ആ ജഡം കാണാനുള്ള ഇടവരരുതെന്ന് പ്രാർത്ഥിച്ചിരുന്നു, സർവസവും അമ്മ, എത്രകാലം കിട്ടിയാലും നോക്കും; കുളപ്പുള്ളി ലീല
നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി ആറ് മാസം മുമ്പാണ് അന്തരിച്ചത്. 95 വയസ് ആയിരുന്നു അമ്മയുടെ പ്രായം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഭർത്താവിനേയും മക്കളേയുമെല്ലാം നേരത്തെ തന്നെ നഷ്ടപ്പെട്ട ലീലയെ ഒറ്റപ്പെടലിൽ നിന്നും രക്ഷിച്ചത് അമ്മയുടെ സാന്നിധ്യമായിരുന്നു. അമ്മയുടെ വേർപാട് സംഭവിച്ച് ആറ് മാസം പിന്നിട്ടിട്ടും അതിൽ നിന്നും മുക്തയായിട്ടില്ല പ്രേക്ഷകരുടെ പ്രിയ താരം.
സർവസവും അമ്മയായിരുന്നുവെന്നും എത്രകാലം കിട്ടിയാലും അമ്മയെ താൻ സംരക്ഷിക്കുമായിരുന്നുവെന്നും പറയുകയാണിപ്പോൾ കുളപ്പുള്ളി ലീല. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഒറ്റപ്പെടൽ എന്നോ അനുഭവിച്ചതാണ്. അമ്മയുള്ളപ്പോൾ അത് ഇല്ലാതായിരുന്നു.

അമ്മ മകളും മകൾ അമ്മയുമാണെന്ന് ഞങ്ങളെ കാണുന്നവരെല്ലാം പറയുമായിരുന്നു. എന്റെ മുത്തായിരുന്നു എന്റെ അമ്മ. എന്റെ വാക്കും പ്രവൃത്തിയും കാരണം ആരും വേദനിക്കരുതെന്ന് മാത്രമെ എനിക്കിപ്പോൾ ഉള്ളു. അമ്മയുടെ നൂറാം പിറന്നാൾ ആഘോഷിക്കണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാൻ പറഞ്ഞ രണ്ട് കാര്യങ്ങൾ ഭഗവാൻ എനിക്ക് നടത്തി തന്നു.
എന്റെ അമ്മയെ കഷ്ടപ്പെടുത്തരുതെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. അങ്ങനൊരു സാഹചര്യം വന്നാൽ വിളിച്ചോളാനും ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു. ആ ജഡം കാണാനുള്ള ഇടവരരുതെന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു. അമ്മ മരിക്കും മുമ്പ് ഞാൻ കുറച്ച് വെള്ളം കൊടുത്തിരുന്നു. അമ്മ ആവശ്യപ്പെടാതെയാണ് ഞാൻ കൊടുത്തത്.
അമ്മ അതെല്ലാം കുടിച്ചു. പിന്നീട് ഞാൻ വന്ന് നോക്കിയപ്പോൾ അമ്മ കണ്ണ് തുറന്ന് കിടക്കുന്നതാണ് കണ്ടത്. വിളിച്ചിട്ട് അനക്കമില്ലായിരുന്നു. എന്റെ അടുത്ത് കിടന്നാണ് എന്റെ മുത്ത് പോയത്. അമ്മ എപ്പോഴും എന്റെ കൂടെയുണ്ട്. എന്റെ സർവസവും അമ്മയായിരുന്നു. എത്രകാലം കിട്ടിയാലും ഞാൻ നോക്കും എന്നാണ് കുളപ്പുള്ളി ലീല പറഞ്ഞത്. കുളപ്പുള്ളി ലീല നോർത്ത് പറവൂരിലെ ചെറിയ പള്ളിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അമ്മ പോയതോടെ ആ വീട്ടിൽ കുളപ്പുള്ളി ലീല തനിച്ചായി. കുളപ്പുള്ളി ലീലയുടെ ഭർത്താവ് കൃഷ്ണകുമാർ നേരത്തെ തന്നെ മരിച്ചിരുന്നു. രണ്ട് ആൺമക്കൾ ആയിരുന്നു ലീലയ്ക്ക് ഉണ്ടായിരുന്നത്. ഒരാൾ ജനിച്ച എട്ടാമത്തെ ദിവസവും മറ്റൊരാൾ പതിമൂന്നാം വയസിലും മരിച്ചു. മലയാള സിനിമയിൽ സജീവമായി അഭിനയിക്കാത്തതിന്റെ കാരണവും ഇതേ അഭിമുഖത്തിൽ ലീല വെളിപ്പെടുത്തി.

അവസരങ്ങൾ മലയാളത്തിൽ നിന്നും വരാറില്ലെന്ന് നടി പറയുന്നു. മലയാളത്തിൽ കാണാനില്ലെന്നത് ശരിയാണ്. അവർ വിളിച്ചാൽ അല്ലേ പോകാൻ പറ്റു. മലയാളത്തിൽ സിനിമ ഇല്ലെങ്കിലും തമിഴിൽ അരി മേടിക്കാനുള്ള വഴി ഭഗവാൻ കാണിച്ച് തന്നു. ഞാൻ എപ്പോഴും പറയാറുള്ളത് അമ്മയ്ക്ക് നാഴി അരി കഞ്ഞി കൊടുക്കാൻ വേണ്ടിയാണ് സിനിമ എന്ന വഴി ഭഗവാൻ എനിക്ക് കാണിച്ച് തന്നത് എന്നാണ്.
അമ്മ പോയിട്ട് ആറ് മാസമായി. തമിഴിൽ ഇടയ്ക്ക് മാത്രമെ സിനിമകൾ ഉള്ളുവെങ്കിലും കിട്ടുന്നതെല്ലാം സൂപ്പർസ്റ്റാറുകളുടെ കൂടെയാണ്. മലയാളത്തിൽ വളരെ കുറവാണ് വർക്ക്. ഇപ്പോൾ ശിവകാർത്തികേയന്റെ സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും കുളപ്പുള്ളി ലീല പറഞ്ഞു.


Click it and Unblock the Notifications











