'എൻ്റെ ഡാഡിക്ക് ഞാൻ ചുരിദാർ ഇടുന്നത് ഇഷ്ടമല്ല, കല്യാണ ആലോചനക്കാർ പറയുന്നത് അഭിനയം നിർത്താനാണ്'; നയന എൽസ
ജൂൺ, മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് നയന എൽസ. തമിഴകത്തിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് നയന. തിരുവല്ലയിൽ നിന്നും നയൻതാര കഴിഞ്ഞാൽ വരുന്ന മറ്റൊരു നയനയെന്ന് വേണമെങ്കിൽ നയനയെ വിളിക്കാം.
ജൂൺ എന്ന സിനിമയിൽ നായിക രജിഷ വിജയന്റെ അടുത്ത കൂട്ടുകാരിയായ പ്ലസ് ടുക്കാരി കുഞ്ഞി എന്ന കഥാപാത്രമാണ് നയന ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. കുഞ്ഞിയിൽ നിന്നും നയന നേരെ പോയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ റാണി ടീച്ചർ എന്ന നാടൻ കഥാപാത്രമാവാനാണ്.
ഇതിൽ ഓട്ടോ ഡ്രൈവറുടെ കാമുകിയും ഭാര്യയുമായി മാറുന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒ.ടി.ടി റിലീസ് ചെയ്ത ചിത്രമാണ് മണിയറയിലെ അശോകൻ. പക്ഷെ യഥാർത്ഥ നയന തനി നാടൻ അല്ല. ഒരു മോഡേൺ പെൺകുട്ടിയാണ്.
മേക്കോവറുകളും ഫോട്ടോഷൂട്ടും നടത്താൻ വളരെ താൽപര്യമാണ് നയനയ്ക്ക്. പക്ഷെ വലിയ രീതിയിൽ സോഷ്യൽമീഡിയയുടെ പരിഹാസം നയനയ്ക്ക് കേൾക്കേണ്ടി വരാറുണ്ട്. അതേ കുറിച്ചെല്ലാം ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് നയന എൽസ.

'ഋ എന്ന പടത്തിന് തിയേറ്റർ കിട്ടിയില്ല. ഹീറോയിൻ ആയി ഞാൻ ആദ്യമായി ചെയ്ത സിനിമയാണ് ഋ. എംജി യൂണിവേഴ്സിറ്റിയിലായിരുന്നു സിനിമയുടെ ഏറെയും ഭാഗം ഷൂട്ട് ചെയ്തത്. ബോൾഡായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് ആഗ്രഹം. കാവ്യ മാധവന്റെ അനന്തഭദ്രം പോലെയും നസ്രിയയുടേയും ജെനീലിയയുടേയും സിനിമകൾ ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമാണ്.'
'അതേസമയം റിയലിസ്റ്റിക്ക് സിനിമകളും ചെയ്യണം. പക്ഷെ പലരും നമ്മുടെ ലുക്ക് വെച്ച് വിലയിരുത്തി ചെയ്യാൻ സാധിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. സിനിമാ നടന്മാർക്ക് വലിയ വലിയാണ്. എല്ലാവരും ഫാനാണെന്ന് പറഞ്ഞും നടക്കും.'

'പക്ഷെ അതെകാര്യം സിനിമാ നടിമാർ എന്ന് പറയുമ്പോൾ ഒരു ബാഡ് ഇംപ്രഷനാണ്. സിനിമാ നടിമാരെ കല്യാണം കഴിക്കാൻ കൊള്ളില്ല. അവരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല. വേണമെങ്കിൽ വെറുതെ ഡേറ്റ് ചെയ്ത് നടക്കാൻ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ്. അതൊക്കെ മാറണം.'
'ഇത് 2023 അല്ലേ. ഞാൻ അടുത്തിടെ എന്റെ ബ്രദറിന്റെ കല്യാണത്തിന് പോയപ്പോൾ എനിക്കൊരു വിവാഹ ആലോചന വന്നിരുന്നു. പക്ഷെ അവർ പറയുന്നത്. സിനിമ ചെയ്യുന്നത് നിർത്താനാണ്. കാരണം ഇനിയും സിനിമയിൽ തുടർന്നാൽ നല്ല കുടുംബജീവിതം ഉണ്ടാകില്ലെന്നെല്ലാമാണ് അവർ പറയുന്നത്.'

'മോശം മേഖലയാണ് സിനിമ മേഖല എന്നെല്ലാമാണ് അവർ പറയുന്നത്. ബ്യൂട്ടി പേജന്റ് കഴിഞ്ഞ സമയത്ത് എനിക്കും അങ്ങനെയൊരു തോന്നൽ വന്നിരുന്നു സിനിമ വേണോ വേണ്ടയോയെന്ന്. കാരണം അങ്ങനെയാണ് അവർ ഓരോ കാര്യങ്ങൾ എന്നിലേക്ക് ഇഞ്ചക്ട് ചെയ്തിരുന്നത്.'
'2023 ആയിട്ടും നായികമാരുടെ കാര്യത്തിൽ ആളുകളുടെ ചിന്താഗതി മാറിയിട്ടില്ല. സിനിമ പ്രമോട്ട് ചെയ്യാൻ പോലും ഫോട്ടോ ഇടാൻ പറ്റാത്ത അവസ്ഥയാണ്. സോളോ ട്രിപ്പ് പോയതിന്റെ ഫോട്ടോ ഇട്ടപ്പോഴും പ്രശ്നങ്ങളായിരുന്നു. എന്റെ ഡാഡി വളരെ കൂളാണ്.'

'എൻ്റെ ഡാഡിക്ക് ഞാൻ ചുരിദാർ ഇടുന്നത് ഇഷ്ടമല്ല. നന്നായി ഡ്രസ് ധരിച്ച് നടക്കണമെന്നേയുള്ളു. ഓപ്പണായി ഞാൻ സംസാരിക്കുന്ന വീഡിയോ കണ്ട് ഡാഡി പറയും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം മലയാളികളാണെന്ന്.'
'അഡ്ജസ്റ്റ് ചെയ്യണമെന്ന് സിനിമയിൽ നിന്നും ആരും ആവശ്യപ്പെട്ടിട്ടില്ല. തമിഴിൽ നിന്നും കേട്ടിട്ടില്ല അങ്ങനൊരു ചോദ്യം. ഞാൻ സിനിമയിൽ വന്നത് ഫേയ്സ് ഓഫ് കേരളയിലൂടെയാണ്. ഞാൻ എനിക്ക് സിനിമ തരണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.'

'എനിക്ക് അങ്ങനെ ചോദിക്കാനൊരു മനസ് വന്നിട്ടില്ല. ഞാൻ ബോൾഡായി സംസാരിക്കുമെന്നത് പലർക്കും അറിയില്ല. ഞാൻ ഭയങ്കര സെൻസിറ്റീവായിരുന്നു.'
'അനുഭവങ്ങൾ എന്നെ ബോൾഡാക്കി. ഞാൻ ഭയങ്കര മെലിഞ്ഞായിരുന്നു ഇരുന്നത്. പിന്നീട് സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഭാരം കൂട്ടി' നയന എൽസ പറഞ്ഞു.


Click it and Unblock the Notifications