'ആ സംഭവത്തിനുശേഷം ഷൈൻ ടോമിന്റെ സഹോദരി എന്നെ വിളിച്ച് കുറേ സോറി പറഞ്ഞു, അതെനിക്ക് ഭയങ്കര സന്തോഷമായി'
അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയും മോഡലുമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ആദ്യമായി നായികയായത് എബിയിലൂടെയാണ്. ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും നടി അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ മെറീന മൈക്കിള്‍ സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു. മിസ് മലബാർ എന്ന ഷോ വഴിയാണ് ഞാൻ മോഡലിങിലേക്ക് വന്നത്. അന്ന് ബ്യൂട്ടിഫുൾ സ്മൈൽ ടാഗ് കിട്ടി. ശേഷമാണ് പരസ്യത്തിലേക്ക് ക്ഷണം വന്നത്. പരസ്യത്തിൽ അഭിനയിച്ച് തുടങ്ങിയതോടെ സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു.

ദുൽഖർ സൽമാനൊപ്പം കാമിയോ റോൾ ചെയ്താണ് ഞാൻ സിനിമയിലേക്ക് വന്നത്. പിന്നീട് മുംബൈ ടാക്സി എന്ന സിനിമയിൽ ലീഡ് റോൾ ചെയ്തു. നടൻ ബാദുഷയായിരുന്നു മറ്റൊരു പ്രധാന വേഷം ആ സിനിമയിൽ ചെയ്തത്. പക്ഷെ എബിയിലൂടെയാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. എനിക്ക് പെർഫോം ചെയ്യാൻ ഉള്ളതുകൊണ്ട് ഞാനും വളരെ എഞ്ചോയ് ചെയ്ത് എബിയിൽ അഭിനയിച്ചു.
അതുപോലെ ഹാപ്പി വെഡ്ഡിങിലെ സോഫിയുടെ സീനുകൾ വൈറലാകുമെന്ന് കരുതിയിരുന്നില്ല. അന്ന് ഞാൻ മോഡലിങ് ചെയ്യുന്നതേയുണ്ടായിരുന്നുള്ളു. ഹാപ്പി വെഡ്ഡിങിന്റെ പ്രമോഷന് ഞാൻ കാണിച്ച ആത്മാർത്ഥത കണ്ടിട്ടാവാം എന്നെ ചങ്ക്സിലേക്കും ഒമറിക്ക എടുത്തതെന്നും മെറീന പറയുന്നു.
പിന്നീട് സിനിമയിൽ വന്നശേഷമുള്ള അനുഭവങ്ങളാണ് നടി പങ്കുവെച്ചത്. പറയേണ്ടിടത്ത് കൃത്യമായി നോ പറയുന്നയാളാണ് ഞാൻ. നോ പറഞ്ഞതുകൊണ്ട് എനിക്ക് കിട്ടേണ്ട റോളുകൾ പോയിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പവർ ഗ്രൂപ്പ് കാരണം എന്റെ റോളുകളൊന്നും പോയതായി എനിക്ക് തോന്നിയിട്ടില്ല. സിനിമകളുടെ പേര് പറഞ്ഞ് അഡ്ജസ്റ്റ്മെന്റ് കോളുകൾ എനിക്ക് വന്നിട്ടില്ല. പക്ഷെ ബാഡ് എക്സ്പീരിയൻസുണ്ടായിട്ടുണ്ട്. ഇൻസൽട്ട് പോലുള്ളവയാണ് അത്. പിന്നെ മോശം അനുഭവം ഉണ്ടായിട്ടുള്ളത് സിനിമയിലുള്ള സുഹൃത്തുക്കളായിട്ടുള്ള ആളുകളിൽ നിന്നാണ്. പക്ഷെ അപ്പോൾ തന്നെ നോ ഞാൻ പറഞ്ഞു. ഏട്ടൻ ഫിഗർ കളിച്ച് നടക്കുന്നവരിൽ നിന്നാണ് അത്തരം അനുഭവം ഉണ്ടായിട്ടുള്ളത്.
പിന്നെ സിനിമാ സെറ്റിലും മറ്റും വെച്ച് എന്നെ ഇൻസൽട്ട് ചെയ്തിട്ടുള്ളവരിൽ പുരുഷന്മാരും സ്ത്രീകളുമുണ്ട്. അതുപോലെ ഫേവറിസം എല്ലായിടത്തുമുണ്ട്. നോ പറയുന്നതുകൊണ്ടാണ് ഞാൻ സേഫായി ഇരിക്കുന്നതെന്നാണ് ഞാൻ കരുതുന്നതെന്ന് മെറീന പറഞ്ഞു. നടൻ ഷൈനുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് ഇറങ്ങിപ്പോയതിനെ കുറിച്ചും നടി വിശദീകരിച്ചു. ഷൈനിന്റെ കേസ് പറയുകയാണെങ്കിൽ ഷൈൻ ഞാൻ പറഞ്ഞത് കേട്ടുവെന്ന് പോലും എനിക്ക് തോന്നുന്നില്ല. എന്താ സംഭവം എന്ന് ഷൈനിന് മനസിലായിട്ടില്ല.

