എല്ലാ പുരുഷൻമാരും എന്നെ ആക്രമിക്കാനിരിക്കുകയല്ല; ചിലപ്പോൾ അവർ നോക്കിയേക്കാം; മംമ്ത
താൻ സ്ത്രീകൾക്കൊപ്പമാണെന്നും എന്നാൽ സ്ത്രീകളും സ്വയം സംരക്ഷിക്കാൻ പഠിക്കണമെന്നും മംമ്ത അഭിപ്രായപ്പെട്ടു. നേരത്തെ നടി നടത്തിയ സമാന പ്രസ്താവന വിവാദമായിരുന്നു.
സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലായെന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് മംമ്ത മോഹൻദാസ്. സ്ത്രീകൾ കഴിഞ്ഞ സംഭവത്തിനപ്പുറം പുതിയ ജീവിതത്തിന് പ്രാധാന്യം നൽകണമെന്നും മംമ്ത അഭിപ്രായപ്പെട്ടു. ദ ക്യൂവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'എന്തുകൊണ്ടാണ് ആളുകൾക്ക് അൺസേഫായി തോന്നുന്നതെന്ന് അറിയില്ല. എല്ലാവരും എന്നെ കിട്ടാൻ വേണ്ടി നടക്കുകയാണെന്ന കാഴ്ചപ്പാടിലല്ല ഞാൻ ജീവിക്കുന്നത്. എല്ലാവരും എന്നെ മാത്രമാണ് നോക്കി നടക്കുന്നതെന്ന വിശ്വാസവും എനിക്കില്ല. റോഡിൽ ഞാൻ ഒറ്റയ്ക്കാണെങ്കിൽ പോലും'
'ആണുങ്ങൾ ചിലപ്പോൾ ഭംഗിയുള്ളതോ വ്യത്യസ്തമായി വസ്ത്രം ധരിച്ച പെൺകുട്ടികളെയോ നോക്കിയേക്കാം. പക്ഷെ അത് ആക്രമിക്കാനാവണമെന്നില്ല. എനിക്കങ്ങനെ തോന്നാറില്ല. നിങ്ങൾ സ്വയം എങ്ങനെ നോക്കുന്നു എന്നതനുസരിച്ചാണത്. സുരക്ഷിതത്വം തോന്നാവർക്ക് അങ്ങനെ തോന്നിക്കൂടാ എന്നല്ല ഞാൻ പറയുന്നത്'

'നാട്ടിൽ ഒരുപാട് അനീതികൾ നടക്കുന്നുണ്ട്. സെൽഫ് വിക്മിമൈസേഷൻ പാടില്ല എന്ന് ഞാൻ പറയുന്നുണ്ടെങ്കിൽ കുറ്റം ചെയ്യുന്നവരെ ഞാൻ പിന്തുണയ്ക്കുന്നു എന്നല്ല. ഇവിടെ കുറ്റം ചെയ്തയാളെ വിചാരണയ്ക്ക് വിട്ടാലും എന്ത് നീതിയാണ് കിട്ടുന്നത്. ഇവിടത്തെ നീതി ന്യായ വ്യവസ്ഥ എങ്ങനെയാണ്. വലിയൊരു ചോദ്യ ചിഹ്നമല്ലേ. എന്റെ സ്റ്റേറ്റ്മെന്റുകൾ രാഷ്ട്രീയ വൽക്കരിക്കേണ്ട കാര്യമില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതവരുടെ വ്യക്തിപരമായ താൽപര്യമാണ്. ഞാൻ സ്ത്രീകൾക്കൊപ്പമാണ്'
'പക്ഷെ സ്ത്രീകളും അവരെ സംരക്ഷിക്കാൻ പഠിക്കണം. റിബല്യസ് മെന്റാലിറ്റി ഉണ്ടാവേണ്ട ഒരു ആവശ്യവുമില്ല. എനിക്ക് തോന്നുന്നില്ല ഞാൻ മുന്നിട്ട് നിൽക്കണമെങ്കിൽ എല്ലാ സിറ്റുവേഷനിലും പോയി ഒരു പ്രശ്നം ഉണ്ടാക്കണമെന്ന്. അത് ശാന്തമായി നേരിടുക. അതിന് നീതി പുലർത്താൻ ഒരു അവസരം വരും. നിങ്ങൾ മുമ്പ് നിങ്ങൾക്ക് നടന്ന ഒരു കാര്യത്തിന്റെ ഇരയാക്കി സ്വയം മാറ്റുകയാണ്. നിങ്ങൾ നിങ്ങളുടെ പ്രശ്നം അഡ്രസ് ചെയ്തു. ആളുകൾ അത് കേട്ടു ഇനി അതിൽ നിന്നും മൂവ് ഓൺ ചെയ്യുക,' മംമ്ത പറഞ്ഞു.

