'നാഷണൽ അവാർഡ് ലഭിച്ച പല താരങ്ങൾക്കും ട്രാജഡി സംഭവിച്ചിട്ടുള്ളതിനാൽ മോനിഷയെ ഓർത്ത് ഭയമായിരുന്നു'; ശ്രീദേവി
നടി മോനിഷ വിസ്മൃതിയിലായിട്ട് 30 വര്‍ഷം പൂർത്തിയാകുന്നു. 1992ലാണ് കാറപകടത്തില്‍ മോനിഷ മരിച്ചത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം ഉണ്ടായത്.
ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. ഡോര്‍ തുറന്ന് പുറത്തേക്ക് മോനിഷയുടെ അമ്മ തെറിച്ച് വീണു. ആ സമയത്ത് ഓടി വന്ന നാട്ടുകാരാണ് രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചത്.
തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്ത് വെച്ചുതന്നെ മോനിഷ മരിച്ചു. അപകടം നടന്ന എക്‌സറേ കവല പിന്നീട് മോനിഷ കവലയായി മാറി. സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇന്നും നൊമ്പരമാണ് നടി മോനിഷയുടെ വിയോഗം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് മോനിഷ.
മോനിഷയെ കാണുമ്പോള്‍ തന്നെ താരത്തിന്റെ വിടര്‍ന്ന കണ്ണുകളാണ് ഏവരേയും ആകർഷിക്കുക. ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയത് മുതൽ തുടങ്ങുന്നു മോനിഷയുടെ വിജയ ചരിത്രം. 27ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മോനിഷ.

ഇപ്പോഴിത മകളെ കുറിച്ചുള്ള ഓർമകൾ അമ്മ ശ്രീദേവി ഉണ്ണി ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. ശ്രീദേവി ഉണ്ണിയുടെ വാക്കുകളിലൂടെ വായിക്കാം.... 'പിച്ചവെച്ച നാൾ മുതൽ നൃത്തത്തിന്റെ ആളാണ് മോനിഷ.'
'മോള് നടക്കുന്ന കാണുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു ഇവൾ ഭാവിയിൽ ഒരു നർത്തകിയാകുമെന്ന്. പെൺകുഞ്ഞാണ് പിറന്നതെന്ന് അറിഞ്ഞപ്പോൾ മോനിഷയുടെ വല്യമ്മാവനും പറഞ്ഞിരുന്നു മകൾ വലിയ കലാകാരിയാകുമെന്ന്. വാരിവെച്ച് നോക്കിയിട്ടാണ് വല്യമ്മാവൻ അങ്ങനെ പറഞ്ഞത്.'

'മോനിഷയെ ഒരു കലാകാരിയായിട്ടാണ് ഞാനും കൂടുതൽ കണ്ടിരിക്കുന്നത്. അതിനുള്ള എല്ലാ ലക്ഷണങ്ങളും അവൾക്കുണ്ടായിരുന്നു. അതിനൊത്ത് അവൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു.'
'എന്റെ മോഹങ്ങളൊക്കെ സാധിച്ച് തരാൻ ജനിച്ച കുട്ടിയാണ് മോനിഷയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മോനിഷയിലെ കലാകാരി എല്ലാവരാലും വളർത്തപ്പെട്ടതാണ്. എല്ലാവരും അവളെ അംഗീകരിച്ചിരുന്നു. സിനിമയിലേക്ക് മോനിഷ പോകുന്നത് എന്റെ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല.'

'കാലം അതായിരുന്നത് കൊണ്ടാണ് സിനിമയിലേക്കൊക്കെ പോണോയെന്ന് അന്ന് അമ്മ ചോദിച്ചത്. പക്ഷെ പ്രസിഡന്റ് അവാർഡ് കിട്ടിയതോടെ അമ്മയൊക്കെ ഫ്ലാറ്റായി. അന്ന് ഉർവ്വശി അവാർഡ് എന്താണ് പ്രസിഡന്റ് അവാർഡ് എന്താണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ആദ്യം ഞാൻ പറഞ്ഞത് മോൾക്ക് ഈ പുരസ്കാരങ്ങളൊന്നും ലഭിക്കേണ്ടായിരുന്നുവെന്നാണ്.'
'കാരണം സ്മിത പാട്ടീൽ അടക്കം നാഷണൽ അവാർഡ് ലഭിച്ച പല താരങ്ങൾക്കും ട്രാജഡി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ദേശീയ പുരസ്കാരം കിട്ടിയപ്പോൾ ഇതൊന്നും അവൾക്ക് കിട്ടേണ്ടായിരുന്നു എന്ന തോന്നൽ എനിക്ക് ആദ്യം മനസിലേക്ക് വന്നത്.'

'അതുകൊണ്ടാണ് നമുക്ക് ഈ പുരസ്കാരം ലഭിക്കേണ്ടായിരുന്നുവെന്ന് മോളോട് ഞാൻ പറഞ്ഞത്. ഞാൻ ആ പറഞ്ഞത് അവളെ വല്ലാതെ വിഷമിപ്പിച്ചു. രാത്രിയിൽ അവൾക്ക് പനിയും പിടിച്ചു. രാവിലെ അവർ പുരസ്കാരം തനിക്കല്ലെന്ന് മാറ്റി പറയുമോ എന്ന ചിന്തയായിരുന്നു അവൾക്ക്.'
'അന്ന് ദൂരദർശൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അതുവഴിയാണ് പുരസ്കാരം ലഭിച്ചത് അറിഞ്ഞത്. നാഷണൽ അവാർഡ് എന്താണെന്ന് അറിയാനുള്ള പ്രായം പോലും അന്ന് മോനിഷയ്ക്ക് ഉണ്ടായിരുന്നില്ല. പതിനാല് വയസായിരുന്നു അന്ന് അവൾക്ക്. ആൺകുട്ടിയെപ്പോലെ പെരുമാറുന്ന പെൺകുട്ടിയായിരുന്നു മോനിഷ.'

'നിറയെ കുസൃതിയൊക്കെ ഒപ്പിക്കും. ശ്രവണശക്തിയും കൂടുതലായിരുന്നു. മോനിഷ ഷാർപ്പും ഇന്റലിജന്റുമായിരുന്നു. കാറൊക്കെ മനോഹരമായി ഓടിക്കും. എം.ജി റോഡിലൂടെ സ്പീഡിൽ കാറോടിച്ച് പോകുമായിരുന്നു മോനിഷ. വളരെ അഡ്വഞ്ചറസ് ആയിരുന്നു.'
'വളരെ മെച്വേർഡായിരുന്നു അവൾ. ചെറുപ്പക്കാരുടെ ചാഞ്ചല്യങ്ങളൊന്നും അവൾക്കുണ്ടായിരുന്നില്ല. സിനിമയെ പറ്റി വലിയ സീരിയസായിരുന്നില്ല മോനിഷ. അവൾ തമാശയായി വലിയ വലിയ കാര്യങ്ങൾ പറയുമായിരുന്നു. ആരെയും വേദനിപ്പിക്കരുതെന്ന് അവൾ പറയുമായിരുന്നു. ഒരു ഡാൻസ് സ്കൂൾ തുടങ്ങണം സ്ട്രീറ്റ് ഡോഗ്സിനെ വളർത്തണം എന്നൊക്കെയായിരുന്നു അവളുടെ മോഹം' ശ്രീദേവി ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications