'ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല... ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല'; വീണ്ടും വൈറലായി ലെന!
ജയരാജിന്റെ സ്നേഹത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം നടത്തിയ നടിയാണ് ലെന. ശേഷം ലാൽ ജോസിന്റെ രണ്ടാംഭാവത്തിൽ നായികയായി വന്നുവെങ്കിലും ചിത്രം അർഹിക്കുന്ന വിജയം അന്ന് നേടിയില്ല. തുടർന്ന് ഇടവേളയെടുത്ത ലെന മമ്മൂട്ടിയുടെ ബിഗ് ബിയിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് ലെനയ്ക് കിട്ടിയതിൽ മിക്കതും മികച്ച വേഷങ്ങളായിരുന്നു. മലയാള സിനിമ മാറ്റങ്ങൾക്ക് വഴിമാറിയപ്പോൾ ലെനയും ആ സിനിമകളുടെ ഭാഗമായി മാറി.
തമാശ നിറഞ്ഞ വേഷങ്ങളും ഗൗരവം ആവിശ്യപെടുന്ന വേഷങ്ങളും ഒരേപോലെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള ലെനയുടെ കഴിവ് പല ചിത്രങ്ങളിലും കാണാനാവും. ഒരുപിടി നല്ല സിനിമകളുടെ ഭാഗമായിട്ടുള്ള ലെന ഓമന തിങ്കൾപക്ഷിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായും മാറി. യാത്രകളും വായനയും അഭിനയവും എഴുത്തുമെല്ലാമാണ് ലെനയുടെ വിനോദം. കുറച്ച് നാളുകൾക്ക് മുമ്പ് ലെനയുടെ ഒരു അഭിമുഖം വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് താരം അവകാശപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സംഘടനയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ലെന കേരള ലിറ്ററേച്വര്‍ ഫെസ്റ്റിവല്‍ വേദിയില്‍ താരം നടത്തിയ പ്രസംഗവും വൈറലാവുകയാണ്. ഇവിടെ ആരും നോര്‍മലല്ലെന്ന് പറഞ്ഞ ലെനയുടെ പ്രസംഗം വളരെ വേഗത്തിൽ വൈറലായി. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കുതിരവട്ടം പപ്പു പറഞ്ഞ ഡയലോഗുകൾ അടക്കം കടമെടുത്തായിരുന്നു നടിയുടെ പ്രസംഗം.
'എന്റെ ശരീരം എന്റെ മനസ് എന്ന് പറയുന്നത് ആരാണെന്ന് അറിയില്ലെങ്കിൽ നൂറ് ശതമാനം സമാധാനം ആർക്കും ഉണ്ടാകില്ല. താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് എന്ന തേന്മാവിൻ കൊമ്പത്തിലെ ഡയലോഗ് കേട്ടപ്പോള്‍ ഞാൻ ഇരുന്ന് കാര്യമായി ചിന്തിച്ചു. ഇതിൽ എന്തോ കാര്യം ഉണ്ടല്ലോയെന്ന്. നമ്മൾ എല്ലാവരും നമ്മളെ ഞാൻ എന്നാണ് വിളിക്കുന്നത്. എന്റെ ശരീരം എന്റെ മനസ് എന്ന് പറയുന്നത് ആരാണെന്ന് ചോദിച്ചാൽ നമ്മൾ പറയും ഞാനാണെന്ന്.'
'ഓരോ ശരീരത്തിനും ഉള്ളിൽ ഇരിക്കുന്നത് ആരാണോ അവരാണ് പറയുന്നത് ഇത് ഞാനാണെന്ന്. ഈ ഒരൊറ്റ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ എല്ലാറ്റിനും ഉത്തരമായി. നിങ്ങൾ ആരാണ് എന്ന ചോദ്യം മാറ്റി നിങ്ങൾ എന്താണ് എന്നാക്കാം. സ്വയം ചോദിക്കേണ്ടത് ഞാൻ ആരാണ് എന്നല്ല ഞാൻ എന്താണ് എന്നാണ്. ഞാൻ എന്ന വാക്ക് എന്താ ആ ഒരു നിലപാട് എടുത്താൽ നമ്മൾ റിലാക്സ്ഡ് ആകും.'

'ചോദ്യം വ്യക്തിപരവുമല്ലാതെയാകും. ചോദ്യം വ്യക്തിപരമാകുമ്പോഴാണ് ഈഗോ ഉണ്ടാകുന്നത്. ഈഗോ അറിവില്ലായ്മയാണ്. ഒരാൾക്ക് ഒരു കാര്യം അറിയില്ലെങ്കിൽ അയാൾ പ്രതിരോധത്തിലാകും. എന്നോട് ആ ചോദ്യം ചോദിക്കേണ്ട എനിക്കിഷ്ടമല്ലെന്ന് പറയും. കാരണം ഉത്തരം അറിയില്ല. ഞാൻ എന്ന് പറഞ്ഞാൽ ജീവൻ. ഞാൻ ജീവനാകുന്നു. ഞാൻ തന്നെയാണ് എല്ലാ മനസുകളെയും ശരീരത്തെയും ചലിപ്പിക്കുന്നത്. ഞാൻ ആ ശരീരത്തിൽ നിന്ന് മാറിക്കഴിഞ്ഞാൽ ആ ശരീരത്തെ നശിപ്പിക്കേണ്ടി വരും.'
'അപ്പോൾ നമ്മൾ നമ്മുടെ ശരീരമല്ല നമ്മൾ നമ്മുടെ മനസല്ല നമ്മൾ ജീവനാണ്. നമ്മളെ നശിപ്പിക്കാൻ കഴിയില്ല. ഞാൻ ആ ജീവനെയാണ് ദൈവമെന്ന് വിളിക്കുന്നത്. നമ്മൾ എല്ലാവരും പല രൂപത്തിൽ ജീവനാണ്. ഒരു രൂപം മറ്റൊരു രൂപം പോലെയല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്നും ഒരുപോലെ അല്ല. കാരണം ജീവൻ ആവർത്തിക്കുന്നില്ല. ജീവന് പല തരത്തിലുള്ള രൂപവും മനസുമാണ് ആവശ്യം. അതിനുവേണ്ടിയിട്ടാണ് ഇവിടെ രൂപമെടുക്കുന്നത്.'
'ജീവന് ജീവൻ എന്തെന്ന് അറിയണമെങ്കിൽ ഒരു രൂപം വേണം അതിലൂടെ ജീവിക്കണം. നമ്മൾ എല്ലാവരും ജീവിക്കാൻ വേണ്ടി രൂപമെടുത്ത ജീവനാണ്. ഞാൻ അങ്ങനെയാണ് എന്നെ മനസിലാക്കിയിട്ടുള്ളത്. ഇനി നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസിലായില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക് അപ്പോൾ ഞാൻ ആരാണെന്ന് പറഞ്ഞ് തരുമ്പോൾ എല്ലാവർക്കും മനസിലാകും നമ്മൾ എല്ലാവരും ഒരേ ജീവന്റെ പല രൂപങ്ങളാണെന്ന്.'
'ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നല്‍ മാത്രം. മെഡിറ്റേഷന്‍ പരിശീലിച്ചാല്‍ കൂടുതല്‍ അനുഭൂതി നേടാം', എന്നാണ് ലെന പറഞ്ഞത്.


Click it and Unblock the Notifications