നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി
വാടക ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച ദമ്പതികൾ ബോളിവുഡിൽ നിരവധിയാണ്. പ്രീതി സിന്റ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര തുടങ്ങിയ സെലിബ്രിറ്റികളെല്ലാം ഇതിന് ഉദാഹരണമാണ്. തെന്നിന്ത്യയിൽ നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചപ്പോൾ ഇത് വലിയ തോതിൽ വാർത്തയായി. വാടക ഗർഭ ധാരണം വഴി കുഞ്ഞിനെ സ്വീകരിച്ച താരങ്ങൾ തെന്നിന്ത്യൻ സിനിമാ രംഗത്ത് കുറവാണെന്നാണ് ഇതിന് കാരണം.
വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്കുള്ളിൽ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നെന്ന് നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും അറിയിച്ചപ്പോൾ പലർക്കും അമ്പരപ്പായി. പിന്നീടാണ് സറൊഗസി വഴിയാണ് കുട്ടികൾ പിറന്നതെന്ന് വ്യക്തമായത്. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്നേശിന്റെയും മക്കൾ. സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ താര ദമ്പതികൾ വിവാദത്തിൽ അകപ്പെടുകയാണുണ്ടായത്.

സറൊഗസി സംബന്ധിച്ചുള്ള നിയമത്തിൽ ചില പുതിയ ചട്ടങ്ങൾ സർക്കാർ വെച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നയൻതാരയും വിഘ്നേശും ലംഘിച്ചെന്ന് ആരോപണം വന്നു. പിന്നാലെ ഇക്കാര്യത്തിൽ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു. ആറ് വർഷം മുമ്പേ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് നയൻസും വിഘ്നേശും രേഖമാമൂലം അറിയിച്ചു.
നിയമലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെയാണ് വിവാദങ്ങൾ അകന്നത്. നയൻതാൈര സറൊഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രംഗത്ത് വന്ന നടിയാണ് കസ്തൂരി. നയൻതാരയുടെ ആരാധകർ വിമർശനം ഉന്നയിച്ചെങ്കിലും കസ്തൂരി ഇത് കാര്യമാക്കിയില്ല.

ഇപ്പോഴിതാ അന്ന് അങ്ങനെയൊരു നിലപാടെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കസ്തൂരി. നയൻതാര സറൊഗശി വഴി അമ്മയായതിനെ താൻ എതിർത്തിട്ടില്ലെന്ന് കസ്തൂരി പറയുന്നു. സറൊഗസിയുടെ നിയമപരമായ കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. നിയമപരമായാണ് നടി ചെയ്തതെങ്കിൽ ക്ഷമ ചോദിക്കുന്നു.
യഥാർത്ഥത്തിൽ സറൊഗസിയെ താൻ പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ ഗേ കപ്പിൾസിനോ മറ്റോ സറൊഗസിയോ ദത്തെടുക്കലോ ഇന്ന് നിയമപരമായി സാധിക്കില്ല. അത് ശരിയല്ല. സറൊഗസി പക്രിയ നിയമപരമാണെങ്കിൽ അതിനെ പിന്തുണയ്ക്കും പക്ഷെ നിയമ വിരുദ്ധമാണെങ്കിൽ നിയമത്തിനെതിരെ പോരാടണം. അല്ലാതെ നിയമ വിരുദ്ധമാണെന്ന്, പക്ഷെ ചെയ്യാം എന്ന് പറയരുതെന്നും കസ്തൂരി വ്യക്തമാക്കി.
അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ നയൻതാരയെ ലേഡി സൂപ്പർ സ്റ്റാറായി കാണുന്നില്ലെന്ന് കസ്തൂരി തുറന്ന് പറഞ്ഞിട്ടുണ്ട്. വിജയശാന്തി, കെപി സുന്ദരാംബാൾ എന്നിവരാണ് ഈ പേരിന് അർഹതയുള്ളവരെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. ഇവരുടെ സിനിമകളുടെ കഥ നായികമാരെ ചുറ്റിപ്പറ്റിയായിരുന്നു.
മായ എന്ന സിനിമയിൽ മാത്രമാണ് നയൻതാരയ്ക്ക് അത്തരത്തിലൊരു വേഷം ചെയ്യാൻ പറ്റിയത്. മറ്റ് സിനിമകളൊന്നും നന്നായില്ലെന്നും കസ്തൂരി തുറന്ന് പറഞ്ഞു. നയൻതാര കസ്തൂരിയുടെ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ നടി മാളവിക മോഹനൻ ഒരു സിനിമയിലെ തന്റെ മേക്കപ്പിനെ വിമർശിച്ചതിനെതിരെ നയൻതാര പരോക്ഷമായി സംസാരിച്ചിട്ടുണ്ട്. സറൊഗസിയെക്കുറിച്ചോ കുഞ്ഞുങ്ങളെക്കുറിച്ചോ നയൻതാര അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല.


Click it and Unblock the Notifications