കടത്തിലായ ഭർത്താവിനെ അപമാനിച്ചു; താലി മാല വിറ്റ് അയാളെക്കൊണ്ട് കാലിൽ വീണ് മാപ്പ് പറയിച്ചു; കവിത
സിനിമാ സീരിയൽ രംഗത്ത് സുപരിചിതമായ മുഖമാണ് കവിതയുടേത്. ഒരു കാലത്ത് നായികയായി തിളങ്ങിയ കവിത പിന്നീട് അമ്മ വേഷങ്ങളും ചെയ്തു. ജീവിതത്തിൽ പല പ്രതിസന്ധികളും കവിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തിലെ പ്രാരാബ്ദങ്ങൾ കാരണമാണ് ചെറിയ പ്രായത്തിൽ തന്നെ താൽപര്യമില്ലാതിരുന്നിട്ടും കവിത അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. തെലുങ്കിൽ നായികയായി തിളങ്ങി നിൽക്കുന്ന കാലത്ത് വിവാഹം നടന്നു. വ്യവസായിയായ ദശരഥരാജിനെയാണ് കവിത വിവാഹം ചെയ്തത്.
ധനികനായ ഭർത്താവിനൊപ്പമുള്ള ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ വന്നു. ബിസിനസ് തകർന്ന ദശരഥരാജിന് വീട് വരെ വിൽക്കേണ്ടി വന്നു. വാടക വീട്ടിലാണ് ഏറെക്കാലം പിന്നീടിവർ താമസിച്ചത്. അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന കവിത വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങി. സാമ്പത്തിക പ്രതിസന്ധികളെല്ലാം അവസാനിച്ചെങ്കിലും വർഷങ്ങൾക്കിപ്പുറം മറ്റൊരു വിഷമഘട്ടവും കവിതയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു.

2020 ൽ കൊവിഡ് ബാധിച്ച് കവിതയുടെ ഭർത്താവും മകനും മരിച്ചു. നടിയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്. താൻ അത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കവിത തുറന്ന് പറയുകയുമുണ്ടായി. ഇപ്പോഴിതാ ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഭർത്താവ് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ട കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് കവിത. താലി മാല വിറ്റ് ഭർത്താവിന്റെ അഭിമാനം താൻ സംരക്ഷിച്ചിട്ടുണ്ടെന്ന് കവിത പറയുന്നു.
ഞങ്ങളുടെ സ്വത്തുക്കളെല്ലാം 90 കോടി രൂപയ്ക്ക് വിൽക്കേണ്ടി വന്നപ്പോഴും ഞാൻ വളരെ സ്മാർട്ടായിരുന്നു. ഒരിക്കൽ ഭർത്താവിനെ കാണാൻ ഞാൻ ഓഫീസിലേക്ക് പോയപ്പോൾ അവിടെ ഒരു സപ്ലെെയർ കൊടുക്കാനുള്ള പണത്തിന്റെ പേരിൽ ഭർത്താവിനോട് മോശമായി സംസാരിച്ചു. ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയേ കൊടുക്കാനുള്ളൂ. അതിൽ ദേഷ്യം വന്ന ഞാൻ അദ്ദേഹത്തോട് നിങ്ങൾ ഫോൺ നമ്പർ തരൂ, അല്ലെങ്കിൽ നാളെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞ് അഡ്രസ് കൊടുത്തു.

ഭർത്താവിനോട് പോലും പറയാതെ താലി മാല വിറ്റു. പിറ്റേന്ന് അയാൾ വീട്ടിൽ വന്നപ്പോൾ ഭർത്താവിനെ വിളിച്ചു. കാശ് കൊടുക്കുന്നതിന് മുമ്പ് ഡെയ്, കാലിൽ വീണ് ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞു. അയാളേക്കാളും ചെറിയ പ്രായമാണെനിക്ക്. ക്ഷമ പറഞ്ഞാലേ പണം തരൂ, ഇല്ലെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞു. അയാൾ കാലിൽ തൊട്ട് മാപ്പ് പറഞ്ഞു. കാശെടുത്ത് കൊടുത്ത് ഗെറ്റ് ഔട്ട് പറഞ്ഞെന്നും കവിത വ്യക്തമാക്കി.
ബിസിനസിൽ 100 കോടിയിലേറെ നഷ്ടം വന്നപ്പോൾ ഭർത്താവിന് ബ്രെയ്ൻ ഹെമറേജ് വന്നിരുന്നെന്ന് കവിത പറയുന്നുണ്ട്. തന്റെ വിവാഹ സമയത്തെ ഓർമ്മകളും കവിത പങ്കുവെച്ചു. അഭിനയിച്ച് സമ്പാദിച്ച പണമെല്ലാം വീട്ടുകാർക്ക് കൊടുക്കാൻ ഭർത്താവ് പറഞ്ഞിരുന്നു. എല്ലാം അവർക്ക് കൊടുത്തു. തന്റെ വിവാഹത്തിനുള്ള ആഭരണങ്ങളെല്ലാം തന്നത് ഭർത്താവാണെന്നും കവിത വ്യക്തമാക്കി. ഭർത്താവിന്റെയും മകന്റെയും മരണമുണ്ടാക്കിയ ആഘാതം ഇതുവരെയും കവിതയെ വിട്ട് പോയിട്ടില്ല. അഭിമുഖത്തിൽ ഒന്നിലേറെ തവണ കവിത കരയുന്നുണ്ട്. ഒരുപിടി മലയാള സിനിമകളിലും കവിത അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











