'നാല് തലമുറ ഒരുമിച്ചിരുന്ന് കഥകൾ പറഞ്ഞു, എന്റെ മോളെ മടിയിലിരുത്തി ലാളിച്ചു'; മധുവിനൊപ്പം മഞ്ജുവും കുടുംബവും!
നടി മഞ്ജു പിള്ള സിനിമയിലും മിനിസ്ക്രീനിലും സോഷ്യൽമീഡിയയിലുമെല്ലാമായി സജീവ സാന്നിധ്യമാണ്. തന്റെ ഓരോ വിശേഷങ്ങളും മഞ്ജു പിള്ള ആരാധകരിൽ എത്തിക്കാറുള്ളത് സോഷ്യൽമീഡിയ പോസ്റ്റ് വഴിയാണ്.
അത്തരത്തിൽ മഞ്ജു പിള്ള സോഷ്യൽമീഡിയ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അമ്മയ്ക്കും മകൾക്കും ഒപ്പം മുതിർന്ന നടൻ മധുവിനെ സന്ദർശിക്കാൻ പോയ വിശേഷങ്ങളാണ് മഞ്ജു പിള്ള പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ മഞ്ജു പിള്ളയുടെ കുടുംബത്തിന് മധുവിനെ അറിയാം.
മഞ്ജുവിന്റെ അപ്പൂപ്പന്റെ അടുത്ത സുഹൃത്തായിരുന്നു. സമയം കിട്ടുമ്പോൾ ഇതിഹാസ താരത്തെ കാണാൻ മഞ്ജു പിള്ള എത്താറുണ്ട്. വാർധക്യത്തിന്റെ അവശതകൾ ഉള്ളതിനാൽ അഭിനയത്തിൽ നിന്നും വിട്ട് വീട്ടിൽ വിശ്രമത്തിലാണ് നടൻ മധു. നാളുകൾക്ക് ശേഷം മധുവിനെ കണ്ട സന്തോഷം കുറിപ്പിലൂടെയും ചില ഫോട്ടോകൾ പങ്കുവെച്ചുമാണ് മഞ്ജു പിള്ള പ്രകടിപ്പിച്ചത്.

'എന്റെ അപ്പൂപ്പന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാൾ... എന്റെ സ്വന്തം മധു അങ്കിൾ. നാല് തലമുറ ഒരുമിച്ചിരുന്ന് പഴയ കഥകൾ പറഞ്ഞു.. സിനിമ വിശേഷങ്ങൾ പറഞ്ഞു... കുടുംബ വിശേഷങ്ങൾ പറഞ്ഞു... എന്റെ മോളെ മടിയിലിരിരുത്തി ലാളിച്ചു.'
'അനുഗ്രഹവും വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പറഞ്ഞു... നീ ഇടയ്ക്ക് വരണം..... മോള് പോകുന്നതിന് മുമ്പ് വരണം.... ഒത്തിരി സ്നേഹം മാത്രം അങ്കിൾ... എപ്പോഴും നിങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ നായകൻ...', എന്നാണ് മഞ്ജു പിള്ള കുറിച്ചത്. മഞ്ജുവും മധുവും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.
എല്ലാവരും വളരെ നാളുകൾക്ക് ശേഷം മധുവിന്റെ വിശേഷങ്ങൾ അറിഞ്ഞ സന്തോഷമാണ് പങ്കുവെച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അടുത്തിടെ നടന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡിൽ പോലും വെർച്വലായാണ് നടൻ മധു പങ്കെടുത്തത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെല്ലാം അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. ഈ വരുന്ന സെപ്റ്റംബർ 24ന് താരം തൊണ്ണൂറ് വയസിനെ തൊടും.
പ്രണയാതുര നായകൻ, ക്ഷുഭിത യൗവനത്തിന്‍റെ പ്രതീകം, കാർക്കശ്യവും വാത്സല്യവുമുള്ള കാരണവർ എന്നിങ്ങനെ മലയാളി മനസുകളിൽ വിവിധ രൂപത്തിലാണ് മധു ഇടം നേടിയിരിക്കുന്നത്. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സര്‍വ മേഖലകളിലും സാന്നിധ്യമറിയിച്ച മഹാനടൻഅഞ്ചരപ്പതിറ്റാണ്ടിന്‍റെ സിനിമ പരിജ്ഞാനവും കൈമുതലാക്കിയാണ് നവതിയിലേക്ക് കടക്കുന്നത്.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മധു സിനിമ കാണലും വായനയുമെല്ലാമായി കണ്ണമ്മൂലയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. 1962 ലാണ് മാധവന്‍ നായര്‍ എന്ന മധു മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. അതിനൊപ്പം തന്നെ നിണമണിഞ്ഞ കാൽപാടുകളിലും അഭിനയിച്ചു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടുകയും നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്ത ശേഷമായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്. ജോലി രാജിവെച്ച ശേഷം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടി. അഭിനയം സാങ്കേതികമായും അക്കാദമികമായും പരിശീലിച്ച ശേഷമായിരുന്നു വെള്ളിത്തിരയിലേക്കുള്ള ചുവടുവെപ്പ്.
അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രമായ സാത് ഹിന്ദുസ്ഥാനിയിൽ ബച്ചന്‍റെ സഹനായകനായി മധു അഭിനയിച്ചിട്ടുണ്ടന്നത് അധിക മലയാളികൾക്കും അറിയാത്ത കാര്യമാണ്. മുഖത്തെ പേശികളും കണ്ണുകളും പുരികവും വരെ ചലിപ്പിച്ചുകൊണ്ട് മധു തീർത്ത ഭാവപ്രപഞ്ചവും അഭിനയശൈലിയും മലയാളിക്ക് മറക്കാനാവില്ല. മധു അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മമ്മൂട്ടിയുടെ വൺ ആണ്.


Click it and Unblock the Notifications