'ദിലീപേട്ടൻ ചെയ്തിട്ടുണ്ടാവില്ലെന്ന് മനസ് പറയുന്നു, മെയിൻ സ്ട്രീമിലുണ്ടായിരുന്ന നായികമാർക്ക് പോലും സിനിമയില്ല'
ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതി കൃഷ്ണ. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടി തന്റെ വിശേഷങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പം ഗള്‍ഫിലാണ് ജ്യോതി ഇപ്പോള്‍. ലൈഫ് ഓഫ് ജോസൂട്ടിയാണ് നായിക നടി എന്ന രീതിയിൽ ജ്യോതി കൃഷ്ണയ്ക്ക് ആരാധകരെ നേടി കൊടുത്തത്. അഭിനയത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് താരമിപ്പോൾ. നല്ലൊരു കഥയ്ക്കും കഥാപാത്രത്തിനുമായാണ് കാത്തിരിക്കുന്നത്. കഥകൾ കേൾക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒന്നിലും ഉറപ്പിച്ചിട്ടില്ല.
മാത്രമല്ല നായികയായി തന്നെ അഭിനയിക്കണമെന്ന വാശിയും ജ്യോതിയ്ക്കില്ല. നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്യുക മാത്രമാണ് ലക്ഷ്യം. തനിക്ക് മാത്രമല്ല എൺപത് ശതമാനത്തോളം അഭിനേതാക്കൾക്ക് സിനിമ ലഭിക്കുന്നില്ലെന്നും അമ്മയുടെ മീറ്റിങിൽ പങ്കെടുത്തപ്പോഴാണ് ആ സത്യം താൻ മനസിലാക്കിയതെന്നും ജ്യോതി പറയുന്നു.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിനയമോഹം ജ്യോതി പങ്കിട്ടത്. നല്ലൊരു വർക്ക് വന്നാൽ സിനിമയിലേക്ക് തിരിച്ച് വരും. ഹിറ്റിനേക്കാൾ കൂടുതൽ ഫ്ലോപ്പാണ് എന്റെ സിനിമാ കരിയറിൽ കൂടുതൽ. അതുകൊണ്ട് തന്നെ ഫ്ലോപ്പിന്റെ എണ്ണം കൂട്ടേണ്ടെന്ന തീരുമാനമുണ്ട്. വിവാഹത്തോടെ സെറ്റിലാകാൻ ചെറിയ ഗ്യാപ്പ് സിനിമയിൽ നിന്നും എടുത്തു.
പിന്നാലെ മകൻ പിറന്നു. ഇപ്പോൾ അവൻ വളർന്നു കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യുന്ന പ്രായമായി. അതുകൊണ്ടാണ് തിരിച്ച് അഭിനയത്തിലേക്ക് വരാമെന്ന് കരുതിയത്. പക്ഷെ ഇപ്പോഴാണെങ്കിൽ ഭയങ്കര കോംപറ്റീഷനാണ്. വിദേശത്ത് സെറ്റിലായവരെ കാസ്റ്റ് ചെയ്യുമ്പോൾ ദുബായിൽ നിന്നും വരണ്ടേയെന്ന രീതിയിലാണ് ആളുകൾ സംസാരിക്കാറുള്ളത്. എക്സ്പെൻസൊക്കെ അവർ താരതമ്യപ്പെടുത്തി നോക്കുന്നതുകൊണ്ടാകാം. കഴിഞ്ഞ ദിവസം ഒരു സ്ക്രിപ്റ്റ് കേട്ടിരുന്നു. അടിപൊളിയായിരുന്നു. അത് സ്റ്റാർവാല്യുവുള്ള നായിക ചെയ്താൽ നന്നാവും.
