ഉദ്ഘാടനത്തിൽ നിന്നും കിട്ടുന്ന പൈസയ്ക്ക് ചെലവുകൾ ഒരുപാട്, അന്ന് ത്രെഡ് ചെയ്യാൻ പോലും പണമില്ലായിരുന്നു; മാളവിക
നിരവധി ആരാധകരുളള യുവ നടിയാണ് മാളവിക മേനോന്‍. മോഡലിങ്ങിലും തിളങ്ങുന്ന നടി ഇനോഗറേഷന്‍ പരിപാടികളുമായും സജീവമാണ്. സിനിമകളിൽ നല്ല കഥാപാത്രങ്ങൾക്ക് ശ്രമിക്കാതെ ഉദ്ഘാടനങ്ങൾ നിരന്തരമായി ചെയ്യുന്നുവെന്നതിന്റെ പേരിൽ മാളവികയ്ക്കും പലപ്പോഴും പരിഹാസവും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഉദ്ഘാടനങ്ങൾ നിരവധി ചെയ്യാറുണ്ടെങ്കിലും അതിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന് ചെലവുകൾ ഏറെയുണ്ടെന്ന് പറയുകയാണിപ്പോൾ നടി.
ഒരു ഇനോഗറേഷന്‍ പങ്കെടുക്കണമെങ്കിൽ വസ്ത്രം മുതൽ യാത്ര ചെയ്യുന്ന വാഹനത്തിന് വേണ്ടി വരെ നല്ലൊരു തുക ചിലവഴിക്കേണ്ടി വരുമെന്ന് സെല്ലുലോയ്ഡ് മാഗസീനിന് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞു. ഒരു പെൺകുട്ടിയാണെങ്കിൽ തീർച്ചയായും ചെലവുകളുണ്ടാകുമെന്നും നടി പറയുന്നു.

ഉദ്ഘാടനം ചെയ്ത് കിട്ടുന്ന പൈസയ്ക്ക് ചിലവുകളുണ്ടോയെന്നത് എന്ത് ചോദ്യമാണ്. ചിലവുകൾ ഒരുപാടുണ്ട്. ഒരു പെൺകുട്ടിയാണെങ്കിൽ ചിലവുകൾ ഉണ്ടാകും. സെലിബ്രിറ്റി അല്ലാത്ത പെൺകുട്ടികൾക്ക് വരെ ചിലവുകളുണ്ട്. എവിടെ നിന്ന് തുടങ്ങണം... എന്തൊക്കെ സാധനങ്ങൾ ഞങ്ങൾക്ക് വാങ്ങണം. കോസ്മെറ്റിക്സ് വാങ്ങണം, ഡ്രസ്സുകൾ വാങ്ങണം. ചില ഡ്രസ്സുകൾ കൊളാബായിരിക്കും. പിന്നെ ജ്വല്ലറിയും വാങ്ങണം.
ചിലപ്പോൾ സ്വന്തമായി പരിപാടിക്ക് വേണ്ടി ഒരുങ്ങും. ചിലപ്പോൾ ആരെയെങ്കിലും വിളിച്ച് മേക്കപ്പ് ചെയേണ്ടി വരും. അതുകൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റുണ്ടാകും. ഹെയർ സ്റ്റൈലിസ്റ്റ് വേണം. ഡ്രസ്സിന് അനുസരിച്ച് ചിലപ്പോൾ അക്കാര്യങ്ങൾക്കും സ്റ്റൈലിസ്റ്റിനെ വിളിക്കേണ്ടി വരും. ഈ പറഞ്ഞ ആളുകൾ വരുമ്പോൾ അവർക്കെല്ലാം അതിനുള്ള പണം കൊടുക്കണം.
നമ്മൾ വിളിക്കുമ്പോൾ അവരും അവരുടെ ഒരു ദിവസം മാറ്റിവെച്ചിട്ടാണ് നമുക്ക് വേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള പണം അവർക്ക് കൊടുക്കണം. അതുപോലെ യാത്ര ചെയ്യുന്ന വാഹനത്തിനുള്ള പണം കൊടുക്കണം. നല്ല ചിലവുകളുണ്ട്. സെലിബ്രിറ്റി ഗേൾസിനേക്കാൾ കൂടുതൽ ആ സ്റ്റാറ്റസിൽ ഇപ്പോൾ നോർമൽ ഗേൾസ് നടക്കുന്നുണ്ട്.
ബ്രാന്റഡായുള്ള വസ്ത്രങ്ങളും ഷൂസും മറ്റുള്ളവയും വാങ്ങി ഉപയോഗിക്കുന്നവർക്ക് അറിയാമായിരിക്കും എത്രത്തോളം ചിലവുണ്ടെന്നും മാളവിക പറഞ്ഞു. സിനിമയിലെത്തിയ തുടക്ക കാലത്ത് പൈസയ്ക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നപ്പോഴും അതൊന്നും തന്നിലേക്ക് എത്താതെ കുടുംബം ശ്രദ്ധിച്ചിരുന്നുവെന്നും മാളവിക പറഞ്ഞു.

വീട്ടിൽ പണത്തിന് ബുദ്ധിമുട്ടുള്ള കാലമുണ്ടായിരുന്നു. പക്ഷെ അതൊന്നും കുടുംബം എന്നെ അന്ന് അറിയിച്ചിരുന്നില്ല. ചിലതൊക്കെ കണ്ടും കേട്ടുമാണ് പ്രശ്നങ്ങൾ ഞാൻ മനസിലാക്കിയത്. പുരികം ത്രെഡ് ചെയ്യാൻ പോലും പണമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോൾ അതിൽ നിന്നെല്ലാം സാഹചര്യം മാറി. മാത്രമല്ല ഇതൊക്കെ കടന്ന് വന്നതുകൊണ്ട് ഓരോ വർക്കിന്റെയും വാല്യു എനിക്ക് കൃത്യമായി അറിയാം.
ഓരോരുത്തരുടെയും ജോലിയുടെ വാല്യുവും എനിക്ക് അറിയാം. അഞ്ച് പൈസയുടെ മൂല്യം പോലും എനിക്ക് അറിയാം. സിനിമയിലാണെന്ന് പറയുമ്പോൾ ആളുകൾക്ക് നമുക്ക് ഭയങ്കര സുഖകരമായ ജീവിതമാകുമെന്ന് തോന്നും. പണ്ട് സിനിമ കണ്ട് നടന്നിരുന്ന കാലത്ത് ഞാനും സെലിബ്രിറ്റികളുടേത് കളർഫുൾ ജീവിതമാണെന്ന് തന്നെയാണ് ധരിച്ചിരുന്നത്.
കളർഫുൾ ആണെങ്കിൽ കൂടിയും അതിന് പിറകിലും നിരവധി കഷ്ടപ്പാടുണ്ട്. കല്ലും മുള്ളും നിറഞ്ഞ യാത്ര തന്നെയാണ്. പലപ്പോഴും അപമാനിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഇതൊന്നും എവിടെയും പറഞ്ഞിട്ടില്ല. ഒന്നും പെർമനന്റല്ല എന്നതിൽ വിശ്വസിക്കുന്നയാൾ കൂടിയാണ് താനെന്നും പറഞ്ഞാണ് മാളവിക അവസാനിപ്പിച്ചത്.
916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ചില തമിഴ് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











