'എന്റെ അമ്മ മരിച്ചാൽ പടം ബ്ലോക്ക് ബസ്റ്റർ, പക്ഷെ എനിക്ക് അതെല്ലാം വലിയ ട്രോമയായിരുന്നു'; കല്യാണി പ്രിയദർശൻ
കല്യാണി പ്രിയദർശൻ എന്ന താരപുത്രിയെ കുറിച്ച് പ്രേക്ഷകർക്കുണ്ടായിരുന്ന പ്രതീക്ഷകൾക്കും മുകളിലാണ് ഇന്ന് ഈ പ്രതിഭയുടെ പ്രകടനങ്ങൾ. പ്രിയദർശൻ-ലിസി ദമ്പതികളുടെ മകളാണ് എന്നതിനാൽ തന്നെ സിനിമയിലേക്ക് വരുമ്പോൾ മുതൽ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് പ്രേക്ഷകരെ കൊണ്ട് മോശം പറയിപ്പിക്കാതിരിക്കുക എന്നതായിരുന്നുവെന്നാണ് കല്യാണി അഭിമുഖങ്ങളിൽ പറയാറുള്ളത്. ഒരിക്കലും ചിന്തയിൽപ്പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു അഭിനയമെന്നും ആര് തലയിൽ തോക്ക് വെച്ച് ചോദിച്ചാലും അഭിനയത്തിലേക്ക് ഇല്ലായെന്ന് മാത്രമെ പറയുമായിരുന്നുള്ളൂവെന്നും കല്യാണി പറയാറുണ്ട്.
തുടക്കത്തിൽ ക്യാമറയ്ക്ക് മുന്നിലായിരുന്നില്ല പിന്നിലായിരുന്നു കല്യാണി. ശേഷമാണ് തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് കല്യാണി എത്തിയത്. ഹലോയായിരുന്നു കല്യാണി അഭിനയിച്ച സിനിമ. ഹലോയ്ക്ക് ശേഷവും കല്യാണി തെലുങ്കിൽ സിനിമകൾ ചെയ്തു. ശേഷമാണ് മലയാളത്തിലേക്ക് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ എത്തിയത്. വരനെ ആവശ്യമുണ്ട് സിനിമ റിലീസ് ചെയ്ത ശേഷം നിരവധി പേർ കല്യാണിയുടെ പ്രകടനത്തെ കുറിച്ച് അഭിപ്രായമറിയിക്കാൻ പ്രിയദർശനെ വിളിച്ചിരുന്നു. അന്ന് അച്ഛന്റെ സിനിമാ സുഹൃത്തുക്കളിൽ ഏറെയും കല്യാണിയെ നീ ഇത്രയും നാൾ എവിടെയാണ് ഒളിപ്പിച്ചുവെച്ചിരുന്നത് എന്നാണ് ആദ്യം ചോദിച്ചത് എന്ന് കല്യാണി തന്നെ ഒരിക്കൽ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

ആദ്യമായി അച്ഛൻ നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് മെസേജ് അയച്ചതും വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണെന്നും കല്യാണി പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് താൻ കടന്നുപോയ ഏറ്റവും വലയി ട്രോമയെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഹൃദയത്തിന്റെ വിജയത്തിന് ശേഷം അവതാരിക രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് കല്യാണി കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ചത്. 'അമ്മ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകിൽ കുത്തിക്കൊല്ലും, അല്ലെങ്കിൽ ഷോക്കടിച്ച് മരിക്കും. അമ്മ എന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടിൽ നിർത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അവർ എന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാൽ അങ്കിൾ എനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. എനിക്ക് ഒരുപാട് സ്നേഹമാണ്.'

'എന്നാൽ ചിത്രത്തിൽ അമ്മയെ ലാൽ അങ്കിൾ കുത്തുന്നത് കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അത്രത്തോളം ഞാൻ സ്നേഹിച്ച വ്യക്തി എന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണിൽ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. പിന്നീട് ലാൽ അങ്കിളിനെ കണ്ടപ്പോൾ ഇത് മനസിൽ കിടക്കുന്നതിനാൽ ഞാൻ ഉച്ചത്തിൽ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാൽ ആ സിനിമ ഹിറ്റാണ്. ബ്ലോക്ക് ബസ്റ്റർ വരെ പോകും അമ്മയുടെ മക്കളായ ഞങ്ങൾക്ക് അത് സ്ക്രീനിൽ കാണുമ്പോൾ വലിയ ആഘാതമായിരുന്നു' കല്യാണി പ്രിയദർശൻ പറയുന്നു. കല്യാണിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത് ബ്രോ ഡാഡിയായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന്റെ കാമുകിയായിരുന്നു കല്യാണിയുടെ കഥാപാത്രം. ഒടിടി റിലീസായിരുന്ന സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
Recommended Video

ബ്രോ ഡാഡിക്ക് മുമ്പ് കല്യാണിയുടേതായി റിലീസിനെത്തിയ സിനിമ ഹൃദയം ആയിരുന്നു. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആയിരുന്നു നായകൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ നിറഞ്ഞ സദസ്സിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. പ്രണവിനൊപ്പം നായികയായി കല്യാണി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. നേരത്ത അച്ഛൻ പ്രിയദർശന്റെ കുഞ്ഞാലിമരക്കാൻ സിനിമയിലും പ്രണവിന്റെ നായികയായി കല്യാണി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications