'സൂപ്പർ വുമണാകാൻ അമ്മ ഇഷ്ടങ്ങൾ മാറ്റിവെച്ച് ഓടി നടന്നത് പോലെ പറ്റില്ല, എന്റെ പാഷൻ ത്യജിക്കില്ല'; നവ്യാ നായർ
മലയാളികളുടെ ബാലാമണിയാണ് നവ്യാ നായർ. ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയായ നവ്യ നായർ. പിന്നീട് നിരവധി കഥാപത്രങ്ങളിലൂടെ അയല്പക്കത്തെ കുട്ടി ഇമേജ് ഉണ്ടാക്കിയെടുത്തു. നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷയായി. എന്നാൽ പിന്നീട് റിയാലിറ്റി ഷോ അവതാരകയായും നിരവധി പരിപാടികളിൽ അതിഥിയായി എത്തിയും മിനി സ്ക്രീനിൽ നിറഞ്ഞ് നിന്നു. മുമ്പത്തേക്കാൾ അതീവ സുന്ദരിയായാണ് നവ്യ ഇപ്പോൾ കാണപ്പെടുന്നത്.
തന്റെ ശരീര സംരക്ഷണത്തിനും പാഷൻ ഫോളോ ചെയ്യുന്നതിനും വേണ്ടി വിവാഹ ശേഷവും കഠിനമായി പരിശ്രമിക്കുന്നുണ്ട് നവ്യ. വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങി കൂടുന്ന നടിമാരിൽ നിന്നെല്ലാം വ്യത്യസ്തയാണ് നവ്യ. വളരെ കാലത്തിന് ശേഷം നവ്യ വീണ്ടും സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നവ്യയുടെ രണ്ടാം വരവിന് കാരണമായ ഒരുത്തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. ചില പ്രത്യേക സാഹചര്യങ്ങളിൽ പെട്ട് പോകുന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ വീട്ടമ്മയായിട്ടാണ് നവ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് നവ്യ അഭിനയിച്ച ഒരു സിനിമ തിയേറ്ററുകളിലെത്തിയത്. നവ്യ നായരെ വീണ്ടും സ്ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. വി.കെ പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്തത്. എസ്.സുരേഷ് ബാബുവാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്‌ഷൻസിൻറെ ബാനറിൽ കെ.വി അബ്ദുൾ നാസർ ചിത്രം നിർമിച്ചിരിക്കുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ കെപിഎസി ലളിത, സൈജു കുറുപ്പ്, ജയശങ്കർ, മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായണൻ, വൈശാഖ്, ശ്രീദേവി വർമ്മ, ആദിത്യൻ, അതിഥി, കലാഭവൻ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുൺ ഘോഷ്, സണ്ണി, അഞ്ജന എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

2017ൽ നവ്യാ നായർ കേട്ട കഥയാണ് ഇപ്പോൾ സിനിമയായി തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. വീണ്ടും സിനിമയിൽ ഭാഗമായതിനെ കുറിച്ച് അവതാരകയായി ഏറെ ശ്രദ്ധനേടിയിട്ടുള്ള രേഖ മേനോനുമായി നടത്തിയിട്ടുള്ള അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ നവ്യാ നായർ. തന്റെ പാഷൻ ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും ഒരു കാലത്തും താൻ ത്യജിക്കില്ലെന്നാണ് നവ്യ പറയുന്നത്. '2017ൽ മറ്റോ ആണ് ഞാൻ ഒരുത്തീയുടെ കഥ കേൾക്കുന്നത്. അന്ന് വികെപി സിനിമയുടെ ഭാഗമായിട്ടില്ല. സ്ത്രീ കേന്ദ്രീകൃത സിനിമയായതിനാൽ എഴുത്തുകാർത്ത് നിർമാതാക്കളെ കിട്ടുന്നുണ്ടായിരുന്നില്ല.'

'പിന്നീട് അതേ കുറിച്ചുള്ള ചർച്ചകളോ വിവരങ്ങളോ ഒന്നും വന്നില്ല. അതിന് ശേഷവും ഞാൻ നിരവധി കഥകൾ കേട്ടു. അപ്പോഴെല്ലാം എനിക്ക് തോന്നുമായിരുന്നു ഒരുത്തീ നല്ല സബ്ജക്ടാണല്ലോ അത് കിട്ടിയാൽ നന്നായിരുന്നുവെന്നൊക്കെ. അങ്ങനെയിരിക്കെ ഒരു ദിവസം പിന്നണിയിൽ ഉള്ളവർ വീണ്ടും വിളിച്ച് ഒരു നിർമാതാവിനെ ഒപ്പിച്ച് തരാമോയെന്ന് ചോദിച്ചു. അങ്ങനെ ഞങ്ങൾ നടന്നാണ് സിനിമ ചിത്രീകരിച്ചത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അതിജീവനമാണ് സിനിമ പറയുന്നത്. എല്ലാക്കാലത്തും ഞാൻ സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. സിനിമയാണ് എന്റെ എല്ലാം. ഒരു ഇടവേള കിട്ടിയാൽ സിനിമ കാണാനാണ് ഞാൻ ശ്രമിക്കുക. എന്റെ സ്ട്രസ് ഞാൻ കുറയ്ക്കുന്നത് സിനിമ കണ്ടിട്ടാണ്.'
Recommended Video

'ഒരുത്തീയുടെ പ്രമോഷനിടയിലും ഞാൻ നാരദൻ, ഭീഷ്മ പർവം, ഗംഗുഭായ് കത്തിയവാഡി, ഗുണ്ട ജയൻ തുടങ്ങി ഈയടുത്ത് പുറത്തിറങ്ങിയ എല്ലാ സിനിമകളും കണ്ടു. വീട്ടുകാർ ഭീഷ്മയ്ക്ക് ടിക്കറ്റെടുത്തപ്പോൾ ഞാനും വീണ്ടും ടിക്കറ്റെടുത്തു. എനിക്ക് ഭ്രാന്താണോയെന്ന് വീട്ടുകാർ ചോദിക്കും. ഞാൻ ഒരിക്കലും മറ്റുള്ള ഒന്നിന് വേണ്ടിയും എന്റെ പാഷൻ ത്യജിക്കില്ല. എന്റെ അമ്മയൊക്കെ സൂപ്പർ വുമൺ ആകാൻ വേണ്ടി രാവിലെ മുതൽ വൈകിട്ട് വരെ അടുക്കളയിലെ പണി, കല്യാണത്തിന് അടിയന്തരത്തിന് പങ്കെടുക്കൽ അമ്മയുടെ സന്തോഷങ്ങൾ ഉപേക്ഷിക്കൽ എന്നിവ ചെയ്തിട്ടുണ്ട്. ഞാൻ അങ്ങനെയൊരാളല്ല എനിക്ക് അങ്ങനെയാകാൻ ഒരിക്കലും പറ്റുകയുമില്ല' നവ്യാ നായർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications