'ഞാൻ ജീവനോടെ ഇരിക്കുന്നത് അതുകൊണ്ടാണ്, ഞാൻ ഉറങ്ങിയശേഷമാണ് മകൾ ആ സിനിമ കണ്ടത്'; ചാക്കോച്ചനും ജോമോളും!
മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് സിനിമകളിലൊന്നായിരുന്നു കമല്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ നിറം. കുഞ്ചാക്കോ ബോബന്‍, ശാലിനി, ജോമോൾ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥയായിരുന്നു പറഞ്ഞത്. ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു നിറം. അന്നും ഇന്നും കുഞ്ചാക്കോ ബോബൻ എന്ന താരത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ എപ്പോഴും നിറം സിനിമയെ കുറിച്ച് പരാമർശിക്കാറുണ്ട്.
നിറം സിനിമ റിലീസ് ചെയ്ത ശേഷമാണ് ചോക്ലേറ്റ് ഹീറോയായും പെൺകുട്ടികളുടെ എല്ലാം പ്രിയപ്പെട്ട നായക നടനായും കുഞ്ചാക്കോ ബോബൻ മാറിയത്. എന്നാൽ ഇന്ന് ചോക്ലേറ്റ് ഹീറോ എന്നുള്ള ലേബലിൽ നിന്നും മാറി ഏത് കഥാപാത്രം കിട്ടിയാലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന നടനായി കുഞ്ചാക്കോ ബോബൻ മാറി. താരം ഒരോ സിനിമ അനൗൺസ് ചെയ്യുമ്പോഴും ആരാധകരുടെ പ്രതീക്ഷകളും അതിന് അനുസരിച്ച് വലുതാകുന്നു.

നിറത്തിൽ കുഞ്ചാക്കോ ബോബന്റെ പ്രണയിനിയുടെ വേഷമാണ് നടി ജോമോൾ ചെയ്തത്. എന്നാൽ വർഷയായി സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് ഡ്രൈവിങ് അറിയില്ലായിരുന്നുവെന്നും ഷൂട്ടിങിനിടയിൽ ഏറെയും സമയം കാറോടിച്ച് കുഞ്ചാക്കോ ബോബൻ ആയിരുന്നുവെന്നും പറയുകയാണ് ജോമോൾ.
മൈൽസ്റ്റോൺ മേക്കേഴ്സ് സംഘടിപ്പിച്ച കുഞ്ചാക്കോ ബോബൻ ഫാൻസ് മീറ്റിൽ അതിഥിയായി എത്തി വിശേഷങ്ങൾ പങ്കിട്ടപ്പോഴാണ് ജോമോൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 'നിറം സിനിമയിൽ ഞാൻ വണ്ടിയോടിക്കുന്ന സീനുകളുണ്ട്. പക്ഷെ യഥാർത്ഥത്തിൽ എനിക്ക് വണ്ടിയോടിക്കാൻ അറിയില്ലായിരുന്നു.'
'പകുതി സമയവും വണ്ടി ഓടിച്ചത് ചാക്കോച്ചനായിരുന്നുവെന്നാണ്', ജോമോൾ പറഞ്ഞത്. ഇതിന് കൗണ്ടറായി ട്രാഫിക്ക് സിനിമയുടെ ഷൂട്ടിനിടയിലെ ഒരു അനുഭവമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. വണ്ടി ഓടിക്കാൻ അറിയാത്ത ആളുകളുടെ യാത്ര ചെയ്യേണ്ട ഭാഗ്യം തനിക്ക് നിരവധി കിട്ടിയിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ സരസമായി പറഞ്ഞത്.
'നിറം അതിന്റെ ഒരു റിഹേഴ്സലായിരുന്നു. ട്രാഫിക്കിൽ വാഹനം 120 സ്പീഡിൽ ഓടിക്കേണ്ടത് ശ്രീനിയേട്ടനാണ്. അദ്ദേഹത്തിന് പക്ഷെ ഡ്രൈവിങ് അറിയില്ല. ഫസ്റ്റ് ഷോട്ട് എടുക്കുന്നതിന് മുമ്പ് ആസിഫ് വണ്ടിയുടെ സൈഡിലും ഞാൻ പിറകിലും ശ്രീനിയേട്ടൻ ഡ്രൈവിങ് സീറ്റിലും ഇരിക്കുകയാണ്.'

'ഷോട്ടിന് റെഡിയായി തമാശകൾ ഒക്കെ പറഞ്ഞ് ഇരിക്കുന്ന കൂട്ടത്തിൽ ഞാൻ വെറുതെ ചോദിച്ചു ശ്രീനിയേട്ടാ... ഡ്രൈവിങ് ഒക്കെ അറിയാല്ലോ അല്ലേ എന്ന്. ഉടനെ മറപടി വന്നു അറിയില്ലെന്ന്. ആദ്യം കരുതി അദ്ദേഹം തമാശ പറഞ്ഞതാണെന്ന്. പക്ഷെ അദ്ദേഹത്തിന് ഡ്രൈവിങ് അറിയില്ലായിരുന്നു. അത് കേട്ടതോടെ ഞാനും ആസിഫും നെഞ്ചത്ത് കൈവെച്ചു.'
'കാരണം ഇനിയുള്ള ഷൂട്ട് മൊത്തം ശ്രീനിയേട്ടനൊപ്പം വാഹനത്തിൽ യാത്ര ചെയ്തുള്ളതാണ്. ചേട്ടാ പേടിയില്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ എന്തിന് പേടിക്കണം നിങ്ങൾ അല്ലേ പേടിക്കേണ്ടത് എന്നാണ്. ട്രാഫിക്കിന്റെ സമയത്ത് ആസിഫ് ഗിയർ ന്യൂട്രലിലോട്ട് മാറ്റും ഞാൻ പുറകിൽ നിന്ന് ചാടി വന്ന് ഹാൻഡ് ബ്രേക്ക് വലിക്കും.'
'അതുകൊണ്ടാണ് ഞാൻ ജീവനോടെ ഇന്ന് ഇവിടെ ഇരിക്കുന്നത്', എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. താൻ നടിയാണെന്ന കാര്യം തന്റെ മക്കൾക്ക് അറിയില്ലായിരുന്നുവെന്നും ജോമോൾ വെളിപ്പെടുത്തി.
അവർക്ക് തന്റെ ഗൗരി എന്ന പേര് മാത്രമെ അറിയൂവെന്നും അടുത്തിടെയാണ് മകൾ നിറം സിനിമ കണ്ടതെന്നും ജോമോൾ വെളിപ്പെടുത്തി. തന്റെ മയിൽപ്പീലിക്കാവ് സിനിമ താൻ ഉറങ്ങിയശേഷമാണ് മകൾ കണ്ടതെന്നും അല്ലാത്തപക്ഷം താൻ കണ്ടാൽ മക്കളെ വഴക്ക് പറയുമെന്നും ജോമോൾ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











