'കവിത നായർ ഹോട്ട് എന്നൊക്കെ ആളുകൾ സെർച്ച് ചെയ്യാറുണ്ട്, ഇടയ്ക്ക് ബെൽസ് പാൾസിയും ബാധിച്ചിരുന്നു'; കവിത നായർ!
നടിയും അവതാരകയുമെല്ലാമായ കവിത നായരുടെ മുഖം മലയാളികൾക്ക് സുപരിചിതമാണ്. സൂര്യ ടിവിയിലെ പൊൻപുലരി എന്ന ടിവി ഷോയുടെ അവതാരകയായാണ് കവിത ഇൻഡസ്ട്രിയിൽ കരിയർ ആരംഭിച്ചത്. ശേഷം നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായി.
മാമ്പഴക്കാലം എന്ന മോഹൻലാൽ ചിത്രത്തിലുൾപ്പടെ കവിത ചെയ്തത് ശ്രദ്ധേയവേഷങ്ങളായിരുന്നു. ഈലം എന്ന 2020ലെ ചിത്രമാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ഇപ്പോൾ താരം അനുരാഗ ഗാനം പോലെ എന്ന മലയാളം സീരിയലിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.
സുമിത ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കവിത അവതരിപ്പിക്കുന്നത്. പ്രിൻസാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സുമിതയാണ് പ്രേക്ഷകർക്ക് കവിത ഇപ്പോൾ. നാം ജപിക്കുന്ന വീട് എന്ന സീരിയലിന് ശേഷം കവിത ചെയ്യുന്ന അനുരാഗ ഗാനം പോലെ സീരിയലിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലുള്ളത്.

സോഷ്യൽമീഡിയയിൽ സജീവമായ താരം വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ ജീവിതത്തിലെ പോസിറ്റീവായിട്ടുള്ള കാര്യങ്ങളെല്ലാം ആരാധകരിലേക്ക് എത്തിക്കാറുള്ള താരം തന്റെ പ്രശ്നങ്ങളെ കുറിച്ച് ആരാധകരുമായി സംസാരിക്കാറില്ല. ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ബെൽസ് പാൾസി ബാധിച്ച ദിവസങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.
ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റിന് കാത്ത് നിൽക്കാത്തയാളാണ് താനെന്നാണ് കവിത പറയുന്നത്. വിപിനാണ് കവിതയുടെ ഭർത്താവ്. 2019ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനും കവിത അർഹയായിരുന്നു.
'വിവാഹത്തിനുശേഷമാണ് വരുമാനത്തെ കുറിച്ച് കൂടുതൽ ബോതർ ചെയ്ത് തുടങ്ങിയത്. ലോങ് റണ്ണിങ് പ്രോജക്ടുകൾ ഏറ്റെടുത്തിരുന്നതും വരുമാനത്തെക്കുറിച്ചുള്ള ചിന്ത കൊണ്ടാണ്. ആരോടും എന്റെ ആവശ്യത്തിനായി ഫിനാൻഷ്യൽ സപ്പോർട്ട് തേടാൻ എനിക്ക് ഇഷ്ടമല്ല. ഫിനാൻഷ്യൽ ഇഷ്യൂ കാരണം ഒരിക്കലും മെന്റൽ സ്ട്രഗിൾ ഉണ്ടായിട്ടില്ല.'
'പക്ഷെ കോവിഡിന്റെ കാലഘട്ടത്തിൽ ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയിരുന്നുവെന്ന് പറഞ്ഞാണ് കവിത തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങുന്നത്. കോവിഡ് കാലത്ത് താൻ വേണ്ടെന്ന് വെച്ച സീരിയലുകൾ ഇപ്പോഴും ഹിറ്റായി ഓടുന്നുണ്ടെന്നും', കവിത പറയുന്നു. 'കവിത നായർ ഹോട്ട് എന്നൊക്കെ ആളുകൾ സേർച്ച് ചെയ്തു നോക്കാറുണ്ടന്ന് സുഹൃത്തുക്കൾ പറഞ്ഞറിയാം.'

'വാടകയ്ക്ക് ഒരു ഹൃദയം എന്ന പദ്മരാജൻ സാറിന്റെ നോവൽ ടെലിവിഷൻ ആവിഷ്കാരമായി വന്നിരുന്നു. ജയഭാരതി ചെയ്ത കഥാപാത്രത്തെയാണ് ഞാൻ അതിൽ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ ക്ലിപ്പുകൾ യുട്യൂബിൽ വന്നു. അമ്മ കുഞ്ഞിന് പാല് കൊടുക്കുന്ന ഒരു പരിശുദ്ധമായ സീനുണ്ട്. ആ ചിത്രത്തെ വെച്ച് ക്ലിക്ക് ബൈറ്റുകൾ കിട്ടാനാണ് പിന്നീട് പലരും ശ്രമിച്ചത്. ഞാൻ ശരിക്കും വണ്ടർ അടിച്ചുപോയി.'
'ഹോട്ട്, സെക്സി എന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല. അതിനെ നെഗറ്റീവായി എടുത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കില്ല. ആരുടെയും സ്വഭാവസർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അഹങ്കാരി എന്ന പേര് ഒരുപക്ഷെ അങ്ങനെ വന്നതായിരിക്കാം. ജോലിയെ ബാധിക്കുന്ന രീതിയിൽ എന്തെങ്കിലും വന്നാൽ അത് വിഷയമാണെന്നും', അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് കവിത പറയുന്നു.
സീരിയൽ താരം മനോജിനും നടൻ മിഥുൻ രമേശിനും വന്നത് പോലെ കുറച്ച് നാളുകൾക്ക് മുമ്പ് ബെൽസ് പാൾസി എന്ന രോഗം കവിതയേയും ബാധിച്ചിരുന്നു. എന്നാൽ താരം വെളിപ്പെടുത്താതിരുന്നതിനാൽ അത് വാർത്തയായില്ല. ഭർത്താവിന്റെ പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണ് താൻ രോഗത്തെ അതിവേഗം അതിജീവിച്ചതെന്നാണ് കവിത തന്റെ രോഗകാലഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.
'ആദ്യം കണ്ണിന് ഒരു ഇൻഫെക്ഷൻ വന്നു. അത് ട്രീറ്റ്മെന്റ് ചെയ്യാൻ വൈകി. പിന്നീട് ഒരു സർജറി വേണ്ടിവന്നു. എന്നാൽ നാല് ദിവസം കൊണ്ട് ഹീലായി. എല്ലാ വിധത്തിലും എനിക്ക് സപ്പോർട്ട് നൽകുന്ന ആളാണ് ഭർത്താവ്. ഇടക്കാലത്ത് ബെൽസ് പാൾസിയുണ്ടായി. അപ്പോൾ ഷോക്ക് ട്രീറ്റ്മെന്റും ഫിസിയോയും ചെയ്യേണ്ടി വന്നു. പകുതി മുഖം വെച്ചും ഞാൻ അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിനേയും അതിജീവിച്ചത് എന്റെ കൂടെ നല്ല ഒരു പാർട്ണർ ഉള്ളതുകൊണ്ടാണെന്നും', കവിത കൂട്ടിച്ചേർത്തു.


Click it and Unblock the Notifications