'പ്രഭുദേവയുടെ ഫോട്ടോ കോപ്പിപോലെയാണ് ഡാൻസ് ചെയ്യുമ്പോൾ എന്നെ കാണാനെന്ന് ഒരുപാട് പേർ പറഞ്ഞു'; മഞ്ജു വാര്യർ
പ്രേക്ഷകർ കാത്തിരുന്ന മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നവാഗതനായ ആമിർ പള്ളിക്കലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനം മഞ്ജു വാര്യരിന്റെ നൃത്തരംഗങ്ങൾകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭുദേവയായിരുന്നു കൊറിയോഗ്രാഫർ. പ്രേത ഭവനമെന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലുനില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ.

നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിച്ച മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിർമിക്കുന്ന ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യർ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിർവഹിച്ചിരിക്കുന്നത്.
മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്‌ന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. കണ്ണില് കണ്ണില് എന്ന ഗാനം റിലീസ് ചെയ്ത ശേഷം അതിലെ കോസ്റ്റ്യൂമിന്റെ പേരിലും മഞ്ജുവിന്റെ ഡാൻസിനെ കളിയാക്കും നിരവധി പേർ രംഗത്തെത്തുകയും ട്രോൾ ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിത ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ആ ഡാൻസിന് പിറകിലെ കഷ്ടപ്പാടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ. 'ഡാൻസിന് വേണ്ടിയായിരുന്നില്ല യുഎഇയിൽ റോഡ് ബ്ലോക്ക് ചെയ്തത്. സീനിന് വേണ്ടി തന്നെയായിരുന്നു. ഇപ്പോഴുള്ള കാലഘട്ടത്തിൽ നടക്കുന്ന കഥയല്ല ആയിഷയുടേത്.'
'കുറച്ച് പുറകിലുള്ള കാലഘട്ടത്തിലാണ്. അതിനാൽ ഇപ്പോൾ നിരത്തിലോടുന്ന വാഹനങ്ങൾ ഷോട്ടിൽ വന്നാൽ ചേർച്ച കുറവുണ്ടാകും. അതുകൊണ്ടാണ് റോഡ് ബ്ലോക്ക് ചെയ്ത് ആ സീൻ ഷൂട്ട് ചെയ്തത്. യുഎഇ ഗവൺമെന്റിൽ റിക്വസ്റ്റ് ചെയ്തപ്പോൾ അവർ അതിന് അനുമതി തന്നകൊണ്ടാണ് അത്ര ഭംഗിയായി ആ സീൻ ഷൂട്ട് ചെയ്യാൻ പറ്റിയത്. കേരളത്തിലാണ് ആ റോഡ് ബ്ലോക്ക് നടന്നിരുന്നതെങ്കിൽ ആളുകൾ ഹോണടിച്ച് പ്രശ്നം ഉണ്ടാക്കിയേനെ.'
'അവിടെ അങ്ങനെയല്ല പോലീസ് വണ്ടി റോഡിൽ കണ്ടപ്പോൾ തന്നെ എന്തോ കാരണമുണ്ടെന്ന് മനസിലാക്കി ആളുകൾ വണ്ടി നിർത്തിയിട്ട് വെയിറ്റ് ചെയ്തു. അവർ ഹോണടിച്ച് ബഹളം പോലും ഉണ്ടാക്കിയില്ല. ഒരു ഇറാനിയൻ സിനിമ കാണുന്നത് പോലെയാണ്. ആയിഷയിലെ എൺപത് ശതമാനം ആളുകൾ മലയാളികൾ അല്ല.'
'മലയാളം സംസാരിക്കുന്നവർ സിനിമയിൽ കുറവാണ്. ആയിഷയിലെ എന്റെ കഥാപാത്രം ഒരു ഗദ്ദാമയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ചോരയിൽ പ്രഭുദേവയ്ക്ക് കത്ത് എഴുതി എന്നത് സത്യമാണ്. ഒരു ഫാൻ മൊമന്റ് പോലെയായിരുന്നു എനിക്ക്. കൊറിയോഗ്രാഫ് ചെയ്ത് തരുമോയെന്ന് പോലും വളരെ ധൈര്യം സംഭരിച്ചാണ് ഞാൻ ചോദിച്ചത്.'

'ഷൂട്ടിനിടയിലാണ് ഞാൻ ആയിഷയിലെ ഡാൻസ് പ്രാക്ടീസ് ചെയ്തത്. നമ്മൾ ആ പാട്ട് ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ പ്രഭുദേവയ്ക്ക് അയച്ച് കൊടുത്തിരുന്നു. അതുവെച്ചാണ് ആ സ്ഥലത്തിന് ചേരുന്ന പോലെ അദ്ദേഹം കൊറിയോഗ്രഫി ചെയ്തത്.'
'പത്താം ക്ലാസിൽ പഠിക്കുമ്പോൾ പ്രഭുദേവയുടെ പാട്ടുകളുടെ വീഡിയോ കാസറ്റിൽ ശേഖരിച്ച് വെച്ച് എസ്എസ്എൽസി എക്സാമിന് പോകും മുമ്പ് രാവിലെ ഒരു അരമണിക്കൂർ ഇത് ഇരുന്ന് കാണുമായിരുന്നു. സാധാരണ പരീക്ഷയ്ക്ക് പോകും മുമ്പ് എല്ലാവരും അമ്പലത്തിലൊക്കെ പോയി പ്രാർഥിക്കും ഞാൻ നേരെ തിരിച്ചായിരുന്നു.'
'പ്രഭുദേവയുടെ ഡാൻസ് വീഡിയോയാണ് കണ്ടിരുന്നത്. ഒരു സന്തോഷമായിരുന്നു എനിക്ക് ആ വീഡിയോകൾ കാണുമ്പോൾ. എസ്എസ്എൽസിക്ക് നന്നായി മാർക്ക് സ്കോർ ചെയ്യാനും പറ്റി.'
'ആയിഷയിലെ എന്റെ പാട്ട് കണ്ട് കുറച്ച് ഡാൻസേഴ്സ് എന്റെ അടുത്ത് വന്ന് പറഞ്ഞിരുന്നു പ്രഭുദേവയുടെ ഫോട്ടോ കോപ്പി പോലെയാണ് എന്നെ ഡാൻസ് ചെയ്യുമ്പോൾ കാണാനെന്ന്. അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി' മഞ്ജു വാര്യർ പറഞ്ഞു.


Click it and Unblock the Notifications