പുറമെ നിന്ന് കാണുന്നത് പോലെ ആയിരുന്നില്ല; ഞങ്ങളുടെ ഉള്ള് പൊള്ളയായി; വിവാഹ ജീവിതത്തെക്കുറിച്ച് ജോളി
അങ്കമാലി ഡയറീസ്, വിചിത്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ജോളി ചിറയത്ത് സിനിമയ്ക്കപ്പുറം സാമൂഹിക വിഷയങ്ങളിലും അഭിപ്രായം പറയാറുണ്ട്. അടുത്തിടെ 'നിന്ന് കത്തുന്ന കടൽ' എന്ന ആത്മകഥയും ജോളി ചിറയത്ത് പുറത്തിറക്കി. തന്റെ വിവാഹ ജീവിതം, ഭർത്താവ് ബാലുവുമായുണ്ടായ അകൽച്ച, വിവാഹബന്ധത്തിൽ നിൽക്കെയുണ്ടായ പ്രണയം, ഭർത്താവ് മറ്റൊരു സ്ത്രീയോട് അടുത്തത് തുടങ്ങി പല വിഷയങ്ങൾ ജോളി ചിറയത്ത് ആത്മകഥയിൽ തുറന്നെഴുതി.
ജോളിയുടെ തുറന്ന ചിന്താഗതിയെ നിരവധി പേർ അഭിനന്ദിച്ചു. മനോരമ ഓൺലൈനിന് ജോളി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ശേഷം പ്രണയമുണ്ടായതിനെക്കുറിച്ചും വിവാഹ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ജോളി ചിറയത്ത് സംസാരിച്ചു.
വിവാഹം പ്രണയത്തിന്റെയും ജീവിതത്തിന്റെയും അൾട്ടിമേറ്റ് ആയെന്നാണ് നമ്മൾ വിചാരിക്കുന്നത്.

പ്രണയം എന്നത് ഓർഗാനിക്കാണ്. വിവാഹം കഴിഞ്ഞാൽ അതിന് ഫുൾ സ്റ്റോപ്പിടണമെന്ന് പറയുന്നത് ഡിസിപ്ലിനറി ആക്ഷന്റെ ഭാഗമായി കൊണ്ട് നടക്കുന്നതാണ്. പക്ഷെ മനുഷ്യന് എല്ലായിടത്തും എല്ലാം സംതൃപ്തിപ്പെടുത്താൻ പറ്റില്ല. ഇമോഷണൽ ഗ്യാപ്പ് ഞങ്ങൾ തമ്മിൽ ഭയങ്കരമായിട്ടുണ്ടായിരുന്നെന്നും ജോളി പറയുന്നു.
സ്ട്രഗിൾ ചെയ്യുമ്പോഴും എന്റെ ഒരേയൊരു ആഗ്രഹം പിരിഞ്ഞ് ജീവിക്കരുതെന്നാണ്. കുട്ടികൾ വേണ്ട, കുടുംബം വേണ്ടെന്നാണ് പറയുന്നത്. പിന്നെ എന്തിന് ഗൾഫിൽ പോയി ജോലി ചെയ്യുന്നു എന്ന് താൻ ചോദിച്ചിട്ടുണ്ടെന്നും ജോളി പറയുന്നു. ബാലു ദുബായിൽ പോയി മൂന്ന് കൊല്ലം ജോലി ചെയ്യാമെന്ന് തീരുമാനിക്കുന്നു. അതിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പുള്ളി കാണുന്നില്ല. ചെല്ലുന്നു, ജോലി കിട്ടുന്നു, മൂന്ന് വർഷം കൊണ്ട് സമ്പാദിച്ച് തിരിച്ച് വരുന്നു, മൂന്ന് വർഷം കൊണ്ട് തിയറ്റർ പേഴ്സണാലിറ്റിയായി ഞാൻ വരുന്നു എന്ന് കണക്ക് കൂട്ടുന്നു.

പക്ഷെ പുള്ളിയുടെ പ്ലാൻ എപ്പോഴും ഫ്ലോപ്പ് ആണ്. ഞാനാണ് പ്രതിസന്ധിയിലാവുന്നത്. പുള്ളിക്ക് ഏറ്റെടുക്കാൻ ചേട്ടൻമാരുണ്ട്. പുറമേ നിന്ന് നോക്കുമ്പോൾ ജോളിയുടെയും ബാലുവിന്റെയും ജീവിതം എന്ത് രസമാണ് എന്ന് കരുതും. പക്ഷെ ഞങ്ങളെ സംബന്ധിച്ച് ഉള്ള് പൊള്ളയായിക്കൊണ്ടിരിക്കുകയാണ്. എനിക്കിതൊന്നും പിടികിട്ടുന്നില്ല. ബാലു ദുബായിലും താൻ നാട്ടിൽ രണ്ട് പേരുടെയും വീട്ടിലെ അച്ഛനെയും അമ്മയെയും നോക്കിയുള്ള ജീവിതം തനിക്ക് മടുത്തിരുന്നെന്നും ഇക്കാര്യം ബാലുവിനോട് പറഞ്ഞെന്നും ജോളി ഓർത്തു.
എല്ലാവരും അങ്ങനെയല്ലേ ജീവിക്കുന്നതെന്ന് അവർ ചിന്തിച്ചു. പക്ഷെ എന്നെ സംബന്ധിച്ച് അത് പോരായിരുന്നു. ഞാൻ തിയറ്റർ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആൾ പാനിക്കായി, ഇനിയും ഇവൾ നാടകം കളിച്ച് നടക്കുകയാണെങ്കിൽ വീട്ടിൽ നിർത്താൻ പറ്റില്ലെന്ന പ്രഷർ വന്നു. അപ്പോഴാണ് തന്നെ ദുബായിലേക്ക് കൊണ്ട് പോയതെന്നും ജോളി ചിറയത്ത് ഓർത്തു.
സ്നേഹം ജീവിതത്തിലെ ഒരു ഘടകമാണ്, പക്ഷെ ജീവിതം മൊത്തം അതിൽ തളച്ചിടേണ്ടതല്ല എന്ന് തിരിച്ചറിയുന്ന പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. അതുകൊണ്ട് തന്നെ അവർ തല്ലുകൂടി മുന്നോട്ട് പോകുന്നില്ല. ആവലാതികളിൽ കുടുങ്ങിക്കിടാക്കാതിരിക്കുക എന്ന് നമ്മൾ പഠിക്കേണ്ട കാര്യമാണെന്നും ജോളി ചിറയത്ത് വ്യക്തമാക്കി. ജോളിയുടെ ആത്മകഥ ഇതിനോടകം നിരവധി വായനക്കാരെ ആകർഷിച്ചിട്ടുണ്ട്.


Click it and Unblock the Notifications