55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ
മലയാള സിനിമാ സീരിയൽ രംഗത്ത് ബാലതാരമായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് കൃപ. ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ 'അയ്യോ അച്ഛാ പോകല്ലേ' എന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനംകവരാൻ കൃപയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ സീനിയർ നടി രമാ ദേവിയുടെ മകളാണ് കൃപ.
ബാലതാരമായി എത്തിയ നടി ഇതുവരെ 36 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 18 എണ്ണത്തിൽ ബാലതാരമായാണ് താരം അരങ്ങുനിറഞ്ഞത്. ബാക്കിയുള്ള ചിത്രങ്ങളിൽ സീനിയർ താരമായും എത്തി. അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അഭിനയജീവിതത്തിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് താരം പറയുകയുണ്ടായി.

'ഒരു ദിവസം അമ്മയുടെ കൂടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയ സമയത്താണ് എൻ്റെ ഫോട്ടോ എടുത്തിട്ട് ഓഡീഷന് വിളിക്കുന്നത്. അങ്ങനെ അതിൽ സെലക്ഷൻ കിട്ടി ബാലതാരമായി അഭിനയിച്ച് തുടങ്ങി. ചെറുപ്പം മുതലേ ഡാൻസ് ഒക്കെ കളിക്കുന്നത് കൊണ്ട് അച്ഛൻ്റെ ആഗ്രഹം ഞാനൊരു നടിയാകണമെന്നായിരുന്നു. പക്ഷെ അമ്മക്ക് അങ്ങനെയായിരുന്നില്ല. അതിനെപ്പറ്റി അമ്മയും ഞാനും പിണങ്ങിയിട്ടൊക്കെയുണ്ട്'.
Cഅമ്മയോട് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഞാനും യാഥാർത്ഥ്യം മനസ്സിലാക്കി. സിനിമയിലൊക്കെ ഒരു സമയം വരെ നമ്മൾക്ക് അവസരം ലഭിക്കുകയുള്ളൂ. അത് കഴിഞ്ഞാൽ പിന്നെ നമ്മൾക്ക് അവസരങ്ങൾ ലഭിക്കില്ല. അത് അമ്മക്ക് അറിയാവുന്നത് കൊണ്ടാണ് ആദ്യമേ എതിർത്തത്'.
'അമ്മ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങിയപ്പോൾ തൊട്ട് പഠനത്തിൽ ശ്രദ്ധിച്ചു. എം എ ഇംഗ്ലീഷ് എടുത്തു. അത് കഴിഞ്ഞ് എംഫില്ലും ബിഎഡും പൂർത്തിയാക്കി. ഇപ്പോ ഞാനൊരു അധ്യാപികയാണ്. അമ്മയുടെ അന്നത്തെ ഉപദേശത്തിന് ഒരുപാട് നന്ദി', കൃപ പറഞ്ഞു.
ഇത് കൂടാതെ സിനിമയിലെ ദുരനുഭവത്തെക്കുറിച്ചു താരം പറഞ്ഞു. 'സിനിമയിൽ അഭിനയിക്കുമ്പോൾ ഇല്ലാതിരുന്ന രംഗങ്ങൾ ചേർത്ത്, വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്തു. ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരുന്നു വേഷം. പക്ഷേ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായ ഒരു കഥാപാത്രമാണ് ലഭിച്ചത്'.
'പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടി 55 വയസ്സുള്ള ആളുമായി പ്രണയത്തിലാവുകയും തുടർന്ന് ആ കുട്ടി ചതിക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു സംവിധാനം. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം അദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം കാരണമാണ് ആ സിനിമയോട് യെസ് പറഞ്ഞത്. ചില സീനിൽ കുറച്ച് എക്സ്പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറഞ്ഞു', കൃപ അറിയിച്ചു.
'എന്നാൽ അന്ന് ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് അത് ചെയ്തത്. 19 വയസുള്ളപ്പോഴാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ഈ സിനിമയുടെ റിലീസ് എന്റെ ജീവിതത്തെ ബാധിച്ചു. ആ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ എനിക്ക് കോളജിൽ അധ്യാപികയായി ജോലി ഓഫർ ലഭിച്ചിരുന്നു. പക്ഷേ കോളജ് മാനേജ്മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുകയും ചെയ്തു', കൃപ വ്യക്തമാക്കി.


Click it and Unblock the Notifications











