എനിക്കിനി ആരും ഇല്ലല്ലോ...; അമ്മയുടെ മൃതദേഹം കെട്ടിപിടിച്ച് കരഞ്ഞ് നടി ലൗലി ബാബു, അമ്മയ്ക്കായി ജീവിച്ച മകൾ!
സഹനടി റോളുകളിലൂടെയും അമ്മ വേഷങ്ങളിലൂടെയും സിനിമയിലും സീരിയലിലും സജീവമായിരുന്ന അഭിനേത്രിയാണ് ലൗലി ബാബു. മലയാളികൾക്ക് ഏറെക്കാലമായി പരിചിതമായ മുഖം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലൗലിയെ മലയാളികൾ കാണുന്നത് അമ്മയെ ശുശ്രൂഷിക്കാനായി സ്വന്തവും ബന്ധവും എല്ലാം വേണ്ടെന്ന് വെച്ച മകളായിട്ടാണ്. തൊണ്ണൂറ് വയസിന് മുകളിൽ പ്രായമുള്ള അമ്മയെ പരിപാലിക്കാനായി കുടുംബം പോലും ലൗലിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളാൽ അവശത അനുഭവിക്കുന്ന അമ്മ കുഞ്ഞമ്മ പോത്തന്‍ ലൗലിക്കൊപ്പമായിരുന്നു താമസം. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കുഞ്ഞമ്മയ്ക്ക് കഴിയുമായിരുന്നില്ല. അതിനാൽ തന്നെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെയായിരുന്നു അമ്മയെ ലൗലി ശുശ്രൂഷിച്ചിരുന്നത്.

പക്ഷെ ലൗലിയുടെ ഭർത്താവിനും മക്കൾക്കും കുഞ്ഞമ്മയെ ഒപ്പം നിർത്തി ശുശ്രൂഷിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ അമ്മയെ ഉപേക്ഷിക്കാൻ കുടുംബം നിരന്തരമായി ലൗലിയെ നിർബന്ധിക്കുമായിരുന്നു. അവസാനം ഗതികെട്ട് അമ്മയേയും കൂട്ടി ലൗലി കുടുംബം വിട്ട് ഇറങ്ങി. അമ്മയെ ഓച്ചിറയില്‍ കൊണ്ടുപോയി കളയണം അല്ലെങ്കില്‍ ഗുരുവായൂര്‍ ഇരുത്തെന്ന് ഭര്‍ത്താവ് ലൗലിയോട് പറഞ്ഞു.
അമ്മയെ ഉപേക്ഷിക്കുക എന്നത് ലൗലിക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഭർത്താവിന്റെ വാക്കുകൾ സങ്കടം നൽകിയപ്പോഴാണ് അമ്മയേയും കൊണ്ട് ലൗലി വീടുവിട്ട് ഇറങ്ങിയത്. ശേഷമാണ് പത്തനാപുരത്തെ ഗാന്ധി ഭവനിൽ അഭയം തേടിയത്. കഴിഞ്ഞ വർഷം മുതൽ ലൗലിയും അമ്മയും ഗാന്ധിഭവനിലെ അന്തേവാസികളായിരുന്നു. എന്നാൽ കുറച്ച് ദിവസം മുമ്പ് ലൗലിയെ തനിച്ചാക്കി വേദനകളുടെ ലോകത്ത് നിന്നും അമ്മ കുഞ്ഞമ്മ യാത്രയായി.
അമ്മയുടെ സംസ്കാര സമയത്ത് മൃതദേഹം കെട്ടിപിടിച്ച് പൊട്ടക്കരയുന്ന ലൗലിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എനിക്കിനി ആരും ഇല്ലല്ലോ അമ്മ എന്ന് പറഞ്ഞ് അമ്മയെ കെട്ടിപിടിച്ച് കരയുന്ന ലൗലിയുടെ ദൃശ്യം സങ്കടകരമായ ഒരു കാഴ്ചയാണ്. ഭർത്താവും മക്കളും എല്ലാം ലൗലിയുമായി അകൽച്ചയിലാണ്. അതിനാൽ തന്നെ നടിയുടെ സ്വന്തവും ബന്ധവുമെല്ലാം അമ്മ മാത്രമായിരുന്നു.
ഗാന്ധിഭവനിൽ വന്നശേഷവും അമ്മയുടെ അരികിൽ നിന്നും മാറാതെ ലൗലി എപ്പോഴും ഒപ്പമിരുന്ന് അമ്മയെ ശുശ്രൂഷിക്കുമായിരുന്നു. അമ്മ ഒറ്റപ്പെട്ട് പോകും. അത് അമ്മക്ക് മാനസിക പ്രയാസമാകും. ഞാന്‍ ഒറ്റമോളാണ്. അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ? പിന്നീട് ഞാന്‍ ആലോചിച്ചു. ഞാനും കൂടെ പോയാല്‍ അമ്മയ്ക്ക് സന്തോഷമാകും. അങ്ങനെ നമുക്ക് എവിടെങ്കിലും പോകാമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നീ എന്റെ കൂടെയുണ്ടെങ്കില്‍ ഞാന്‍ എവിടെ വേണമെങ്കിലും വന്നോളാം എന്ന് അമ്മ പറഞ്ഞു.

ഗാന്ധിഭവനിലേക്ക് എത്തിയ കഥ വെളിപ്പെടുത്തി ലൗലി പറഞ്ഞത് ഇങ്ങനെയായിരുന്നു. കുഞ്ഞമ്മയുടെ സംസ്കാര ചടങ്ങിൽ ലൗലിയുടെ കുടുംബം പങ്കെടുത്തോയെന്നത് വ്യക്തമല്ല. തിരുവനന്തപുരത്തായിരുന്നു ലൗലി വളർന്നത്. പിതാവ് പോത്തനും അമ്മ കുഞ്ഞമ്മയുമാണ് കലാരംഗത്ത് ശോഭിക്കാൻ എല്ലാവിധ പിന്തുണയും നൽകിയത്. ലൗലിയുടെ ഭർത്താവ് ബാബുവും കലാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നാണ് വിവരം.
ലൗലിയും അമ്മയും ഗാന്ധിഭവനിലേക്ക് എത്തിയശേഷം ലൗലിയുടെ ഒരു വീഡിയോ വൈറലായിരുന്നു. വീട്ടിൽ വെച്ച് അവശയായ അമ്മയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ലൗലിയായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ആ വീഡിയോ വൈറലായശേഷം ലൗലി അമ്മയോട് കാണിക്കുന്ന സ്നേഹത്തെ പോലും ചിലർ ചോദ്യം ചെയ്തിരുന്നു. പിന്നീട് നടി തന്നെ വിശദീകരണവുമായി രംത്ത് എത്തി. അപ്പോഴത്തെ തന്റെ മാനസീകാവസ്ഥയിൽ ചെയ്തുപോയതാണെന്നാണ് പറഞ്ഞത്.
ദി ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ആദ്യം ലൗലി ചെയ്ത സിനിമ. നാലു പെണ്ണുങ്ങള്‍, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങി ഒരുപിടി സിനിമകളിലും ലൗലി ബാബു അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











