'നിന്റെ അച്ഛനല്ലല്ലോ മരിച്ചതെന്ന് ചോദിച്ച് ശശി സർ ചീത്ത വിളിച്ചു, ഇത്രയും വലിയ മകനുണ്ടോയെന്നായിരുന്നു ചോദ്യം'
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പ്രസീത മേനോൻ. മലയാള സിനിമയിൽ വർഷങ്ങളായി അഭിനയിച്ച് വരുന്നുണ്ടെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ അമ്മായിയായി എത്തിയതോടെയാണ് പുതുതലമുറയ്ക്കിടയിൽ പ്രസീത ശ്രദ്ധിക്കപ്പെട്ടത്. പ്രസീദയുടെ അച്ഛൻ നൈജീരിയയിൽ ഒരു കപ്പൽ കമ്പനിയിൽ വക്കീലായി ജോലി നോക്കുകയായിരുന്നു. പ്രസീതയും കുടുംബവും അച്ഛനൊപ്പം ഏറെക്കാലം നൈജീരിയയിലായിരുന്നു.
ആറാം ക്ലാസിൽ വെച്ചാണ് താരം കേരളത്തിൽ എത്തി സ്ഥിര താമസമാക്കുന്നത്. അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണെങ്കിൽ തന്നെയും ഒരു അഭിഭാഷക കൂടിയാണ് താരം. മൂന്നാം മുറയെന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് പ്രസീത സിനിമയിലേക്ക് എത്തുന്നത്. അവിടെ നിന്ന് അങ്ങോട്ട് നിരവധി സിനിമകളിൽ പ്രസീത ബാലതാരമായി അഭിനയിച്ചു.

വളർന്നശേഷം സഹനടിയായിട്ടാണ് പ്രസീത ഏറെ തിളങ്ങിയത്. അടുത്തിടെ മകനൊപ്പം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് എത്തിയ പ്രസീതയുടെ ചിത്രങ്ങൾ വൈറലായിരുന്നു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ എപ്പോൾ വേണമെങ്കിലും സിനിമകൾ ചെയ്യാൻ തയ്യാറാണ് പ്രസീത. അടുത്തിടെ പുതിയ നിര്‍മാണ കമ്പനിയുംതാരം ആരംഭിച്ചിരുന്നു.
ഭാവന അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇപ്പോഴിതാ മുപ്പത്തിയാറ് വർഷത്തെ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രസീത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഐ.വി ശശി അടക്കമുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും പ്രസീത പങ്കിട്ടു.
'നിർമാതാവ് വിജയകുമാർ അങ്കിൾ ഫാമിലി ഫ്രണ്ടാണ്. അങ്ങനെയാണ് മൂന്നാം മുറയിൽ അഭിനയിക്കാൻ അവസരം വന്നത്. തുടക്കത്തിൽ എനിക്ക് മടിയായിരുന്നു വിജയകുമാർ അങ്കിൾ നിർബന്ധിച്ചതുകൊണ്ടും ചോക്ലേറ്റ് കിട്ടുമെന്ന് അറിഞ്ഞതുകൊണ്ടുമാണ് മൂന്നാം മുറയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത്. മൂന്നാംമുറയുടെ സമയത്ത് ഒട്ടുമിക്ക താരങ്ങളുമായി സംസാരിക്കാനും ഇടപഴകാനും അവസരം കിട്ടിയിരുന്നു.'
'അതുപോലെ ഞാൻ മിമിക്രി ചെയ്യുമെന്ന് മനസിലാക്കിയത് എന്റെ ചേച്ചിയാണ്. അങ്ങനെയാണ് സ്കൂൾ കാലഘട്ടത്തിൽ മിമിക്രിയും മോണാക്ടും അവതരിപ്പിച്ച് തുടങ്ങിയത്. ശ്രീനിവാസൻ ചേട്ടനൊക്കെ ഒപ്പം അഭിനയിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കൂടുതലും കൊമേഴ്സ്യൽ പടങ്ങളുടെ ഭാഗമായിരുന്നു ഞാൻ. ഞാൻ ഒരിക്കൽ ഐ.വി ശശി സാറിന്റെ ഒരു പടത്തിൽ അഭിനയിച്ചിരുന്നു.'

'നായിക ഉർവശി ചേച്ചിയായിരുന്നു. ഒരു ദിവസം ഉർവശി ചേച്ചിയുടെ അച്ഛൻ കഥാപാത്രം മരിച്ച് കിടക്കുന്ന സീൻ ഷൂട്ട് ചെയ്യുകയാണ്. കരച്ചിലാണ് മൊത്തം. ആക്ഷൻ പറഞ്ഞപ്പോൾ ഉർവശി ചേച്ചിക്കൊപ്പം ഞാനും ഉച്ചത്തിൽ കരഞ്ഞു. മരണവീടല്ലേ കരഞ്ഞാൽ നന്നാവുമെന്ന് കരുതിയാണ് കരഞ്ഞത്. ഉടനെ ഐ.വി ശശി സാർ കട്ട് വിളിച്ചു.'
'എന്നിട്ട് നീ എന്തിനാണ് കരയുന്നത് നിന്റെ അച്ഛനല്ലല്ലോ മരിച്ചതെന്ന് ചോദിച്ച് ചീത്ത വിളിച്ചു. അന്ന് എന്നെ ആശ്വസിപ്പിച്ചത് ഉർവ്വശി ചേച്ചിയായിരുന്നു. അന്നത്തെ സംവിധായകരൊക്കെ നന്നായി ചീത്ത പറയും. ഈ പറക്കും തളികയിലെ കഥാപാത്രം ഒറ്റ ദിവസം കൊണ്ട് ചെയ്തതാണ്.'
'സിനിമ നിർമിക്കാമെന്ന് തീരുമാനിച്ചെങ്കിലും നല്ല കഥ വന്നാൽ മാത്രമെ ചെയ്യൂ. അടുത്തിടെ സുരേഷ് ഗോപി ചേട്ടന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ പകർത്തിയ എന്റെയും മകന്റെയും ചിത്രം പങ്കിട്ടിരുന്നു. അത് വളരെ പെട്ടന്ന് വൈറലായിരുന്നു. അന്ന് എല്ലാവരും കമന്റിലൂടെ ചോദിച്ചത് ഇത്രയും വലിയ മകനുണ്ടോയെന്നായിരുന്നു. കാരണം ആളുകൾ ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളുമായി താരതമ്യപ്പെടുത്തിയാണ് കാണുന്നതെന്ന്', പ്രസീത പറയുന്നു.


Click it and Unblock the Notifications











