'ഡിവോഴ്സ് ഭീഷണി ഇടയ്ക്കിടെയുണ്ട്, അബദ്ധമായിയെന്ന് മനസിലായി, ജയേഷേട്ടൻ ഇല്ലാത്ത ലോകം ചിന്തിക്കാൻ പറ്റില്ല'
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായശേഷമാണ് ലക്ഷ്മിപ്രിയ ജനപ്രിയയായത്. ഇന്ന് ബിബി പ്രേക്ഷകർക്ക് എൽപിയാണ് ലക്ഷ്മി. നൂറ് ദിവസം ഹൗസിൽ ശക്തമായി നിന്ന് പോരാടി ടോപ്പ് ഫൈവിൽ കയറിയിരുന്നു. എഴുത്തിനോട് താൽപര്യമുള്ള നടി സോഷ്യൽമീഡിയയിൽ ആക്ടീവാണ്. അടുത്തിടെ ഭർത്താവ് ജയേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ പോകുന്നുവെന്ന് അറിയിച്ച് നടി ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റ് വൈറലായിരുന്നു.
പോസ്റ്റ് ചെയ്ത് കുറച്ച് സമയം കഴിഞ്ഞപ്പോൾ നടി അത് നീക്കം ചെയ്തു. അങ്ങനൊരു പോസ്റ്റിടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ നടി. കാൻ ചാനൽ മീഡിയയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.

അന്ന് നാടക മേഖലയിൽ സജീവമായിരുന്നു ലക്ഷ്മി. ഞാൻ താമസിക്കുന്ന ഇരുട്ട് നിറഞ്ഞ മുറി കണ്ടശേഷമാണ് ഈ കുട്ടിയെ ഇവിടെ നിന്ന് രക്ഷപ്പെടുത്തണമെന്ന് ജയേഷേട്ടൻ തീരുമാനിച്ചത്. പ്രണയമായിരുന്നോ സഹാനുഭൂതിയായിരുന്നോ സഹതാപമായിരുന്നോ അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നതെന്ന് അറിയില്ല. അന്ന് എനിക്ക് പതിനാറ് വയസേയുള്ളു. ഇപ്പോൾ 24 വർഷമായി. പതിനെട്ട് വയസിലായിരുന്നു വിവാഹം. രണ്ട് വർഷം പ്രണയിച്ചു.
24 വർഷമായിട്ടും എന്റെ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും വാശിയും എല്ലാം മറന്നും ക്ഷമിച്ചും പൊറുത്തും എന്നെ സ്നേഹിച്ചും ഇത്രയും വർഷമായും അദ്ദേഹം എന്റെ കൂടെ നടക്കുന്നുണ്ട്. ഒരു പാവം... ഡിവോഴ്സ് ഭീഷണികൾ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ നടത്തും. മനസിൽ നിന്ന് അത് പുറത്തേക്ക് വരുമ്പോൾ എഴുതിയാലേ തൃപ്തി കിട്ടു. എഴുതിയിടുന്നത് ഫേസ്ബുക്കിലാണെന്നൊക്കെ ചിലപ്പോൾ മറന്ന് പോകും.
എഴുതി പോസ്റ്റ് ചെയ്ത് രണ്ട് മിനിറ്റിനകം അബദ്ധമായി എന്ന് എനിക്ക് മനസിലാകും. അപ്പോഴേക്കും അത് വാർത്തയാകും. ആ പിണക്ക സമയത്ത് പോലും ജയേഷേട്ടൻ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ല. ഓഫീസിൽ പോയപ്പോൾ ഏതോ ഓൺലൈൻ മീഡിയക്കാർ അദ്ദേഹത്തെ വിളിച്ച് നിങ്ങൾ ഡിവോഴ്സ് ആവുകയാണോയെന്ന് ചോദിച്ചു. അദ്ദേഹം ഞാനിട്ട പോസ്റ്റ് വായിച്ചിരുന്നില്ല കണ്ടിരുന്നില്ല.
ഡിവോഴ്സോ... ലക്ഷ്മി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു ജയേഷേട്ടൻ കൊടുത്ത മറുപടി. ആൾക്ക് അതൊക്കെ ഒരു തമാശയാണ്. ജയേഷേട്ടൻ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ പറ്റില്ല. എന്നോട് ഭയങ്കരമായ സ്നേഹമാണ്. വലിയ തെറ്റ് ചെയ്താലും അദ്ദേഹം ക്ഷമിക്കും. ഞങ്ങൾ ഇടയ്ക്കിടെ വഴക്കിടും. ഞാൻ ഹിടുമ്പിയാകുമ്പോൾ ഏട്ടൻ മിണ്ടാതിരിക്കും. രണ്ടുപേരും ഒരുമിച്ച് ഒച്ചയിടില്ലെന്നും ലക്ഷ്മി പറയുന്നു.

താൻ മതം മാറിയതിന് പിന്നിൽ തന്റെ ഭർത്താവിന് പങ്കില്ലെന്നും ലക്ഷ്മി പറയുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഞാൻ മതം മാറിയിരുന്നു. ഏട്ടന് എപ്പോഴും തട്ടമിട്ട് നടക്കുന്ന സബീനയായി എന്നെ കാണാനായിരുന്നു ഇഷ്ടം. ജയേഷേട്ടന്റെ ഇൻഫ്ലൂവൻസ് എന്റെ മതം മാറ്റത്തിൽ ഇല്ല. വിവാഹം ചെയ്ത് കഴിയുമ്പോൾ പുരുഷന്റെ മതത്തിലേക്ക് സ്ത്രീകൾ മാറുക എന്നതാണ് ആ സമയത്ത് നമ്മൾ കണ്ട് വന്നിട്ടുള്ള കാര്യം. കുട്ടികൾക്കും ഭർത്താവിന്റെ മതം ആയിരിക്കും.
കൺഫ്യൂഷൻ ഉണ്ടകാതിരിക്കാൻ കൂടിയാണ് മതം മാറിയത്. ഹിന്ദു സംസ്കാരം വളരെ ഇഷ്ടമുള്ളയാളാണ് ഞാൻ. ചെറുപ്പം മുതൽ ഞാൻ ഡാൻസും പാട്ടും പഠിക്കുന്നുണ്ട്. അതിൽ പറയുന്നതെല്ലാം ശിവന്റേയും കൃഷ്ണന്റേയും പാർവതി ദേവിയുടേയും കഥകളാണല്ലോ. സംസ്കൃതവും എനിക്ക് പെട്ടന്ന് വഴങ്ങും.
ഇപ്പോൾ ഞാൻ പ്രദോഷം നോക്കും, ഏകാദശി നോക്കും എല്ലാ വർഷവും രാമായണം വായിക്കും. ലളിതസഹസ്രനാമം എല്ലാ ദിവസവും രണ്ടുനേരം ജപിക്കും. ദേവീമാഹാത്മ്യം വായിക്കാറുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











