അച്ഛന്റെ മരണശേഷം ഒരു മാസംവരെ ഞാന്‍ കരഞ്ഞില്ല, ഷോക്ക് ആയിരുന്നു, പിതാവിന്റെ വിയോഗത്തെ കുറിച്ച് മാളവിക
മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകി, അവതാരക, വ്ലോഗർ എന്നീ നിലയിലും കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക. ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. മാളവിക പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്ക് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ മാളവികയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ഇന്നും നിറ കണ്ണുകളോടെയാണ് പിതാവിനെ കുറിച്ച് ഓര്‍മിക്കുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവെയ്ക്കുകയാണ് മാളവിക. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ എത്തിയപ്പോഴാണ് പിതാവിനെ കുറിച്ചും അദ്ദേഹത്തിന്റെ
പെട്ടെന്നുള്ള വിയോഗത്തെപ്പറ്റിയുമൊക്കെ പറഞ്ഞത്. മാളവികയ്‌ക്കൊപ്പം ഒരു നൃത്ത പരിപാടിയ്ക്കായി ഖത്തറിലേയ്ക്ക് പോകുമ്പോഴായിരുന്നു വിയോഗം.

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ...' എനിക്കൊപ്പം ഒരാള്‍ക്ക് മാത്രമേ ഖത്തറിലേയ്ക്ക് പോകാന്‍ കഴിയുള്ളൂ. അങ്ങനെ ദുബായ് കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് അച്ഛന്‍ എന്നെയും കൊണ്ടുപോവുകയായിരുന്നു. ഷോയെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങി വരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി എല്ലാം സംഭവിച്ചത്. ഫ്‌ലൈറ്റില്‍ വച്ച് അച്ഛന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ഇറക്കി. ഉടന്‍ തന്നെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. എനിക്ക് അന്ന് പതിനൊന്ന് വയസേ ഉണ്ടായിരുന്നുള്ളൂ'.

'ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. ഒരു ദുശീലവുമില്ലാത്ത വളരെ ആക്ടീവായിട്ടുള്ള ഒരാളായിരുന്നു അച്ഛന്‍. അദ്ദേഹം നല്ല ഭക്ഷണപ്രിയനായിരുന്നു. എന്റെ ആ ഒരു പ്രായത്തില്‍ അതൊക്കെ സംഭവിച്ചത് നന്നായി എന്നാണ് ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നത്. ഇപ്പോഴൊക്കെയാണെങ്കില്‍ ഒരു തരത്തിലും അത് എനിക്ക് താങ്ങാന്‍ കഴിയില്ല. അന്നും താങ്ങാന്‍ പറ്റിയിരുന്നില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അച്ഛന്‍. എന്തിനും കൂടെയുണ്ടായിരുന്ന ആളായിരുന്നു. അച്ഛന്‍ ഇനി ഇല്ല എന്നത് എല്ലാവര്‍ക്കും വലിയ ഷോക്ക് ആയിരുന്നു' ; മാളവിക പറയുന്നു.

'എനിക്ക് ഒരു പത്ത് അറുപത് വയസായാല്‍ പോലും നികത്താനാകാത്ത നഷ്ടമാണ് അച്ഛന്റേത്. ഒരു നിമിഷം അല്ല, എല്ലാ നിമിഷവും ഞാന്‍ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ആ സമയത്ത് അമ്മ ആദ്യം ഭയങ്കര ബ്ലാങ്ക് ആയിരുന്നു. അച്ഛന്‍ മരിച്ചതിന് ശേഷം ഏതാണ്ട് ഒരു മാസം വരെ ഞാന്‍ കരയുക പോലുമില്ലായിരുന്നു. ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കും. പിന്നീട് എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് സ്വയം തോന്നി തുടങ്ങി. എനിക്ക് അറിയുന്ന അല്ലെങ്കില്‍ അച്ഛന്റെ കൂടെയുണ്ടായിരുന്ന ആളുകളെ കാണുന്നതൊക്കെ ഇഷ്ടമല്ലാതായി തുടങ്ങിയിരുന്നു. ആദ്യമൊന്നും കരച്ചില്‍ ഒന്നുമില്ലായിരുന്നു. അപ്പോള്‍ എല്ലാവരും ചോദിച്ചു നിനക്ക് വിഷമം ഒന്നുമില്ലേ എന്നൊക്കെ. എനിക്ക് ആകെയുണ്ടായിരുന്ന പ്രശ്‌നം വീട്ടില്‍ പോകാന്‍ പറ്റില്ല എന്നതായിരുന്നു. അച്ഛനിപ്പോഴും കൂടെ ഉണ്ടെന്നുള്ള രീതിയിലാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്', മാളവിക കൂട്ടിച്ചേര്‍ത്തു.
Recommended Video

'അച്ഛന് പോയത് നമ്മുടെ ജീവിതത്തില്‍ പെട്ടെന്ന് നടന്ന ഒരു സംഭവം ആയതുകൊണ്ട് ഇനി അടുത്തത് എന്താണെന്നുള്ള ചിന്തയായിരുന്നു. കുറച്ചു കാലം അച്ഛന്റെ മെഡിക്കല്‍ ഷോപ്പ് മുന്നോട്ട് കൊണ്ടുപോയി. പിന്നീട് ഞങ്ങള്‍ അത് നിര്‍ത്തി ആ കെട്ടിടം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. സാമ്പത്തികപരമായിട്ടുള്ള ഒരു ബുദ്ധിമുട്ടുകളും അമ്മ എന്നേ ഇതുവരെ അറിയിച്ചിട്ടില്ല. അച്ഛന്റെ മരണ ശേഷം പലയിടത്തു നിന്നായി ഏകദേശം 15 ലക്ഷത്തോളം രൂപ ഞങ്ങള്‍ക്ക് കിട്ടാനുണ്ടായിരുന്നു. അതൊന്നും ഇതുവരെ തിരികെ കിട്ടിയിട്ടുമില്ലെന്നും' മാളവിക പറയുന്നു.


Click it and Unblock the Notifications