'വടക്കൻ വീരഗാഥയിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് ഞാനാണെന്ന് ഭർത്താവ് ഇടയ്ക്കിടെ പറയും'; നടി ജോമോൾ പറയുന്നു!
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായികയാണ് നടി ജോമോൾ. സോഷ്യൽമീഡിയ വരും മുമ്പ് തന്നെ ജോമോളുടെ ചിത്രങ്ങളൊക്കെ വാരികകളിൽ നിന്നും സിനിമാ മാസികകളിൽ നിന്നും വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്ന കാലം അക്കാലത്തെ ചെറുപ്പക്കാർക്കുണ്ടായിരുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ജോമോൾ സോഷ്യൽമീഡിയയിൽ ആക്ടീവാണ്. ജോമോളെ കാണുമ്പോൾ തന്നെ ജാനകി കുട്ടിയെന്ന് വിളിക്കാനാണ് സിനിമാപ്രേമികൾക്ക് തോന്നുക.
വടക്കൻ വീരഗാഥയിലൂടെ സുപരിചിതമായ മുഖമായിരുന്നുവെങ്കിൽ കൂടിയും ആളുകൾ ജോമോളെ ഹൃദയത്തിൽ ഏറ്റിയത് എന്ന് സ്വന്തം ജാനകികുട്ടി സിനിമയുടെ റിലീസിന് ശേഷമാണ്.

അടുത്തിടെ ചലച്ചിത്ര രംഗത്തേക്ക് തിരികെ വന്നിരുന്നു ജോമോൾ. ആ തിരിച്ചുവരവ് പക്ഷെ അഭിനയത്തിലൂടെ അല്ലെന്ന് മാത്രം. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്.
ആറുമാസം മുമ്പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നതെന്നും തന്‍റെ ആദ്യ ചിത്രമായ വടക്കന്‍ വീരഗാഥയും പിന്നീട് നടിയായി സജീവമായ എന്ന് സ്വന്തം ജാനകികുട്ടിയും നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ കുടുംബത്തില്‍ നിന്ന് തന്നെയാണ് എസ് ക്യൂബും എത്തുന്നതെന്നും അവരുടെ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്ക് കടക്കുകയാണെന്നും അവരാണ് ഇത്തരം ഒരു പ്രൊജക്ടിലേക്ക് എത്തിച്ചതെന്നും ജോമോൾ പറഞ്ഞിരുന്നു.
അതേസമയം ഇപ്പോഴിത മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയത്തെ കുറിച്ച് ഭർത്താവ് പറഞ്ഞ കമന്റും ദേശീയ അവാർഡിന് ശേഷമുള്ള അഭിനയത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോൾ. ബാലതാരമായി അഭിനയിച്ചപ്പോഴുള്ള കാര്യങ്ങൾ ഇപ്പോൾ ചിന്തിക്കുമ്പോൾ ഹരിഹരൻ സാറിനെപ്പോലെ വലിയ വലിയ ലെജന്റ്സിനോട് താൻ എന്തൊക്കെ പറഞ്ഞു ചെയ്തുവെന്നത് ഓർക്കാൻ കഴിയുന്നില്ലെന്നാണ് ജോമോൾ പറയുന്നത്.
'ഒന്നും അറിയാത്ത പ്രായമാണല്ലോ... മാത്രമല്ല അവരും നമ്മളെ കുട്ടി എന്ന രീതിയിലാണ് കൺസിഡർ ചെയ്യുന്നതും പാംപർ ചെയ്യുന്നതും കാരണം കുട്ടിയുടെ മൂഡ് മാറിയാൽ സീൻ എടുക്കാൻ ബുദ്ധിമുട്ടാകുമല്ലോ.'

'പേടിപ്പിക്കുകയൊന്നും ചെയ്തിരുന്നില്ല. അതിന്റെ അഡ്വാന്റേജ് അന്ന് എടുത്തിരുന്നു. അതുപോലെ തന്നെ വടക്കൻ വീരഗാഥ സിനിമ കാണുമ്പോൾ എന്റെ ഭർത്താവ് എന്നോട് എപ്പോഴും പറയും ആ പടത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് ഞാനാണെന്ന്. ബാക്കിയെല്ലാവരും നാച്വറലായിരുന്നുവെന്നും അദ്ദേഹം പറയും.'
'കണ്ണുകൊണ്ടൊക്കെ ഭയങ്കര അഭിനയമായിരുന്നു. ഭർത്താവിന്റെ നിരീക്ഷണം കറക്ടായിരുന്നു. അതുപോലെ തന്നെ ദേശീയ അവാർഡിന് ശേഷമുള്ള അഭിനയം വെല്ലുവിളിയായിരുന്നു. ഭയങ്കര റിസ്ക്കായിരുന്നു. പഞ്ചാബി ഹൗസിന്റെ ക്ലൈമാക്സ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് കോൾ വരുന്നത്.'
'എനിക്ക് ഫോണുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ അത്ഭുതപ്പെട്ടു. കോളേജിൽ പോകാത്തതിനാൽ പിരിച്ചുവിട്ടുവെന്ന് അറിയിക്കാൻ വിളിക്കുകയായിരിക്കുമെന്നാണ് ദിലീപേട്ടൻ കളിയാക്കാൻ പറഞ്ഞത്. മയിൽപ്പീലിക്കാവിന്റെ പ്രൊഡ്യൂസർ ദിനേശ് പണിക്കരാണ് നാഷണൽ അവാർഡ് കിട്ടിയെന്ന് അറിയിച്ചത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.'
'എന്ത് അടിസ്ഥാനത്തിൽ എനിക്ക് കിട്ടിയെന്നൊക്കെ ആലോചിച്ചിട്ടുണ്ട്. അതിന് ശേഷം റീടേക്ക് വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. കാരണം എനിക്ക് അവാർഡ് കിട്ടിയത് തെറ്റായിപ്പോയിയെന്ന് ആർക്കും തോന്നരുതല്ല. മാത്രമല്ല അഭിനയിക്കുന്നതേറെയും സീനിയർ ആക്ടേഴ്സിന്റെ കൂടെയായിരുന്നു. അന്ന് അനാവശ്യ ചിന്തകളായിരുന്നു ഏറെയും' ജോമോൾ പറയുന്നു.
കെയർഫുള്ളാണ് ഏറ്റവും അവസാനം ജോമോൾ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ സുജ എന്ന കഥപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നാൽപത്തിരണ്ടുകാരിയായ ജോമോൾ നൃത്തത്തിലും സജീവമാണ്.


Click it and Unblock the Notifications











