'നല്ല സുഹൃത്തുക്കളായിരുന്നു, എപ്പോൾ മുതലാണ് എല്ലാം മാറിയതെന്ന് അറിയില്ല, എന്തിനാണ് ദേഷ്യമെന്ന് അറിയണം'
ഒരു കാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ചിരുന്ന താരജോഡി ഇന്ന് ശത്രുക്കളായി വേർപിരിഞ്ഞിരിക്കുന്നു. ധനുഷിന് എതിരെ നയൻതാരയുടെ പ്രസ്താവന പുറത്ത് വന്നപ്പോൾ വിശ്വസിക്കാൻ സിനിമയെ സ്നേഹിക്കുന്ന ആർക്കും കഴിഞ്ഞില്ല. വിഘ്നേഷും നയൻതാരയും ആദ്യമായി ഒരുമിച്ച് ചെയ്ത നാനും റൗഡി താൻ സിനിമയിലെ രംഗങ്ങൾ നടി സ്വന്തം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്. അതേസമയം ഇക്കഴിഞ്ഞ നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച നയൻതാര ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററി രണ്ടാഴ്ച കൊണ്ട് അമ്പത് ലക്ഷം കാഴ്ചക്കാരെ നേടി കഴിഞ്ഞു.
ഇപ്പോഴിതാ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നയൻതാര. ദി ഹോളിവുഡ് റിപ്പോർട്ട് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ നടിയുടെ അഭിമുഖം ശ്രദ്ധനേടി കഴിഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം തനിക്കില്ലെന്നും അതിൽ താൽപര്യമില്ലാത്തയാളാണ് താനെന്നും നയൻതാര പറയുന്നു.

തന്റെ ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രതികരണവും സ്നേഹവുമാണ് ഡോക്യുമെന്ററിക്ക് ലഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നയൻതാര സംസാരിച്ച് തുടങ്ങുന്നത്. ഡോക്യുമെന്ററിക്ക് സ്വീകാര്യത കിട്ടിയതിൽ ഞാൻ സന്തോഷവതിയാണ്. വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഇറക്കിയ ഡോക്യുമെന്ററിയായിരുന്നില്ല. പക്ഷെ അത് സംഭവിച്ചുപോയി. വിവാദങ്ങൾ നിരന്തരമുണ്ടാകുന്നതിനാൽ ഞാൻ ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ട് കഴിഞ്ഞു.
ഇരുപത് വർഷമായില്ലേ. രണ്ടാഴ്ച കൊണ്ട് അമ്പത് ലക്ഷം ആളുകൾ ഡോക്യുമെന്ററി കണ്ടു. പൊതുവെ ഡോക്യുമെന്ററികൾക്ക് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മില്യൺ കണക്കിന് വ്യൂസ് ലഭിക്കാറില്ല. പത്ത് പേരിലേക്ക് എത്തിയാൽ പോലും ഞാൻ വളരെ ഹാപ്പിയാണ്. അതുകൊണ്ട് തന്നെ ഇത്രയും വ്യൂവർഷിപ്പ് എനിക്കൊരു ബോണസാണ്. എന്റെ ഒരു സിനിമയ്ക്ക് പോലും ഇത്രയധികം റെസ്പോൺസ് ലഭിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും തടസങ്ങളും പരിഹരിക്കുന്നതിനിടയിലും സന്തോഷം തോന്നാറുണ്ട് നയൻതാര പറയുന്നു. വിവാദങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നതല്ല. പക്ഷെ ചോദിച്ചതുകൊണ്ട് എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാൻ പറയുകയാണ്. ഡോക്യുമെന്ററിയുടെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് ഇങ്ങനൊരു പ്രസ്താവന ഇറക്കണമെന്നൊന്നും കരുതിയിരുന്നില്ല.
എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാൻ ഞാൻ ആരെയും ഭയക്കേണ്ടതില്ലല്ലോ. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ അല്ലേ ഭയപ്പെടേണ്ടതുള്ളു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം എനിക്കില്ല. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്‍റെ ആരാധകരും ആയിരുന്നു. പലരും പറയുന്നത് കേട്ടു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പിആർ ആയിരുന്നു വിവാദമെന്ന്. ഞങ്ങളുടേത് സിനിമയല്ലല്ലോ ഡോക്യുമെന്ററി അല്ലേ.

ഞാൻ തുറന്ന് സംസാരിച്ചതുകൊണ്ടാണ് വിവാദമായത്. പരസ്യമായി പറയാതെ അദ്ദേഹത്തെ (ധനുഷ്) പേഴ്സണലി കോൺടാക്ട് ചെയ്ത് സംസാരിക്കാൻ ശ്രമിച്ചിരുന്നു. സുഹൃത്തുക്കൾ വഴി സംസാരിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ ഒന്നും പ്രതീക്ഷിച്ചതുപോലെ വർക്കൗട്ടായില്ല. ആ സിനിമയിലെ ക്ലിപ്പിനേക്കാൾ ഉപരി സിനിമയിൽ വിഘ്നേഷ് എഴുതിയ നാല് വരികളുണ്ടായിരുന്നു. അത് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താനുള്ള അനുവാദം കിട്ടാൻ വേണ്ടിയാണ് ഞങ്ങൾ കിണഞ്ഞ് ശ്രമിച്ചത്.
കാരണം ആ നാല് വരികൾ ഞങ്ങളുടെ ജീവിതവുമായും കുഞ്ഞുങ്ങളുമായും എല്ലാം വളരെ അധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആരെയും വിളിച്ച് സഹായം ചോദിച്ച് അവർക്കൊരു ബാധ്യതയായി മാറാൻ ഒരിക്കലും എനിക്ക് താൽപര്യമില്ല. അങ്ങനെ ചെയ്യാത്തയാളുമാണ് ഞാൻ. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും.
എൻഒസി കിട്ടില്ലെന്ന് മനസിലായപ്പോൾ ഞാനും അത് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. പക്ഷെ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ച്... അതായത് ഒരു ഫോൺ കോളിലൂടെ എങ്കിലും സംസാരിച്ച് എന്താണ് പ്രശ്നമെന്നും എന്തിനാണ് ഞങ്ങളോട് ദേഷ്യം എന്നും എനിക്ക് അറിയണമെന്നുണ്ടായിരുന്നു. തെറ്റിദ്ധാരണയാണെങ്കിൽ മാറ്റാമല്ലോ. പിന്നീട് എവിടെ എങ്കിലും വെച്ച് കണ്ടാൽ ഒരു ഹായ് പറയുന്ന രീതിയിലേക്ക് എങ്കിലും മാറ്റാമല്ലോ. ഇതിനാണ് ഞാൻ ശ്രമിച്ചത്.
പക്ഷെ അതിനും സാധിച്ചില്ല. ഞങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച ബിടിഎസ്സാണ് അവസാനം ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചത്. അത്തരം ഫുട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുമ്പ് അങ്ങനെ ഇല്ലായിരുന്നു. എനിക്ക് തികച്ചും അനീതിയെന്ന് തോന്നിയ ഒരു കാര്യത്തില്‍ പ്രതികരിക്കേണ്ടി വന്നു നയൻതാര പറഞ്ഞു.


Click it and Unblock the Notifications