'സിദ്ദിക്ക മൂന്ന് കെട്ടാതിരിക്കാൻ ശ്രദ്ധിക്കാൻ അമ്മയോട് പറഞ്ഞിരുന്നു, അദ്ദേഹം പറഞ്ഞത് പിന്നീട് അറംപറ്റി'; ലെന
സുരാജ് വെഞ്ഞാറമൂട് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്നാലും എന്റളിയാ. ബാഷ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് പ്രവാസി കുടുംബങ്ങളിൽ ഒരു അളിയൻ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. പ്രേക്ഷർക്ക് പുതുവത്സര സമ്മാനമായി ചിത്രം ജനുവരി 6ന് തിയ്യേറ്ററുകളിൽ എത്തും.
സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി ലെനയും സിദ്ദിഖും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ സിദ്ദിഖിന്റെ ഭാര്യ വേഷം ചെയ്ത വ്യക്തിയാണ് താനെന്നും ഏറ്റവും കൂടുതൽ തവണ ഭാര്യയായി അഭിനയിച്ചിട്ടുള്ളത് സിദ്ദിഖിന് ഒപ്പമാണെന്നുമാണ് ലെന പറയുന്നത്.

'ഞാൻ സിനിമയിൽ വന്നിട്ട് 2023ൽ ഇരുപത്തിയഞ്ച് വർഷമാകും. ഞാൻ പതിനൊന്നിൽ പഠിക്കുമ്പോഴാണ് സ്നേഹം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്നത്. അതിൽ അഭിനയിക്കാൻ വരുന്നതിന് മുമ്പ് സിനിമയുടെ ബിഹൈൻഡ് ദി സീൻ ഞാൻ കണ്ടിട്ടില്ല.'
'സ്നേഹം സിനിമയിൽ ഒരു കല്യാണ സീനുണ്ട്. സിദ്ദിക്കയാണ് അതിൽ എന്നെ വിവാഹം ചെയ്തത്. കല്യാണ മണ്ഡപത്തിലായിരുന്നു ഷൂട്ടിങ്. കൂടാതെ സിദ്ദിക്ക അടക്കം എല്ലാവരും എന്നെ റാഗ് ചെയ്യുന്നുമുണ്ടായിരുന്നു. ശരിക്കും ഞാൻ പേടിച്ചു.'

'അതിനിടയിൽ സിദ്ദിക്ക പറഞ്ഞു ഞാൻ മൂന്ന് പ്രാവശ്യം ഈ താലി കെട്ടിയാൽ പിന്നെ നീ ഇനി അങ്ങോട്ട് എല്ലാ സിനിമയിലും എന്റെ ഭാര്യയായിരിക്കുമെന്ന്. എനിക്ക് അത് കേട്ട് പേടിയായി. എന്റെ അമ്മയെ ഞാൻ പറഞ്ഞ് ഏൽപ്പിച്ചിരുന്നു മൂന്ന് കെട്ട് സിദ്ദിക്ക കെട്ടാതിരിക്കാൻ ശ്രദ്ദിക്കണമെന്ന്.'
'പക്ഷെ അത് പിന്നീട് അറം പറ്റി. ഞാൻ ഈ ഇരുപത്തിയഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ പെയർ ആയി അഭിനയിച്ചിരിക്കുന്നത് സിദ്ദിക്കയുടെ കൂടെയാണ്. അത് എന്റെ മഹാഭാഗ്യമാണ്.'

'ഒരുപാട് അഭിനയം പഠിക്കാൻ പറ്റി. എന്നാലും എന്റളിയയിലെ സിദ്ദിക്കയുടെ ഭാര്യ റോളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. സുലു, കരീംക്ക എന്നിങ്ങനെയാണ് ഞങ്ങളുടെ കഥാപാത്രങ്ങളുടെ പേര്.'
'വളരെ പക്വതയുള്ള ഏറ്റവും പ്രായം ചെന്ന കഥാപാത്രമായി ഞാൻ അവതരിപ്പിച്ചിട്ടുള്ളത് മൊയ്തീനിലെ വേഷമാണ്. അമ്മ വേഷങ്ങൾ ചെയ്യുന്നില്ലെന്ന് ബോധപൂർവം തീരുമാനിച്ചതാണ്' നടി ലെന പറഞ്ഞു. 'എനിക്ക് എപ്പോഴും സിനിമയിലുണ്ടായിരിക്കണം അതാണ് ആഗ്രഹം. വലിയ റോൾ ചെയ്യണമെന്ന ആഗ്രഹമൊന്നുമില്ല.'

'നായകന്റെ ഇടികൊള്ളുന്നതൊന്നും എനിക്ക് പ്രശ്നമില്ല. ഇമേജ് ഭയവുമില്ല. നല്ല കഥാപാത്രം ചെയ്യാൻ സാധിക്കണം അത്രമാത്രം. മമ്മൂക്കയുടേയും മോഹൻലാലിന്റേയും വില്ലൻ വേഷം മാത്രം ചെയ്താൽ മതിയെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്.'
'പക്ഷെ എനിക്ക് അങ്ങനെ വാശി പിടിച്ച് നിൽക്കാൻ പറ്റില്ല. കാരണം കുറച്ച് സിനിമകളിൽ അവരുടെ വില്ലനായി കഴിയുമ്പോൾ അവർ തന്നെ പറയും എന്നെ മാറ്റാൻ. പോക്കിരി രാജ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു.'

'കുറെ നാളായി സ്ഥിരം നീ എന്റെ വില്ലനാണ്. നമ്മൾ കുറെ നാളായി പ്രേം നസീർ കെ.പി ഉമ്മർ കളി കളിക്കുന്നുണ്ടെന്ന്. അന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു.'
'ഞാൻ പോക്കിരി രാജ ഡിസ്കഷൻ ടൈമിൽ തന്നെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു മമ്മൂക്കയെ മാറ്റി മോഹൻലാലിനെ വെച്ചാൽ മതിയെന്ന് പക്ഷെ അവർ സമ്മതിച്ചില്ല ഞാൻ എന്ത് ചെയ്യുമെന്ന്' സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications











