'മോനൂസിനെ പോലെ ഒരു കുഞ്ഞ് ആയിരിക്കും എനിക്കും ഉണ്ടാവുകയെന്ന് പലരും പറഞ്ഞു, ലെവി ഞങ്ങളുടെ നിധിയാണ്'; ലിന്റു!
ടെലിവിഷന്‍ പ്രേക്ഷരരുടെ പ്രിയപ്പെട്ട താരമാണ് ലിന്റു റോണി. വിവാഹം കഴിഞ്ഞതോടെ താരം ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ആദ്യത്തെ കുഞ്ഞിനെ അടുത്തിടെയാണ് താരം പ്രസവിച്ചത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് ലിന്റു അമ്മയായത്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയത് മുതലുള്ള വിശേഷങ്ങള്‍ ലിന്റു സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു. അതുപോലെ തന്നെ ഡെലിവറി വീഡിയോയും ലിന്റു തന്റെ യുട്യൂബ് ചാനൽ വഴി പങ്കുവെച്ചു.
വിദേശത്തായതുകൊണ്ട് തന്നെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നത് നേരത്തെ തന്നെ ലിന്റുവിന് അറിയാൻ സാധിച്ചിരുന്നു. അതിനാൽ വളരെ ആഘോഷമായി ജെന്റർ റിവീലിങ് ചടങ്ങും ലിന്റുവും കുടുംബവും നടത്തിയിരുന്നു.
ആശുപത്രിയിൽ പ്രസവിക്കാനായി അഡ്മിറ്റാകുന്നതിന് തലേദിവസം വരെ നിരവധി യാത്രകളും ഫോട്ടോഷൂട്ടും വരെ ലിന്റു നടത്തിയിരുന്നു. പരമാവധി തനിക്ക് സന്തോഷം തരുന്ന എല്ലാ കാര്യങ്ങളും ഗർഭകാലത്ത് താൻ ചെയ്തിട്ടുണ്ടെന്നും ലിന്റു പറഞ്ഞിരുന്നു.

ഏറ്റവും കൂടുതൽ സന്തോഷത്തോടെയും അഭിമാനത്തോടെയും എടുത്ത വ്ലോഗെന്ന് പറഞ്ഞുകൊണ്ടാണ് ഡെലിവറി വീഡിയോ ലിന്റു ആരംഭിച്ചത്. തനിക്ക് കുഞ്ഞ് പിറക്കില്ലെന്ന് പലരും പരിഹസിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം പിടിച്ച് നിന്നത് പ്രാർത്ഥന ഒന്നുകൊണ്ട് മാത്രമാണെന്നും ലിന്റു നിറഞ്ഞ കണ്ണുകളോടെ പറയുന്നു.
എട്ട് വർഷക്കാലം കുഞ്ഞിന് വേണ്ടി കാത്തിരുന്നപ്പോൾ ഒരിക്കലും താനും ഭർത്താവും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ലെന്നും ലിന്റു കൂട്ടിച്ചേർത്തു. ലിന്റുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'കുഞ്ഞിനെ ലെവി എന്നാണ് വിളിക്കുന്നത്. എനിക്ക് സിസേറിയൻ ആയിരുന്നു. അതിന് കാരണമെന്താണെന്ന് പലരും ചോദിച്ചിരുന്നു. സി സെക്ഷൻ ഞാൻ തെരഞ്ഞെടുത്തതായിരുന്നില്ല. ആശുപത്രിയിൽ നിന്നും റെക്കമന്റ് ചെയ്തതാണ്. കാരണം കുഞ്ഞ് ബ്രീച്ച് പൊസിഷനിലായിരുന്നു.'
'കുഞ്ഞ് പൂർണ്ണ വളർച്ച പ്രാപിച്ച ശേഷമെ പ്രസവം ഉണ്ടാകാൻ പാടുള്ളുവെന്നത് എന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു. നാല് കിലോയ്ക്ക് മുകളിൽ തൂക്കവും ഉണ്ടായിരുന്നു. നോർമൽ ഡെലിവറി വേണമെന്ന് എഴുതിയിട്ട് പ്രാർത്ഥിച്ചിരുന്നു. മാത്രമല്ല ഏത് തരം ഡെലിവറിയാണെങ്കിലും എനിക്കും കുഞ്ഞിനും ആപത്തുണ്ടാകരുത് എന്നും പ്രാർത്ഥിച്ചിരുന്നു.'
'അതെല്ലാം നടന്ന് കിട്ടി. ബേബിയുടെ ജെന്റർ എയർ ഷോയിലൂടെ പറയണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അത് ഭർത്താവ് സാധിച്ച് തന്നു. മാത്രമല്ല എന്റെ അപ്പച്ചനും അമ്മയും ചേച്ചിയും കുടുംബവുമെല്ലാം അത് കാണാൻ എത്തുകയും ചെയ്തു. ഞാൻ എഴുതിയിട്ടപോലെയാണ് എല്ലാ കാര്യങ്ങളും സംഭവിച്ചതെന്നും', ലിന്റു പറഞ്ഞു.

സംസാരിക്കുമ്പോൾ തന്റെ കണ്ണിൽ നിന്നും വരുന്നത് സന്തോഷ കണ്ണീരാണെന്നും വീഡിയോയിൽ സംസാരിക്കവെ ലിന്റു പറയുന്നുണ്ട്. 'എന്റെ കണ്ണിൽ നിന്നും വരുന്നത് സന്തോഷ കണ്ണീരാണ്. എനിക്ക് അമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞ് പലരും എന്നെ പരിഹസിച്ചിട്ടുണ്ട്. അന്നും ഞാൻ പ്രാർത്ഥിക്കുന്നത് ദൈവം കേൾക്കുന്നുണ്ടായിരുന്നു. എട്ട് വർഷമായി കുഞ്ഞില്ലായിരുന്നു. എന്റെ മോനൂസിനെ പോലെ ഒരു കുഞ്ഞ് ആയിരിക്കും എനിക്ക് ജനിക്കുകയെന്ന് പലരും പറഞ്ഞിട്ടുണ്ട്.'
'പ്രീമെച്വേർ ബേബി ആയിരിക്കും എന്നൊക്കെ പലരും പറഞ്ഞു. മോനൂസിനെ ഇരുപത്തിയേഴ് വർഷക്കാലം അവന്റെ കൂടെ നിന്ന് അവനൊപ്പം ചിലവഴിക്കാൻ ഞങ്ങൾക്കെല്ലാവർക്കും സാധിച്ചു. എന്റെ അക്കയ്ക്കും അങ്ങനെയുള്ള കുഞ്ഞുങ്ങളായിരിക്കും പിറക്കുകയെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ അക്കയ്ക്ക് മൂന്ന് തങ്കകുടം പോലുള്ള കുഞ്ഞുങ്ങളാണ് ഉള്ളത്.'
'എനിക്കും ദൈവാനുഗ്രഹം കൊണ്ട് നല്ലൊരു ഹെൽത്തി ബേബിയെ കിട്ടി. ഞങ്ങൾക്ക് ആഗ്രഹിച്ച് പ്രാർത്ഥിച്ച് കിട്ടിയ കുഞ്ഞാണ് ലെവി. ഞങ്ങളുടെ നിധിയാണ്. ഒരുപാട് പേർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്നും', ലിന്റു പറയുന്നു. ഡെലിവറി വീഡിയോയിലും വളരെ ഊർജ്വലയായാണ് ലിന്റു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ലിന്റുവിനും കുടുംബത്തിനും ആശംസകൾ നേരുന്നത്.


Click it and Unblock the Notifications