കരഞ്ഞ് കണ്ണ് ബൾബ് പോലെയായി; ജിത്തു സർ വിളിച്ചപ്പോൾ; ഒന്നര വർഷം കഴിച്ചത് ചോറും പരിപ്പും; ലിയോണ
സഹനായിക വേഷങ്ങളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് ലിയോണ ലിഷോയ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ലിയോണ അവതരിപ്പിച്ചു. മായാനദി, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് ലിയോണയ്ക്ക് ലഭിച്ചത്. അച്ഛൻ ലിഷോയുടെ പാത പിന്തുടർന്നാണ് ലിയോണ അഭിനയ രംഗത്തേക്ക് എത്തുന്നത്. കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ലിയോണ. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
പുതിയ നടിമാർക്ക് കൊടുക്കാനുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന് ലിയോണ മറുപടി നൽകി. ഇന്ന് നല്ല സിനിമ കിട്ടിയെങ്കിലും കുറച്ച് നാളത്തേക്ക് സിനിമയേ ഉണ്ടാകില്ല. പെട്ടെന്ന് സിനിമയിൽ ചലനമുണ്ടാകുകയും എല്ലാവരും നിങ്ങളെ പറ്റി സംസാരിക്കുകയും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും ട്രോളുകൾ ഉണ്ടാവുകയും ചെയ്യും. പക്ഷെ അതൊക്കെ താൽക്കാലികമാണ്. അത് കഴിഞ്ഞ് നമ്മൾ സിനിമാ രംഗത്ത് ഉണ്ടാകുമോ എന്നറിയില്ല. ഇന്ന് ഒരുപാട് ഓപ്ഷനുണ്ട്. ഒരാളില്ലെങ്കിൽ അടുത്ത കുട്ടിയുണ്ടാകും.

അതിൽ കിട്ടുന്ന അവസരങ്ങൾ ചെറുതായി കാണരുത്. ആത്മാർത്ഥമായാണ് പണിയെടുക്കുന്നതെന്ന് എനിക്കുറപ്പുണ്ട്. അതാണ് മുന്നോട്ട് നയിക്കുന്ന ഏക ശക്തി. വേറെയൊന്നും കണ്ടിട്ട് കാര്യമില്ല. ഗ്ലാമറും അറ്റൻഷനും ലൈക്കും ഫോളോവേഴ്സും എന്നതിനല്ലാമപ്പുറത്തേക്ക് നമ്മുടെ വർക്ക് സംസാരിക്കണം. അതിന് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുക. ആദ്യ സിനിമ ഹിറ്റായാൽ പെട്ടെന്ന് കിട്ടുന്ന പ്രശസ്തിക്ക് പിന്നാലെ പോകാതെ അധ്വാനിക്കേണ്ടതുണ്ടെന്നും ലിയോണ വ്യക്തമാക്കി.
ആർത്തവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെക്കുറിച്ചും രോഗം വലച്ച നാളുകളെക്കുറിച്ചും ലിയോണ സംസാരിച്ചു. എനിക്കീ അസുഖം വന്നപ്പോഴാണ് ഇതേക്കുറിച്ച് ഞാൻ കൂടുതൽ റിസേർച്ച് ചെയ്തത്. എത്രയോ സ്ത്രീകൾ ഇത് അനുഭവിക്കുന്നുണ്ട്. അത് വളരെ വേദനിപ്പിക്കുന്നതാണ്. പൊതുവെ ഇതിന്റെ ലക്ഷണം പീരിയഡ്സിന്റെ വേദനയാണ്. മെൻസ്ട്രൽ വേദനയെക്കുറിച്ച് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ട്.

എല്ലാവർക്കുമുണ്ട് വേദന നിനക്ക് മാത്രമെന്താ പ്രത്യേകത എന്ന് ചോദിക്കും. ഈ അസുഖം ഭേദപ്പെടുത്താൻ പറ്റുമെന്ന് അറിഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതെന്നും ലിയോണ വ്യക്തമാക്കി. ആയുർവേദ ചികിത്സ തുടങ്ങിയപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ചും ലിയോണ സംസാരിച്ചു. മധുരവും പാലുമൊന്നും കഴിക്കാൻ പറ്റില്ല. വെജിറ്റേറിയനായി. അരിയാഹാരം മാത്രമേ പറ്റൂ. ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നരവർഷം അതിജീവിച്ചത്.
പക്ഷെ എനിക്ക് മാറ്റങ്ങൾ കണ്ടു. വേറൊരു ജന്മം ലഭിച്ചത് പോലെയുള്ള റിഫ്രഷിംഗ് ആയിരുന്നു ആ മാറ്റമെന്നും ലിയോണ ഓർത്തു. ഹോർമോൺ ടാബ്ലെറ്റുകൾ എടുത്തപ്പോൾ മാനസികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ലിയോണ തുറന്ന് സംസാരിച്ചു. ചില ദിവസം ഈ ദിവസം എന്താണ് തീരാത്തത് എന്നാലോചിക്കും. 12 മാൻ എന്ന സിനിമയ്ക്കിടെ എല്ലാവരിൽ നിന്നും മാറി നിന്നു.
ജിത്തു ജോസഫ് സാർ എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഷൂട്ടില്ലാത്ത ഒരു ദിവസം റൂമിൽ തന്നെയായിരുന്നു. ജിത്തു സാറുടെ കോട്ടേജ് എന്റെ റൂമിന് അടുത്തായിരുന്നു. എന്നെ പുറത്തേക്കൊന്നും കാണാത്തപ്പോൾ അദ്ദേഹം മുറിയിൽ തട്ടി. കരഞ്ഞ് എന്റെ കണ്ണുകൾ ബൾബ് പോലെയാണുള്ളത്. ഡോർ തുറന്നപ്പോൾ എന്ത് പറ്റിയെന്ന് ചോദിച്ചു. അദ്ദേഹം പുറത്തേക്ക് വിളിച്ചെന്നും ലിയോണ ഓർത്തു.


Click it and Unblock the Notifications











