'അച്ഛൻ നടനാണെങ്കിലും എനിക്ക് സിനിമ താൽപര്യമില്ലായിരുന്നു... എത്തിപ്പെട്ടതാണ്'; ലിയോണ ലിഷോയ്
പരസ്യങ്ങളിലൂടെയും പിന്നെ പല ഭാഷകളിലായി സെലക്ടീവായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തും പതിയെ മലയാളി സിനിമാ ആസ്വാദകരുടെ മനസ്സിൽ കുടിയേറിയ നടിയാണ് ലിയോണ ലിഷോയ്. ലിയോണയുടെ പേര് കേൾക്കുമ്പോൾ മറ്റൊന്നു കൂടി ആളുകളുടെ മനസിൽ വരും ലിഷോയി എന്ന നടനെ പറ്റി. ഏറ്റവും കൂടുതൽ ഓർമ വരുന്നത് കസ്തൂരിമാനിലെ അച്ഛൻ കഥാപാത്രമായിരിക്കും. ഈ അച്ഛനും മകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണിപ്പോൾ. നാടകത്തിലൂടെ സിനിമയിലെത്തി ശ്രദ്ധ നേടിയ നടനാണ് ലിയോണയുടെ അച്ഛൻ ലിഷോയ്. ഇപ്പോഴും പല സിനിമകളിലും സഹനടനായി ലിഷോയ് പ്രത്യക്ഷപ്പെടാറുണ്ട്.
റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമയിൽ അരങ്ങേറുന്നത്. 2012ൽ ആണ് കലികാലം റിലീസ് ചെയ്തത്. ആ വർഷം തന്നെ മമ്മൂട്ടി ചിത്രമായ ജവാൻ ഓഫ് വെള്ളിമലയിൽ ആസിഫ് അലിയുടെ നായികയായി ലിയോണ. ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആദ്യമായി ലിയോണ നായികയായ സിനിമയും ജവാൻ ഓഫ് വെള്ളിമലയാണ്. പിന്നീട് ലിയോണ നോർത്ത് 24 കാതം, റെഡ് റെയിൻ, ഹരം, ആൻ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിൽ ലിയോണ അഭിനയിച്ചു. അധികമാരും മുതിരാത്ത പല സഹാസങ്ങളും സിനിമാ ജീവിതത്തിൽ ചെയ്തിട്ടുള്ള നടി കൂടിയാണ് ലിയോണ.

കാരണം സിനിമ ജീവിതം തുടങ്ങി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെയാണ് ആൻമരിയ കലിപ്പിലാണ് സിനിമയ്ക്ക് വേണ്ടി ലിയോണ ഒരു ചെറിയ പെൺകുട്ടിയുടെ അമ്മ വേഷം ചെയ്തത്. ഇക്കാലത്തെ നടിമാരൊന്നും അധികം ചെയ്യാൻ താൽപര്യപ്പെടാത്ത കഥാപാത്രമാണ് ലിയോണ ചെയ്ത് കൈയ്യടി വാങ്ങിയത്. ചിത്രത്തിൽ സണ്ണി വെയ്ൻ ആയിരുന്നു നായകൻ. ഇപ്പോൾ ലിയോണ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കൈരളി ചാനലിലെ ജെബി ജെംഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സിനിമയിൽ എത്തിപ്പെട്ടതിെ കുറിച്ച് ലിയോണ മനസ് തുറന്നത്. 'ഞാൻ സിനിമയിലെത്തണം എന്ന് അച്ഛൻ ആഗ്രഹിച്ചിട്ടൊന്നുമില്ല. അച്ഛൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഞാൻ നടിയാകുമെന്ന്. കാരണം ഞാനൊരു ഇൻട്രോവേർട്ട് ടൈപ്പാണ്.'

'ഞാനും അങ്ങനെ ആഗ്രഹിച്ച് വന്നതൊന്നുമല്ല. അറിയാതെ വന്ന് പെട്ടതാണ്. സിനിമയിൽ വന്ന ശേഷമാണ് ഞാൻ സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. കുറേ ഓഫറുകൾ വന്നപ്പോൾ അച്ഛൻ 'ഒന്ന് ട്രൈ ചെയ്‌തോളൂ, എല്ലാവർക്കും കിട്ടുന്ന ചാൻസല്ലല്ലോ' എന്ന് പറഞ്ഞു. സിനിമയിൽ തുടക്കകാലത്ത് ഞങ്ങൾ കുടുംബത്തോടെ ബാംഗ്ലൂരിൽ സെറ്റിൽഡായിരുന്നു. അന്ന് ഞാൻ ചെറിയ രീതിയിൽ മോഡലിങ് ചെയ്യുന്നുണ്ട്. അച്ഛന്റെ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്താണ് റെജി നായർ. ഒരിക്കൽ അദ്ദേഹമാണ് എന്നെ അഭിനയിപ്പിച്ചുകൂടെ എന്ന് അച്ഛനോട് ചോദിക്കുന്നത്. താൽപര്യം ഒട്ടും ഇല്ലാതെയാണ് സിനിമയിലേക്ക് എത്തിയത്. അങ്ങനെ കലികാലത്തിൽ അഭിനയിച്ചു. അച്ഛൻ നടനാണ്. പക്ഷെ അദ്ദേഹം വീട്ടിൽ സിനിമ സംസാരിക്കാറില്ല. ഞാൻ സിനിമാ സെറ്റ് കാണുന്നത് പോലും അഭിനയം തുടങ്ങിയ ശേഷമാണ്. ഞാൻ കഥാപാത്രത്തിന്റെ വലിപ്പം നോക്കിയല്ല സിനിമ ചെയ്യുന്നത്.'
Recommended Video

'ആൻ മരിയ കലിപ്പിലാണ് ചെയ്ത സമയത്ത് അഭിമുഖങ്ങൾ നൽകിയപ്പോൾ അവർ ചോദിച്ചു എന്തുകൊണ്ടാണ് അമ്മ വേഷം ചെയ്തതെന്ന്. അന്നാണ് ഞാൻ അങ്ങനൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചത്. നല്ലൊരു കഥാപാത്രം അതിന്റെ പ്രസക്തി എന്നൊക്കെ മാത്രമാണ് അന്ന് ഞാൻ ആ സമയത്ത് ചിന്തിച്ചത്. അത് ചെയ്തതിൽ നഷ്ടബോധമൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. ആ സിനിമ ചെയ്തത് കൊണ്ടാണ് മായാനദിയിലെ സമീറയും ക്വീനിലെ കഥാപാത്രവും എല്ലാം എന്നിലേക്ക് എത്തിയത്' ലിയോണ പറയുന്നു. റാം, ട്വൽത്ത് മാൻ, 21 ഗ്രാംസ് തുടങ്ങി നിരവധി സിനിമകളാണ് ഇനി റിലീസിനെത്താനുള്ള ലിയോണയുടെ സിനിമകൾ.


Click it and Unblock the Notifications











