ഭർത്താവും മകനും പോയി; മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു; മനസ് കല്ലാക്കി; കവിത പറയുന്നു
തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് സുപരിചിതയാണ് നടി കവിത. ഫ്രണ്ട്സ് ഉൾപ്പെടെയുള്ള മലയാള സിനിമകളിലും കവിത അഭിനയിച്ചിട്ടുണ്ട്. 11ാം വയസിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കവിത വിവിധ ഭാഷകളിലായി 350 ലേറെ സിനിമകളിൽ അഭിനയിച്ചു. ജീവിതത്തിലെ വിഷമകരമായ ഘട്ടം അതിജീവിച്ച് കവിത പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. 2021 ലാണ് കവിതയുടെ ഭർത്താവും മകനും കൊവിഡ് ബാധിച്ച് മരിച്ചത്. ദശരഥ രാജ് എന്നായിരുന്നു ഭർത്താവിന്റെ പേര്.
മകൻ സഞ്ജയ് രാജും. കവിതയെ മാനസികമായി തകർത്ത് കളഞ്ഞ സംഭവമായിരുന്നു ഈ രണ്ട് മരണങ്ങൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ കവിത. കരഞ്ഞ് കൊണ്ടാണ് അഭിമുഖത്തിൽ കവിത സംസാരിച്ചത്.

അവർക്കിങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. രണ്ട് പേരും ആരോഗ്യമുള്ളവരായിരുന്നു. വീട്ടിൽ ഏഴ് പേർക്കും കൊവിഡ് വന്നിരുന്നു. അഞ്ച് വയസുള്ള പേരക്കുട്ടിക്കുൾപ്പെടെ. എല്ലാവരും മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അവർ രണ്ട് പേരുമാണ് വീണത്. ദൈവത്തിൽ എനിക്ക് വിശ്വാസമില്ലാതായി. എപ്പോഴും കുടുംബത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്.
ജീവിതത്തിൽ ആദ്യമായി ഞാൻ അഭിനയിച്ചു. മകനാണ് ആദ്യം മരിച്ചത്. ചികിത്സയിലുള്ള ഭർത്താവ് മകനെ കുറിച്ചെല്ലാം ചോദിക്കുമ്പോൾ ചിരിച്ച് സംസാരിക്കേണ്ടി വന്നു. ഐസിയുവിൽ നിന്ന് പുറത്ത് വന്നാൽ താങ്ങാൻ പറ്റാതെ അലറി കരയും. ഇന്നും ഞാൻ ജീവനോടെയുള്ളത് എനിക്ക് രണ്ട് പെൺമക്കളുള്ളത് കൊണ്ടാണ്. അവരുടെ അച്ഛനും അനിയനുമാണ് മരിച്ചത്. എനിക്കും കൂടി എന്തെങ്കിലും സംഭവിച്ചാൽ അവരെന്ത് ചെയ്യും. അതിനാലാണ് മനസ് കല്ലാക്കി വെച്ചിരിക്കുന്നത്.

നേരത്തെ ഞാൻ മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഭർത്താവിന്റെയും മകന്റെയും അടുത്തേക്ക് പോകണമെന്നും അവരില്ലാതെ എനിക്ക് ജീവിക്കേണ്ടെന്നും കരുതി. അടുത്തുള്ള സ്ത്രീയാണ് കൗൺസിലിംഗിന് കൊണ്ട് പോയത്. ആത്മഹത്യ ചെയ്താൽ മരിച്ച് പോയ ഭർത്താവിനും മകനും അടുത്തെത്തുമെന്ന് ഉറപ്പാണോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. നിങ്ങളും പെൺമക്കളും ജീവനോടെയിരിക്കുന്നതെന്നത് യാഥാർത്ഥ്യമാണ്.
ഇത് വിട്ട് യഥാർത്ഥ്യമല്ലാത്ത കാര്യത്തിന് തുനിയുന്നത് ശരിയല്ലെന്ന് അവർ പറഞ്ഞു. ഒരുപാട് കൗൺസിലിംഗ് ചെയ്തു. ചുറ്റുമുള്ളവരുടെ പിന്തുണയും തന്നെ തുണച്ചെന്ന് കവിത വ്യക്തമാക്കി. ജീവൻ ഒരു ദിവസം എന്തായാലും പോകും. അത് നമ്മൾ നിർബന്ധിച്ച് ചെയ്യേണ്ട. ഉള്ളത് വരെയും രണ്ട് മക്കൾക്കും ആശ്വാസമായി ഒപ്പമുണ്ടാകണമെന്ന് തീരുമാനിച്ചെന്നും കവിത വ്യക്തമാക്കി.
അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളും കവിത പങ്കുവെക്കുന്നുണ്ട്. ഒരിക്കലും എനിക്ക് അവസരം തരൂ എന്ന് പറഞ്ഞിട്ടില്ല. ലഭിക്കുന്ന ഓഫറുകൾ ചെയ്യറാണ് പതിവെന്ന് കവിത വ്യക്തമാക്കി. വിജയുടെ ആദ്യ സിനിമയിൽ ഒപ്പം അഭിനയിച്ചതിനെക്കുറിച്ചും കവിത സംസാരിച്ചു. വിജയ് അന്ന് വളരെ ചെറുപ്പമാണ്.
പ്ലസ് ടു കഴിഞ്ഞ സമയം. പൊടി പയ്യൻ. അന്ന് എന്റെ കൂടെ അഭിനയിച്ച വിജയ്ക്കും ഇന്നത്തെ വിജയ്ക്കും ബന്ധമേയില്ല. അവൻ വളരെ ശാന്തനാണ്. സെറ്റിൽ വന്ന് അച്ഛനെ നോക്കി നിൽക്കും. അമ്മയുടെ ഓമനയായിരുന്നു. വളരെ പേടിച്ച് ഓരോ ഷോട്ടും ചെയ്യുമായിരുന്നെന്നും കവിത ഓർത്തു.
നിരവധി സിനിമകളിൽ അജിത്തിന്റെ അമ്മ വേഷവും കവിത ചെയ്തിട്ടുണ്ട്. അജിത്തിനെക്കുറിച്ചും കവിത സംസാരിച്ചു. വിജയ്ക്കും അജിത്തിനും അഭിനയത്തോട് ആത്മാർത്ഥത ഉണ്ടായിരുന്നു. എന്റെ ജീവിതത്തിൽ വെറുതെ വന്ന് അഭിനയിച്ച് പോയവർ മുന്നോട്ട് വന്നിട്ടില്ല. വിജയും അജിത്തും താരമാകുമെന്ന് തനിക്ക് അന്നേ തോന്നിയിരുന്നെന്നും കവിത വ്യക്തമാക്കി.


Click it and Unblock the Notifications











