'കാല് പിടിച്ചാണ് ട്രെയിൻ കേറി വന്നത്, ഒറിജിനൽ പാമ്പിനെ വെച്ച് സെഗ്മെന്റ് ചെയ്യട്ടെയെന്ന് ചോദിച്ചു'; നിഖില
മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിഖില വിമൽ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ നിഖില അവതരിപ്പിച്ചു. തന്റെ നിലപാടുകൾ തുറന്നുപറയാനും നിഖിലയ്ക്ക് മടിയില്ല. തഗ് മറുപടികളിലൂടെയാണ് നിഖില പ്രേക്ഷകരുടെ ഇഷ്ടം കൂടുതലായി നേടിയത്.
സീരിയലുകളിൽ നിന്നും സിനിമയിലെത്തിയതാണ് നിഖില വിമൽ. വിശുദ്ധ അൽഫോൺസാമ്മ സീരിയലിൽ ടൈറ്റിൽ ചെയ്താണ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് ജയറാം സിനിമാ ഭാഗ്യദേവതയിൽ സഹനടിയായി.
സ്കൂൾ കാലഘട്ടം മുതൽ അഭിനയത്തിൽ താരം സജീവമാണ്. തന്നേക്കാൾ കൂടുതൽ തന്നെ തന്റെ സിനിമാ-ടെലിവിഷൻ ജീവിതം ആസ്വദിച്ചിരുന്നത് മാതാപിതാക്കളായിരുന്നുവെന്ന് നിഖില പറഞ്ഞിട്ടുണ്ട്. കലയോട് അടുപ്പമുള്ളവരായിരുന്നു നിഖിലയുടെ മാതാപിതാക്കൾ എന്നതുകൊണ്ട് തന്നെയാണ് വിദ്യാർത്ഥിയായിരിക്കുമ്പോൾ അഭിനയത്തിലേക്ക് മകളെ വിടാൻ ആ മാതാപിതാക്കളെ പ്രേരിപ്പിച്ചത്.

ചെറുപ്പത്തിൽ നിഖിലയ്ക്ക് അഭിനയത്തോട് താൽപര്യമില്ലായിരുന്നു. സഹപാഠികൾ സിനിമാ നടിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നുവെന്നു അരോചകമായിട്ടാണ് തോന്നിയിരുന്നതെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുടക്കകാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നിഖില വിമൽ.
കണ്ണൂർ സ്വദേശിനിയാണ് നിഖില. കൊവിഡ് കാലത്താണ് നിഖിലയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ഇപ്പോൾ അമ്മയും ചേച്ചിയും മാത്രമാണ് ഒപ്പമുള്ളത്. മലയാളത്തിലെ ചില നടന്മാരുടെ അഭിമുഖങ്ങൾക്ക് പ്രേക്ഷകർക്ക് കാത്തിരിക്കാറുണ്ട്.
അത്തരത്തിൽ പ്രേക്ഷകർ താൽപര്യത്തോടെയാണ് നിഖിലയുടെ അഭിമുഖങ്ങളും കാണാറുള്ളത്. ഡിപ്ലോമാറ്റിക്ക് അല്ലാത്ത സംസാര രീതി തന്നെയാണ് ഹൈലൈറ്റ്. 'അഭിനയത്തിലേക്ക് വന്നപ്പോൾ പാരന്റ്സിന്റെ സപ്പോർട്ട് ഭീകരമായിരുന്നു. അവർക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. എന്നാൽ എനിക്ക് ഇഷ്ടമല്ലായിരുന്നു.'
'മാതാപിതാക്കളുടെ ഭീകരമായ സപ്പോർട്ട് കൊണ്ടാണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടായത്. ഞാൻ എട്ടാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് അവരാണ് കഥ കേൾക്കുന്നത്. തമിഴ് സിനിമയിൽ നിന്നും അവസരം വന്നപ്പോൾ അമ്മയുടെ ഒരു സ്റ്റുഡന്റാണ് കഥ കേട്ടത്.'
'കാരണം ഞങ്ങൾക്ക് തമിഴ് അറിയില്ലായിരുന്നു. അങ്ങനെയാണ് സിനിമകൾ സെലക്ട് ചെയ്തിരുന്നത്. അല്ലാതെ സംവിധായകരെയോ നിർമ്മാതാക്കളെയോ കുറിച്ചൊന്നും അന്വേഷിക്കാറില്ലായിരുന്നു. മൂന്നും നാലും കൊല്ലമൊക്കെ എടുത്താണ് ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നത്. വല്ലാതെ മടുപ്പ് തോന്നിയിരുന്നു.'
'ലവ് 24 x 7 ചെയ്യുന്നതിന് മുമ്പ് വരെ എന്റെ അവസ്ഥ ഇതായിരുന്നു. പലരും സിനിമയിൽ അനുഭവിച്ച കഷ്ടപ്പാടുകൾ പറയുമ്പോൾ ഇതൊന്നും ഒന്നും അല്ലെന്ന് എന്റെ അനുഭവം വിവരിച്ച് ഞാൻ പറയാറുണ്ട്. ഭക്ഷണം ഇല്ലാതെയും തിരിച്ച് വരാൻ ടിക്കറ്റ് ഇല്ലാതെയും റെയിൽവെ സ്റ്റേഷനിൽ പോയി കാല് പിടിച്ചിട്ടൊക്കെയാണ് ട്രെയിൻ കേറി തിരികെ വന്നിരുന്നതെന്നും', നിഖില പറയുന്നു.