പിന്നെ ഷൈനിന്റെ പ്രശ്നം ഇത്രയെ ഉണ്ടായിരുന്നുള്ളു... വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ ചെയ്യുന്ന സമയത്ത് നമുക്ക് കാരവാൻ വേണമെന്ന് ഷൈൻ പറഞ്ഞിരുന്നുവത്രെ. അതുകൊണ്ടാണ് ഞാൻ കാരവാനെന്ന് മെൻഷൻ ചെയ്തപ്പോൾ ഷൈനിന് സങ്കടം വരാൻ കാരണം. നിങ്ങൾക്ക് കാരവാൻ വേണമെന്നത് ഞാൻ വരെ പറഞ്ഞില്ലേ എന്നതാണ്.
പുള്ളി അങ്ങനെയൊക്കെ ചെയ്തിട്ടും ഞാൻ നടന്മാരെന്ന് പറഞ്ഞുവെന്നതായിരുന്നു ഷൈനിന്റെ പ്രശ്നം. പക്ഷെ ഞാൻ പറഞ്ഞത് വേറെ പ്രശ്നമായിരുന്നു. അവസാനം സോഷ്യൽമീഡിയയിൽ വന്നപ്പോൾ ഞാനും ഷൈനും അടിയായി എന്ന രീതിയിലായി.
ഞങ്ങൾ തമ്മിൽ പേഴ്സണലി പ്രശ്നങ്ങൾ ഒന്നുമില്ല. പിന്നെ സംസാരിക്കുമ്പോൾ ഷൈനിന് ഫോക്കസ് കുറച്ച് കുറവാണ്. അതുകൊണ്ട് ഞാൻ പറയുന്നത് കൃത്യമായി മനസിലാകുമോയെന്ന് അറിയില്ല. എനിക്ക് അദ്ദേഹത്തിനെ ഇഷ്ടമാണ് എവിടെയോ ഒരു നന്മയുള്ള വ്യക്തിയായി ഫീൽ ചെയ്തിട്ടുണ്ട്.
പിന്നെ അടിപിടി ഉണ്ടാക്കാൻ ഫ്രീഡമുള്ളയാളാണ്. ഒന്നും മനസിൽവെക്കുന്നയാളല്ല. ആ സംഭവത്തിനുശേഷം ഷൈൻ ടോമിന്റെ സഹോദരി എന്നെ വിളിച്ച് കുറേ സോറി പറഞ്ഞു. അതെനിക്ക് ഭയങ്കര സന്തോഷമായി. കാരണം ആ കുട്ടിക്ക് മനസിലായി ഞാൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന്. അത് അവരുടെ നല്ലൊരു ക്വാളിറ്റിയാണെന്നും മെറീന പറയുന്നു.


Click it and Unblock the Notifications











