ഹോർമോൺ ഗുളികകൾ മൂലം സെറ്റിൽ ബുദ്ധിമുട്ടി; മനസ്സിലാക്കി ലാലേട്ടൻ ചെയ്ത സഹായം ഇന്ന് പ്രത്യാശ; ലിയോണ
അടുത്തിടെയാണ് നടി ലിയോൺ ലിഷോയ് തനിക്കുള്ള ആരോഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്. ആർത്തവ വേദനയെ നിസാര വൽക്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവർ പരിശോധന നടത്തണമെന്നും നടി അന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ രോഗം കൊണ്ട് ബുദ്ധിമുട്ടിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലിയോണ. അമൃത ടിവിയിൽ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.

'ഞാൻ മനസ്സിലാക്കിയത് സ്ത്രീ ശരീരത്തിൽ ആർത്തവം ഉണ്ടാവുമ്പോൾ രക്തം മുഴുവനായും പുറത്ത് പോവാതെ എവിടെയെങ്കിലും തങ്ങി നിൽക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളാണെന്നാണ്. ഇതെന്ത് കൊണ്ടാണെന്ന് കണ്ട് പിടിച്ചിട്ടില്ല. ഇതിന് മരുന്നും കണ്ടുപിടിച്ചിട്ടില്ല. പക്ഷെ ഇതിന് കുറേ രോഗലക്ഷണങ്ങൾ ഉണ്ട്'
'അത് വളരെ സാധാരണമായ ലക്ഷണങ്ങളാണ്. ഞാനൊരു സർജറി ചെയ്തിരുന്നു. ആ സർജറിയിലൂടെ ആണ് എനിക്ക് എൻഡോമെട്രിയോസിസ് ഉണ്ടെന്ന് മനസ്സിലായത്. സർജറി ചെയ്തില്ലെങ്കിൽ മനസ്സിലാവില്ലായിരുന്നു. വളരെ കൂടുതൽ ആയാൽ മാത്രമേ സ്കാനിൽ കാണുകയുള്ളൂ. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ പല വർഷങ്ങളായി ഈ വേദന സഹിച്ച് ജീവിക്കുന്നുണ്ടാവും'

'സർജറി കഴിഞ്ഞപ്പോൾ രോഗം മനസ്സിലായി. പക്ഷെ മരുന്നില്ല. ഹോർമോൺ ഗുളികകൾ തന്നു. ഹോർമോൺ ഗുളികകൾ മൂഡ് സ്വിംഗ്സ് ഉണ്ടാക്കും. അതെന്റെ വർക്കിനെയും വ്യക്തി ജീവിതത്തെയും ബാധിച്ച് തുടങ്ങി'

'ഇതിനെക്കുറിച്ച് ആ സമയത്ത് എന്നോട് ചോദിച്ചാൽ പറയാനും എനിക്കൊന്നും പറയാനില്ല. ട്വൽത്ത് മെൻ സെറ്റിലാണ് കുറേയധികം ആൾക്കാരുള്ള സെറ്റിൽ ആദ്യമായി നിൽക്കുന്നത്. അപ്പോൾ ഞാൻ ഹോർമോൺ ടാബ്ലറ്റ് കഴിക്കുന്നുണ്ട്. എനിക്ക് ആൾക്കാരുടെ ഇടയിൽ നിൽക്കാൻ പറ്റുന്നില്ല'
'ഒറ്റയ്ക്ക് തന്നെ നിൽക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിഷമമാവുമോ എന്ന് വിചാരിച്ചിട്ട് ഞാൻ അങ്ങോട്ട് പോവാതിരിക്കും. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് ഹോർമോണൽ ഗുളികളുടെ സൈഡ് എഫക്ട് ആണ് ഡിപ്രഷൻ എന്നുള്ളത്. അതിത്തിരി സീൻ ആയിരുന്നു'

'ലാലേട്ടൻ എന്നെ റാമിന്റെ സെറ്റിൽ കണ്ടിട്ടുണ്ട്. റാമിന്റെ സെറ്റിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ട്വൽത്ത് മാന്റെ സെറ്റിൽ. ലാലേട്ടൻ ശ്രദ്ധിക്കുന്നുണ്ട്. ആ സമയത്ത് എന്നോട് ചോദിച്ചു എന്താണ് പ്രശ്നമെന്ന്. അപ്പോൾ ഞാൻ വിശദീകരിച്ചു കൊടുത്തു. ഹോർമോൺ ഗുളികകളെന്ന് പറഞ്ഞപ്പോൾ തന്നെ അത് കഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടൻ എനിക്ക് ഒരു ഡോക്ടറെ നിർദ്ദേശിച്ചു. ആയുർവേദ ഡോക്ടറാണ് പോയി കാണാൻ പറഞ്ഞു'
'ലാലേട്ടൻ മറക്കും പിന്നീട് ചോദിക്കേണ്ട എന്ന് കരുതി. പക്ഷെ അദ്ദേഹം അവസാന ദിവസം എന്നെ വിളിച്ച് അദ്ദേഹം തന്നെ അപ്പോയ്ന്റ്മെന്റ് എടുത്തു. നാല് മണിക്ക് കൃത്യമായി എത്തണമെന്ന് പറഞ്ഞ്, എത്തിയോ എന്ന് വിളിച്ച് ചോദിച്ചു. ഈ ഡോക്ടറെ കാണിച്ച ശേഷം നല്ല മെച്ചമുണ്ടെന്നും ഒരു വർഷമായി ചികിത്സ നടത്തുന്നെന്നും ഇപ്പോൾ പ്രത്യാശയുണ്ടെന്നും ലിയോണ പറഞ്ഞു'


Click it and Unblock the Notifications