'മോനെ കൊണ്ടുവന്നില്ലേ? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും', ലാൽ തനിക്ക് മകനാണെന്ന് കവിയൂർ പൊന്നമ്മ!
മലയാളികളുടെ മനസിൽ ഒരിക്കലും മായാത്ത അമ്മമുഖമാണ് കവിയൂർ പൊന്നമ്മയുടേത്. വലിയ കുങ്കുമപ്പൊട്ടും നിലാവ് പോലുള്ള പുഞ്ചിരിയുമായി മലയാള സിനിമയുടെ തറവാട്ടുമുറ്റത്ത് വർഷങ്ങളായി കവിയൂർ പൊന്നമ്മയുണ്ട്. മികച്ച അഭിനയ ചാതുര്യം കൈമുതലായുള്ള കവിയൂർ പൊന്നമ്മ അഭിനയിച്ച ചിത്രങ്ങളിലെല്ലാം കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. വെള്ളിത്തിരയിലെ മക്കളെ കൊഞ്ചിക്കുമ്പോൾ, ശാസിക്കുമ്പോൾ, സ്നേഹ വാത്സല്യങ്ങൾ കോരിച്ചൊരിയുമ്പോൾ അത് കണ്ടിരിക്കുന്നവർക്കും അനുഭവിക്കാൻ സാധിച്ചു. മോഹൻലാൽ ചിത്രങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായിരുന്നു കവിയൂർ പൊന്നമ്മ.
അതിനാൽ തന്നെ മോഹൻലാലിന്റെ അമ്മ എന്നൊരു വിശേഷണവും കവിയൂർ പൊന്നമ്മയ്ക്കുണ്ട്. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് കവിയൂർ പൊന്നമ്മ. ഒരു പക്ഷേ മലയാള ചലച്ചിത്ര രംഗത്ത് ഇത്രയധികം അമ്മവേഷങ്ങൾ തകർത്തഭിനയിച്ച മറ്റൊരു അഭിനേത്രിയുണ്ടാവില്ല. പമ്പാനദിയുടെ കൈവഴികളിലൊന്നായ മണിമലയാറിന്റെ തീരത്തെ കവിയൂർ എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതത്തിന്റെ ചുവടു പിടിച്ച് പിന്നീട് നാടകങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തേയ്ക്ക് അമ്മക്കഥാപാത്രങ്ങൾക്ക് മിഴിവേകാൻ വരികയായിരുന്നു.

തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിപ്പെട്ട ഈ അനുഗ്രഹീത നടിയുടെ ആദ്യചിത്രം ശ്രീരാമ പട്ടാഭിഷേകം ആയിരുന്നുവെങ്കിലും കുടുംബിനി എന്ന ചിത്രത്തിലെ രണ്ട് കുട്ടികളുടെ അമ്മയായ മുഴുനീള റോളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു താരം. വലിപ്പച്ചെറുപ്പമില്ലാതെ താരങ്ങളെല്ലാം ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് കവിയൂർ പൊന്നമ്മ. കൂടെ അഭിനയിച്ചവരിൽ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാൽ മോഹൻലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും കുസൃതിച്ചിരിയുമായി പറയാതെ പറയുന്നു.

ബിഹൈൻവുഡ്സിന് വേണ്ടി മണിയൻ പിള്ള രാജു നടത്തിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കവിയൂർ പൊന്നമ്മ. 'ഏറ്റവും കൂടുതൽ മോഹൻലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹൻലാൽ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ...? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും. അപ്പോൾ ഞാൻ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ.... എന്ന് അപ്പോഴേക്കും അവർ മോഹൻലാലിന്റെ പേര് പറയും. ഇതുപോലെ തന്നെ മോഹൻലാലിനോടും നിരവധി പേർ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹൻലാൽ എനിക്ക് മോനെപ്പോലെ തന്നെയാണ്. ഞാൻ പ്രസവിച്ചില്ലെങ്കിലും എന്റെ മകൻ തന്നെയാണ് ലാൽ. ഇപ്പോൾ കുറേ നാളായി ലാൽ വിളിച്ചിട്ട്. ഞാൻ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാൻ പോകാറുണ്ട്. നടക്കാൻ വയ്യ പാവത്തിന്. കാണുമ്പോൾ തന്നെ ഭയങ്കര സ്നേഹമാണ്.'
Recommended Video

'പ്രേംനസീറിൻ്റെ അമ്മയായും ഭാര്യയായും ചെറിയ പ്രായത്തിലേ അഭിനയിക്കാൻ മടിയുണ്ടായില്ല. അമ്മ കഥാപാത്രങ്ങൾ നിരവധി ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ നിരവധി പ്രാവശ്യം അമ്മ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോൾ അധികം സഞ്ചരിക്കാനൊന്നും ആരോഗ്യം സമ്മതിക്കാറില്ല. അതുകൊണ്ട് തന്നെ വളരെ നോക്കി പറ്റുന്നതാണെങ്കിൽ മാത്രമെ സിനിമകൾ ചെയ്യാറുള്ളൂ. സിനിമ അഭിനയം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒന്നായിരുന്നു. ഗായികയാകണം എന്നാണ് ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത്. ചെറുപ്പം മുതൽ പാട്ട് പഠിക്കുകയും നിരവധി കച്ചേരികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ജന്മമെങ്കിലും ഗായികയായി ജനിക്കണമെന്നാണ് ആഗ്രഹം' കവിയൂർ പൊന്നമ്മ പറയുന്നു.


Click it and Unblock the Notifications