തന്റെ സിനിമാ കരിയറിനെക്കുറിച്ചും മംമ്ത സംസാരിച്ചു. 'എനിക്ക് ലൈഫ് ഒരു പ്രോസസാണ്. കരിയറും അതിന്റെയൊരു ഭാഗം. ലൈഫിൽ എല്ലാവർക്കും അപ്സ് ആന്റ് ഡൗൺസ് ഉണ്ടാവും. ഒരു ആക്ടറുടെയും ലൈഫ് ലിമിറ്റഡാണെന്ന് തോന്നുന്നില്ല. അഥവാ ലിമിറ്റഡായി കണ്ടിട്ടുണ്ടെങ്കിൽ അതവരുടെ ചോയ്സാണ്. മറ്റൊന്നിന് പ്രാധാന്യം നൽകാൻ വേണ്ടി. എന്റെ പ്രയോരിറ്റി ഇതെല്ലാം ബാലൻസിൽ കൊണ്ട് പോവുക എന്നത് മാത്രമാണ്. ഞാൻ സിനിമയെ പ്രണയിക്കാൻ ഒരുപാട് സമയമെടുത്തു'
'എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീക്ക് കിട്ടാവുന്ന നല്ല കഥാപാത്രമായിരുന്നു കഥ തുടരുന്നുവിലേത്. ഞാൻ ലീഡ് ചെയ്യുന്ന സിനിമ ആയതിനാൽ കുറച്ച് കൂടി ആത്മവിശ്വാസമുണ്ടായിരുന്നു. മാൻ ടു വുമൺ എപ്പോഴും ഒരു പവർ പ്ലേയുണ്ട്. ആസിഫിന്റെ കണ്ണിൽ സിംപ്ലിസിറ്റിയുണ്ടായിരുന്നു'
'എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞുള്ള ആദ്യ സിനിമയായിരുന്നു. കീമോയും റേഡിയേഷനും കഴിഞ്ഞ്. അതിൽ എന്റെ മുടി മുഴുവൻ ഫേക്കാണ്. ആസിഫിന് ഒരുപക്ഷെ സഹതാപം ആംഗിൾ തോന്നിക്കാണും. കാരണം ആ സെറ്റിൽ എല്ലാവർക്കും എന്റെ കാര്യം അറിയാമായിരുന്നു'
'സിനിമയിൽ വന്ന ഇടവേള ലൈഫിലെ പ്രോസസിന്റെ ഭാഗമാണ്. എല്ലാ വർഷവും നമുക്ക് എക്സൈറ്റിംഗായ കഥാപാത്രങ്ങൾ കിട്ടണമെന്നില്ല. ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. സ്ത്രീകൾക്കായി കഥാപാത്രങ്ങൾ എഴുതിത്തുടങ്ങിയത് ഈയടുത്ത കാലത്താണ്. മ്യാവൂയിൽ ലാൽ ജോസ് സാറോട് പറഞ്ഞത് ഓർമ്മയുണ്ട് ഇപ്പോൾ ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുമ്പോൾ ഭയങ്കരമായി ഫേക്ക് ചെയ്യേണ്ടി വരുന്നെന്ന്'
'കാരണം കുട്ടികളൊന്നും മുമ്പത്തെ പോലെയല്ല. ടീനേജേഴ്സിനെ പോലെയാണ് സംസാരിക്കുന്നത്. കുട്ടികൾ ഇപ്പോൾ വളരെ പക്വതയുള്ളവരാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ നമുക്ക് പ്രായമാവുന്നതും മെല്ലയാണ്. എനിക്കിപ്പോൾ 38 വയസ്സായി. ഞാൻ വളരുന്ന കാലത്ത് 38 വയസ്സ് അമ്മൂമ്മയാവാനടുത്ത പ്രായമാണ്,' നടി പറഞ്ഞു.


Click it and Unblock the Notifications