അത് ഞാൻ പുള്ളിയോടും പറഞ്ഞു. അല്ലാതെ ഞാൻ ചെയ്താൽ നിർമാതാവിനെ പോലും കിട്ടില്ല. ഞാൻ അഭിനയിച്ച സിനിമ എന്റെ വീട്ടിലുള്ള എല്ലാവരും തന്നെ പോയി കാണണമെന്നില്ല. എനിക്ക് എന്റെ വാല്യു അറിയാം. നല്ല സിനിമകളിൽ ചെറിയൊരു ഭാഗമാകുക എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഹീറോയിൻ ഓറിയന്റഡ് കഥാപാത്രം ചെയ്യാൻ എനിക്ക് കോൺഫിഡൻസില്ല. നായികയായി അഭിനയിക്കണമെന്നുമില്ല. അമ്മയുടെ മീറ്റിങ്ങിൽ അടുത്തിടെ പങ്കെടുത്തിരുന്നു.
അവിടെ ചെന്നപ്പോൾ ആരും എന്നെ കാസ്റ്റ് ചെയ്യുന്നില്ലല്ലോയെന്ന പരാതിയായിരുന്നു എനിക്ക്. എന്നാൽ അന്ന് മീറ്റിങിന് വന്നവരിൽ എൺപത് ശതമാനം ആളുകൾക്കും സിനിമയില്ലെന്ന് അന്ന് അവിടെ വെച്ച് ഞാൻ മനസിലാക്കി. അവരെല്ലാം സിനിമ കിട്ടാൻ നടക്കുകയാണ്. പലരും പരസ്പരം അവസരം ചോദിക്കുന്നത് വരെ കേട്ടു. മെയിൻ സ്ട്രീമിൽ ഉണ്ടായിരുന്ന നായികമാർ പോലും തങ്ങൾക്ക് ഇപ്പോൾ അവസരം വരുന്നില്ലെന്ന് പറയുന്നത് കേട്ടു.

പിന്നെ ഗ്രൂപ്പിസം പോലുള്ളവയുമുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. പല സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾ തന്നെ കുറവാണ്. സിനിമ നൂറ് ശതമാനവും ലക്കാണ്. ഹാർഡ് വർക്കാണെന്ന് പറഞ്ഞാലും ലക്കിന് വലിയ സ്ഥാനമുണ്ട്. ഡിപ്ലോമാറ്റിക്കായി നിൽക്കുന്നവർക്കാണ് അവസരം എപ്പോഴും കിട്ടുന്നതെന്നും ജ്യോതി കൃഷ്ണ പറയുന്നു. പിന്നീട് ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചും നടി സംസാരിച്ചു. ലൈഫ് ഓഫ് ജോസൂട്ടിയിൽ ജ്യോതിയുടെ നായകൻ ദിലീപായിരുന്നു.
ദിലീപേട്ടന്റെ സെറ്റിലാണെങ്കിൽ ചിരിച്ച് ഒരു വഴിയാകും. ആദ്യം കാണുമ്പോൾ തന്നെ വർഷങ്ങളായി പരിചയമുള്ളപോലെ തോന്നും. ദിലീപേട്ടനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. പക്ഷെ ഇതുവരെ ഞാൻ എവിടെയും ദിലീപേട്ടനെ തള്ളി പറഞ്ഞിട്ടില്ല. സത്യം തെളിയണമെന്നെ പറഞ്ഞിട്ടുള്ളു. അല്ലാതെ പുള്ളി ചെയ്തുവെന്ന് പറഞ്ഞിട്ടില്ല. അറിയാത്ത കാര്യത്തിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
പുള്ളി അത് ചെയ്തിട്ടുണ്ടാവില്ലെന്നാണ് എന്റെ മനസ് പറയുന്നത്. അത് ഉള്ളിലുണ്ട്. പുള്ളി അങ്ങനെയൊക്കെ ചെയ്യുമോയെന്ന ചിന്തയുണ്ട്. പുള്ളി അത് ചെയ്തിട്ടുണ്ടാവില്ലെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അത് തെളിയേണ്ടത് തന്നെയാണ് എന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്.


Click it and Unblock the Notifications