'നാട്ടിൽ ഇല്ലെന്ന് അവൾ എന്നോട് കള്ളം പറഞ്ഞു'; മീനയുടെ സർപ്രൈസിൽ കണ്ണ് നിറഞ്ഞ് ചങ്ങാതി കലാ മാസ്റ്റർ!
വർണ്ണപകിട്ട്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നായികയാണ് മീന. തെന്നിന്ത്യൻ നടിയാണെങ്കിലും മീനയെ സ്വന്തമായിട്ടാണ് കേരളത്തിലെ സിനിമാപ്രേമികൾ സ്നേഹിക്കുന്നത്. ബാലതാരമായിരുന്നപ്പോൾ മുതൽ മലയാളത്തിൽ സജീവമായിരുന്നു മീന.
പിന്നീട് നായികയായപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചു. മീനയുടെ അമ്മ കണ്ണൂർ സ്വദേശിനിയാണ്. കേരളവുമായി അങ്ങനൊരു ബന്ധം കൂടി മീനയ്ക്കുണ്ട്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഇപ്പോഴും സജീവമായിട്ടുള്ള അഭിനേത്രി കൂടിയാണ് മീന.
ഇപ്പോൾ നായിക വേഷങ്ങളിലല്ല ക്യാരക്ടർ റോളുകളാണ് മീന കൂടുതലായും ചെയ്യാറുള്ളത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാല നടിയായിട്ടായിരുന്നു മീനയുടെ സിനിമാ അഭിനയ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിച്ചു. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാള ചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ മീനയുടെ മലയാള ചിത്രങ്ങളാണ്.
ചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽനിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും മകളാണ് മീന. ഏക മകളാണ് താരം.

പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള നടി കൂടിയാണ്. അതേസമയം അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാ സാഗർ അന്തരിച്ചത്. മീനയുടെ ഭർത്താവിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മീനയ്ക്കും ഭർത്താവിനും കൊവിഡ് ബാധിച്ചിരുന്നു.
അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശ രോഗങ്ങൾ തുടർന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വിദ്യാസാഗറിന് മരണം സംഭവിച്ചത്.

മീന-വിദ്യാസാഗർ ദമ്പതിമാർക്ക് നൈനിക എന്ന മകളുണ്ട്. ഭർത്താവിന്റെ മരണശേഷം അവയവ ദാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് മീന രംഗത്തെത്തിയത് വൈറാലയിരുന്നു. കൃത്യസമയത്ത് അവയവദാനം നടക്കാതിരുന്നതിനാലാണ് തന്റെ ഭർത്താവിനെ തനിക്ക് നഷ്ടമായതെന്നും മീന പറഞ്ഞിരുന്നു.
അവയവദാനമാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഉത്തമമായ വഴിയെന്നും മീന എഴുതി. വിട്ടുമാറാത്ത അസുഖങ്ങളോട് പൊരുതുന്നവർക്ക് ലഭിക്കുന്ന വരവും രണ്ടാമത്തെ അവസരമാണ് അവയവങ്ങൾ മറ്റൊരാളിൽ നിന്ന് സ്വീകരിക്കുന്നത്. അത്തരമൊരു അവസ്ഥയിലൂടെ താനും വ്യക്തിപരമായി കടന്നുപോയിട്ടുണ്ട്.

എന്റെ സാഗറിന് കൂടുതൽ ദാതാക്കളെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം മാറിമറിഞ്ഞേനെ. ഒരു ദാതാവിന് എട്ട് ജീവൻ രക്ഷിക്കാനാവുമെന്നും മീന സോഷ്യൽമീഡിയയിൽ കുറിച്ചു. ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിലൂടെ തളർന്നുപോയ മീനയ്ക്ക് കരുത്തായത് താരത്തിന്റെ ഉറ്റ സുഹൃത്തും സിനിമയിലെ കൊറിയോഗ്രാഫറുമായ കലാ മാസ്റ്ററാണ്.
മീനയ്ക്കൊപ്പം ഇപ്പോഴും താങ്ങും തണലുമായി കലാ മാസ്റ്റർ ഒപ്പമുണ്ടാകാറുണ്ട്. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നൊരു സംഭവം കഴിഞ്ഞ ദിവസം നടന്നു. പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ നടന്ന സുന്ദരമായ ഓർമ കലാ മാസ്റ്റർ തന്നെയാണ് വെളിപ്പെടുത്തിയത്.

തങ്ങളുടെ വിവാഹ വാർഷികത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് അറിയിച്ച മീന അപ്രതീക്ഷിതമായി വന്നത് കലാ മാസ്റ്ററിനെ കൂടുതൽ സന്തോഷവതിയാക്കി. 'നാട്ടില്‍ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു.'
'ഞങ്ങളുടെ സ്‌പെഷല്‍ ഡേയില്‍ അവള്‍ ഉണ്ടാവില്ലല്ലോയെന്ന് ആലോചിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിമെന്ന് പറയട്ടെ... അവള്‍ എന്നെ കാണാന്‍ എത്തി' മീനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കലാ മാസ്റ്റർ കുറിച്ചു. മീനയെ കണ്ട സന്തോഷത്തില്‍ കരയുന്ന കല മാസ്റ്ററാണ് ചിത്രത്തില്‍ ഉള്ളത്.


Click it and Unblock the Notifications