തുടക്കകാലത്ത് നിഖില അഭിനയിച്ച പല സിനിമകളും റിലീസായിട്ടില്ല. താൻ ചെയ്യുന്ന സിനിമകൾ നല്ലതാണെന്ന് സ്വയം തോന്നാറില്ലെന്നും കൊള്ളാം എന്ന് പോലും സ്വയം പറയാറില്ലെന്നും നിഖില പറയുന്നു. വല്ലപ്പോഴും നല്ലൊരു അഭിപ്രായം താൻ പറഞ്ഞാൽ അമ്മ പോലും അത്ഭുതപ്പെടുമെന്നും താരം കൂട്ടിച്ചേർത്തു. നിരന്തരമായി അഭിമുഖങ്ങൾ കൊടുക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പിനെ കുറിച്ചും നിഖില സംസാരിച്ചു.
പ്രമോഷൻ പരിപാടികൾ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് പങ്കെടുക്കുന്നതാണെന്നും പുതിയതായി വിശേഷമൊന്നും പറയാൻ ഇല്ലാത്തപ്പോൾ അഭിമുഖം കൊടുക്കുമ്പോൾ വിരസത തോന്നുമെന്നും നിഖില കൂട്ടിച്ചേർത്തു. 'ആദ്യത്തെ കുറച്ച് സിനിമ ഇറങ്ങിയപ്പോൾ അഭിമുഖം ഒരു പുതുമയുള്ള സംഭവമായിരുന്നു.'
'പിന്നീട് മൂന്ന് മാസം കൂടുമ്പോഴൊക്കെ പ്രമോഷൻ ചെയ്യേണ്ട സ്ഥിതിയായപ്പോൾ മടുപ്പ് വരാൻ തുടങ്ങി. കാരണം ഒന്നും പുതിയതായി പറയാനില്ല. ഒരിക്കൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അവർക്ക് പുതിയാതയി ഒന്നും ചോദിക്കാൻ ഇല്ലാത്തതുകൊണ്ട് ഒറിജിനൽ പാമ്പിനെ വെച്ച് സെഗ്മെന്റ് ചെയ്യട്ടെയെന്നാണ് ചോദിച്ചത്. അത് എനിക്ക് പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ചിലപ്പോൾ അലറി വിളിച്ച് ഓടും. അത് വെച്ച് അവർ ടിആർപി കൂട്ടേണ്ടെന്ന് എനിക്ക് തോന്നി', എന്നാണ് സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് നിഖില വിമൽ പറഞ്ഞത്.


Click it and Unblock the Notifications