണ്ടാതിരുന്നാൽ മതി പ്രതികരിക്കാൻ പോകണ്ട അപ്പോൾ ആണ് പ്രശ്നം വഷളാകുന്നത് എന്ന്. അങ്ങനെ അവർ കാണാതെയാണ് ഞാൻ ഒരു ദിവസം ട്രോളുകൾ നിരോധിക്കണം എന്ന് പറഞ്ഞ് ലൈവ് വന്നത്. അവർ അറിയാതിരിക്കാൻ ടെറസിൽ വന്നാണ് ലൈവ് എടുത്തത്. നോട്ടിഫിക്കേഷൻ കണ്ട് അമ്മ ഓടിയെത്തി. നിർത്തൂ... മതി മതി.. എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നടിച്ച് പറയുന്നതിൽ എനിക്ക് കുഴപ്പം തോന്നിയിട്ടില്ല' ഗായത്രി സുരേഷ് പറയുന്നു.


Click it and Unblock the Notifications