'പ്രായം തോന്നാൻ കുത്തിവെപ്പ് എടുത്തോയെന്ന് പലരും ചോദിച്ചു; അസുഖം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്'
മലയാളത്തിൽ ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് ലളിതശ്രീ. 450 ലേറെ സിനിമകൾ അഭിനയിച്ച ലളിതശ്രീ കൂടുതലും കോമഡി വേഷങ്ങളാണ് ചെയ്തത്. സിനിമകളിൽ നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് ലളിതശ്രീ. 2006 ൽ റിലീസ് ചെയ്ത ബൽറാം V/S താരദാസ് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ചെന്നെെയിൽ സഹോദരനൊപ്പമാണ് ലളിതശ്രീ ഇന്ന് കഴിയുന്നത്.
ശരീരഭാരത്തിന്റെ പേരിൽ കളിയാക്കപ്പെടുന്ന കഥാപാത്രങ്ങൾ ലളിതശ്രീ ഒരുപാട് ചെയ്തിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ലളിതശ്രീ. താൻ വണ്ണം വെച്ചതിന് പിന്നിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നടി തുറന്ന് പറഞ്ഞു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഹൈപർ തൈറോയ്ഡ് ആണ് എനിക്ക്. പക്ഷെ അന്ന് എല്ലാവരും എന്നോട് ചോദിച്ചു പ്രായം തോന്നിക്കാൻ വേണ്ടി ഇഞ്ചക്ഷൻ ചെയ്തതാണോ എന്ന്. പക്ഷെ അങ്ങനെ അല്ല. എനിക്ക് ജന്മനാ ഹൈപർ തെെറോയ്ഡ് ആയിരുന്നു. വളരെ വൈകിയാണ് സ്ഥിരീകരിച്ചത്. 15 വർഷമേ ആയിട്ടുള്ളൂ. തടി കുറയാൻ വേണ്ടി ഡയറ്റും വ്യായാമങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ തടി കുറഞ്ഞില്ല. പിന്നീടാണ് അസുഖം കണ്ടുപിടിച്ചത്. തടി ഇനിയും കൂടാതെ സൂക്ഷിക്കാം. അതിനപ്പുറം ഒന്നും ചെയ്യാൻ പറ്റില്ല. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം.

അന്ന് പല തരത്തിൽ മോശമായ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു. ഇപ്പോഴാണ് ബോഡി ഷെയ്മിംഗ് എന്ന് പറയുന്നത്. എന്നെക്കുറിച്ച് മോശമായി പറഞ്ഞ് സഹതാരങ്ങൾ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് വേദനിച്ചിട്ടുണ്ട്. അന്ന് കുടുംബം കഴിഞ്ഞത് സിനിമ കൊണ്ടാണ്. അമ്മയ്ക്ക് പ്രായമായി സുഖമില്ലായിരുന്നെന്നും ലളിതശ്രീ ചൂണ്ടിക്കാട്ടി.
സിനിമാരംഗത്തെ സ്ത്രീസുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും ലളിതശ്രീ സംസാരിച്ചു. ഇത്തരം പ്രശ്നങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്, ഇവയിൽ ചിലത് മാത്രമേ പുറത്തറിഞ്ഞിട്ടുള്ളൂ. മിക്ക പ്രശ്നങ്ങളും പരിഹരിച്ച് പോകുമായിരുന്നു. മോശം അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ പോലെ തുറന്നടിക്കാനുള്ള ധൈര്യം അന്ന് പലർക്കും ഇല്ലായിരുന്നെന്നും ലളിതശ്രീ പറഞ്ഞു. സിനിമകളിലെ അപകടങ്ങളിൽ നിന്ന് ഒരു ചേച്ചിയെ പോലെ തന്നെ സംരക്ഷിച്ചത് ജയഭാരതിയാണ്. അവരുമായി ഇന്നും സൗഹൃദമുണ്ട്. ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ലളിതശ്രീ തുറന്ന് പറഞ്ഞു.

നടൻ ബഹദൂറും തന്നെ സാമ്പത്തികമായി ഒരുപാട് സഹായിച്ചിട്ടുണ്ട്. പണം കടം ചോദിച്ച് ചെല്ലുമ്പോൾ വീട്ടിൽ നിന്നും ഭക്ഷണവും തന്നാണ് അദ്ദേഹം തിരികെ വിട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും ഒരുപാട് സഹായിച്ചെന്ന് ലളിതശ്രീ വ്യക്തമാക്കി. കരിയറിൽ തന്നോട് വൈരാഗ്യം വെച്ചുപുലർത്തിയ ഒരു നടനുണ്ട്. മരിക്കുന്നത് വരെ അദ്ദേഹത്തിന് തന്നോട് അകൽച്ചയായിരുന്നു. എന്നാൽ ആ നടൻ ആരാണെന്ന് പറയാൻ ലളിതശ്രീ തയ്യാറായില്ല.
ആലത്തൂർ സ്വദേശിയായ ലളിതശ്രീ ജനിച്ചതും വളർന്നതും വിജയവാഡയിലാണ്. അച്ഛൻ ഡോക്ടറായിരുന്നു. അച്ഛന്റെ മരണ ശേഷമാണ് നടി സിനിമയിലേക്ക് വരുന്നത്. അച്ഛന്റെ മരണം കുടുംബത്തെ ബാധിച്ചു. അന്ന് എനിക്ക് പന്ത്രണ്ട് വയസും അനുജന് എട്ട് വയസുമാണ്. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. കുടുംബം എങ്ങനെ മുന്നോട്ട് പോകും എന്നറിയാത്ത സാഹചര്യമായിരുന്നെന്നും ലളിതശ്രീ പറഞ്ഞു. ഇന്ന് വിവിധ ഭാഷകളിലെ സിനിമകൾ ലളിതശ്രീ ഡബ്ബ് ചെയ്യുന്നുണ്ട്. അച്ഛൻ പണ്ട് ഭാഷകൾ പഠിപ്പിച്ചത് ഇന്ന് തനിക്ക് ഉപകരിച്ചെന്നും ലളിതശ്രീ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications