'അഞ്ച് മാസം ഗർഭിണിയെപ്പോലെയാണ് ഞാൻ നടന്നത്, ശ്രദ്ധ കുറവുകൊണ്ട് വന്ന അസുഖമാണ്'; മഞ്ജു സുനിച്ചൻ!
റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു സുനിച്ചൻ. തന്റെ എല്ലാ വിശേഷങ്ങളും ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള താരം അടുത്തിടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി തന്നെ പിടികൂടിയിട്ടുണ്ടെന്ന് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഈ കുറിപ്പ് കൂടി വൈറലായതോടെ ആരോഗ്യവതിയായിരുന്ന മഞ്ജുവിന് പെട്ടന്ന് എന്തുപറ്റിയെന്ന സംശയമായി ആരാധകർക്ക്.
പലരും കമന്റ്സിലൂടെയും മറ്റും ഈ ചോദ്യങ്ങൾ ചോദിച്ചെങ്കിലും താരം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ താൻ എന്തിനാണ് പെട്ടെന്ന് ആശുപത്രിയിൽ അഡ്മിറ്റായതെന്നും തന്നെ പിടികൂടിയ പേടി എന്തായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു സുനിച്ചൻ.
മഞ്ജുവും സുഹൃത്തും ചേർന്നുള്ള യുട്യൂബ് ചാനലായ ബ്ലാക്കീസിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് മഞ്ജു വെളിപ്പെടുത്തിയത്.

തന്റെ ശ്രദ്ധ കുറവ് കൊണ്ട് വന്ന അസുഖമായിരുന്നുവെന്നും വെറും ഗുളികയിൽ തീരേണ്ട പ്രശ്നം ഓപ്പറേഷൻ വരെ എത്തിയെന്നും മഞ്ജു പറയുന്നു. താൻ ആശുപത്രിയിൽ കിടക്കുന്ന ചിത്രം പങ്കുവെച്ച ശേഷം പലരും താൻ കോസ്മെറ്റിക്ക് സർജറിക്ക് പോയതാണെന്നാണ് കരുതിയതെന്നും മഞ്ജു പറയുന്നു. 'ആശുപത്രി എന്ന് പറയുന്നത് എനിക്ക് വളരെ പേടിയുള്ള കാര്യമാണ്.'
'ഞാൻ ആശുപത്രിയിൽ അഡ്മിറ്റായശേഷം പങ്കുവെച്ച സ്റ്റോറി കണ്ട് പലരും ചിന്തിച്ചത് എനിക്ക് മാരക അസുഖം വന്നുവെന്നാണ്. എനിക്ക് അടിയന്തര ശസ്ത്രക്രിയ വേണം അതിനാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത് എന്നതായിരുന്നു ചില യുട്യൂബ് ചാനലുകളിൽ വന്ന വാർത്ത.'
'അത്തരം വാർത്തകൾക്ക് താഴെ വന്ന കമന്റുകൾ ഞാൻ രൂപം മാറ്റാൻ കോസ്മറ്റിക്ക് സർജറിക്ക് പോയതായിരിക്കും എന്ന തരത്തിലായിരുന്നു. പക്ഷെ ഞാൻ അതിനൊന്നും പോയതായിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എനിക്ക് വല്ലാതെ വിയർക്കുമായിരുന്നു. അത്രയ്ക്കും ചൂടായിരുന്നു എനിക്ക്. പിന്നീട് കാലിന് നീര് വന്നു.'
'മാത്രമല്ല പീരിഡ്സ് സമയത്ത് വല്ലാത്ത വേദനയായിരുന്നു. ഒന്ന് ഒന്നര മാസമൊക്കെ ബ്ലീഡിങ് ആയിരുന്നു. പീരിഡ്സ് നിക്കാതെ ആയതോടെയാണ് ആശുപത്രിയിൽ പോയി ഡീറ്റെയിൽ ചെക്കപ്പ് നടത്തിയത്. അപ്പോഴാണ് മനസിലായത് എന്റെ യൂട്രസിൽ സിസ്റ്റും ഫൈബ്രോയിഡും നിറഞ്ഞിരിക്കുകയാണെന്ന്.'

'അന്ന് ഡോക്ടർ മരുന്ന് തന്നു. പക്ഷെ ഞാൻ ആ ഗുളികകൾ കൃത്യമായി കഴിച്ചില്ല. പലതും ഞാൻ കഴിക്കാൻ മറന്ന് പോകുന്നതാണ്. കിതപ്പും ഉണ്ടായിരുന്നു. ബ്ലീഡിങ് നിക്കാതെ വന്നതോടെ വീണ്ടും സിടി സ്കാൻ ചെയ്തു. അതിനുശേഷം ഡോക്ടർ പറഞ്ഞു ഗർഭപാത്രം എടുത്ത് കളയണമെന്ന്. അത് കേട്ടതും എനിക്ക് വല്ലാത്ത വിഷമമായി.'
'കുറച്ച് നേരത്തേക്ക് ചെവിയിൽ ഒരു മൂളൻ മാത്രമാണ് കേട്ടത്. ഇനിയും വെച്ചോണ്ടിരുന്നാൽ പ്രശ്നം കൂടും എന്നും ഡോക്ടർ പറഞ്ഞ് മനസിലാക്കി തന്നു. ഓവറി പ്രൊട്ടക്ട് ചെയ്തിട്ടായിരിക്കും സർജറി നടത്തുക എന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. പക്ഷെ പിന്നീട് അതും എടുത്ത് കളയേണ്ടി വന്നു.'
'കീ ഹോൾ സർജറിയായിരുന്നു. ഒരു വേദനയോ ബുദ്ധിമുട്ടോ ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ എന്നാൽ ഭയങ്കര പേടിയുള്ള ആളായിരുന്നു ഞാൻ. എന്നെ കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു ഞാൻ തടിച്ചിയാണെന്ന്. ആ തടി ഈ അസുഖത്തിന്റേത് ആയിരുന്നുവെന്നും', മഞ്ജു അനുഭവം പങ്കുവെച്ച് പറഞ്ഞു.
മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാൽ സ്ത്രീകൾ വർഷത്തിൽ ഒരിക്കൽ എങ്കിലും ബോഡി ചെക്കപ്പ് നടത്തണമെന്നും മഞ്ജു പറയുന്നു. അൽപ്പത്തരം കൊണ്ട് തനിക്ക് വന്ന അസുഖമാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഞാൻ പ്രസവിക്കാൻ പോയതാണെന്നാണ് പലരും കരുതിയത്. ഗൈനക്കോളിസ്റ്റിനെ കാണാൻ പോകുമ്പോൾ തന്നെ വയറുള്ളതിനാൽ ഞാൻ അഞ്ച് മാസം ഗർഭിണിയെ പോലെയായിരുന്നുവെന്നും മഞ്ജു സുനിച്ചൻ പറഞ്ഞു.


Click it and Unblock the Notifications