കുടുംബം പോലും ഉപേക്ഷിച്ച് അമ്മയ്ക്കായി രാപ്പകൽ ജീവിച്ച മകൾ; ലൗലിയെ ഒറ്റയ്ക്കാക്കി കുഞ്ഞമ്മയുടെ വിടവാങ്ങൽ!
സിനിമകൾ, സീരിയലുകൾ എന്നിവയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ലൗലി ബാബു. ദി ഗിഫ്റ്റ് ഓഫ് ഗോഡ്, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാല് പെണ്ണുങ്ങൾ, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളിൽ ലൗലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകത്തിലും സീരിയയിലും സജീവമായിരുന്നു ലൗലി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ലൗലി വാർത്തകളിൽ നിറയുകയും ചർച്ച വിഷയമായി മാറുകയും ചെയ്തിരുന്നു.
ജന്മം നൽകിയ അമ്മയെ സംരക്ഷിച്ചതിന്റെ പേരിൽ കുടുംബം ലൗലിയെ ഉപേക്ഷിച്ചിരുന്നു. അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ലൗലി അമ്മയെയും കൊണ്ട് വീടുവിട്ടിറങ്ങി. അസുഖങ്ങളാലും വാർധക്യസഹജമായ അവശതകളാലും തളർന്ന അമ്മയുമായി ലൗലി അഭയം തേടിയത് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ആയിരുന്നു.

ലൗലിയുടെ ഭർത്താവിനും മക്കൾക്കും നടിയുടെ അമ്മയെ സംരക്ഷിക്കുന്നതിനോടോ ശുശ്രൂഷിക്കുന്നതിനോടോ താൽപര്യമുണ്ടായിരുന്നില്ല. ലൗലി ഏക മകളാണ്. ഓച്ചിറയിലോ ഗുരുവായൂരോ കൊണ്ടുപോയി അമ്മ കളയണമെന്ന് ഭർത്താവ് തന്നോട് ആവശ്യപ്പെട്ടതായി ലൗലി തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൗലിയുടെ അമ്മയുടെ മരണ വാർത്തയാണ് പുറത്ത് വരുന്നത്.
ഗാന്ധിഭവന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ലൗലിയുടെ എല്ലാമെല്ലാമായിരുന്ന അമ്മ കുഞ്ഞമ്മ പോത്തന്‍ നിര്യാതയായ വാർത്ത പുറത്ത് വന്നത്. അമ്മ അസുഖ ബാധിതയായശേഷം അഭിനയത്തിൽ നിന്ന് പോലും ലൗലി വിട്ടുനിൽക്കുകയായിരുന്നു. അതിനാൽ തന്നെ അമ്മയെ പരിപാലിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളും നടിയെ അലട്ടിയിരുന്നു.
ഗാന്ധിഭവനിൽ എത്തിയശേഷമാണ് ലൗലിയും അമ്മയും സമാധാനത്തോടെ ജീവിച്ച് തുടങ്ങിയത്. അമ്മയെ ഓച്ചിറയില്‍ കൊണ്ടുപോയി കളയണം അല്ലെങ്കില്‍ ഗുരുവായൂര്‍ ഇരുത്തൂവെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. അതെനിക്ക് വലിയ സങ്കടമുള്ള സംഭവമായിരുന്നു. അന്നുതൊട്ട് അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. അപ്പോള്‍ അമ്മ ഒറ്റപ്പെട്ട് പോകും... അത് അമ്മക്ക് മാനസിക പ്രയാസമാകും. ഞാന്‍ ഒറ്റമോളാണ്.
അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ? പിന്നീട് ഞാന്‍ ആലോചിച്ചു. ഞാനുംകൂടെ പോയാല്‍ അമ്മയ്ക്ക് സന്തോഷമാകും. അങ്ങനെ നമുക്ക് എവിടെങ്കിലും പോകാമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നീ എന്റെ കൂടെയുണ്ടെങ്കില്‍ ഞാന്‍ എവിടെ വേണമെങ്കിലും വന്നോളാമെന്ന് അമ്മ പറഞ്ഞു. മക്കളേയും കൊച്ചുമക്കളേയും പൊന്നുപോലെ വളര്‍ത്തി. കാലം മാറിയപ്പോള്‍ മക്കള്‍ മാറി.

അമ്മയ്ക്ക് ആ പഴയ സ്ത്രീയാവാനേ കഴിഞ്ഞുള്ളു. രണ്ട് മക്കളേയും വിളിച്ചപ്പോള്‍ അവര്‍ വന്നു. എന്നാല്‍ അമ്മയെ ഒന്ന് കാണാതെ പോയി. അതിന്റെ സങ്കടം എനിക്ക് സഹിക്കാന്‍ പറ്റിയില്ല എന്നാണ് അമ്മയുമായി വീട് വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി ലൗലി ഒരിക്കൽ പറഞ്ഞത്. ലൗലിയും അമ്മയും ഗാന്ധിഭവനിൽ അഭയം തേടിയശേഷം വേറെയും വിവാദങ്ങൾ ഉണ്ടായി.
അതിൽ ഒന്ന് അമ്മയെ മർദ്ദിക്കുന്ന ലൗലി ബാബുവിന്റെ വീഡിയോ പുറത്ത് വന്നതാണ്. എടീ എന്നും നീ എന്നും വിളിച്ച് അമ്മയ്ക്ക് നേരെ അസഭ്യവർഷം നടത്തുന്ന ലൗലിയായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ പല തരത്തിലുള്ള പ്രതികരണം വരികയും പിന്നാലെ വിശദീകരണവുമായി നടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. താൻ അമ്മയെ ഉപദ്രവിച്ചുവെന്ന് ലൗലി സമ്മതിക്കുകയും അതിനുള്ള കാരണം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അമ്മയുടെ അവസ്ഥ കൂടുതൽ മോശമായി വന്നപ്പോൾ മനോനില തെറ്റിയാണ് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയെ വേദനിപ്പിച്ചത്. ഇക്കാര്യം മരുന്ന് വാങ്ങാൻ ചെന്നപ്പോൾ ഡോക്ടറോട് ഞാൻ പറഞ്ഞിരുന്നു. മനപൂർവം അല്ലല്ലോ ചേച്ചിയുടെ മാനസീകനില അങ്ങനെ ആയത് കൊണ്ടല്ലേ. ഒന്നുകിൽ ചേച്ചി എങ്ങോട്ടെങ്കിലും മാറണം അമ്മയെയും കൊണ്ട് എന്നാണ് അന്ന് ഡോക്ടർ നൽകിയ ഉപദേശമെന്നും വിശദീകരണ വീഡിയോയിൽ നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











