'ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ്, പലരുടേയും പ്രാർഥനകളാണ് ഞങ്ങളെ അപകടത്തിൽ നിന്നും രക്ഷിച്ചത്'; നിഹാലും പ്രിയയും
അഭിനയത്തിൽ സജീവമല്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാണ് നടി പ്രിയ മോഹനും ഭർത്താവും നടനുമായ നിഹാൽ പിള്ളയും. ഒരു ഹാപ്പി ഫാമിലിയെന്ന യുട്യൂബ് ചാനലുമായി സജീവമാണ് ഇവർ. സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും ഭക്ഷണ പ്രേമത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഇരുവരും.
വിദേശ രാജ്യങ്ങൾ സന്ദർശിച്ച് അവിടുത്തെ വിശേഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന നിഹാലും പ്രിയയും ഏറ്റവും അവസാനം പോയത് കൊറിയയിലാണ്.
കഴിഞ്ഞ ദിവസമാണ് കൊറിയ സന്ദർശിച്ച് നിഹാലും പ്രിയയും കുടുംബസമേതം തിരിച്ചെത്തിയത്. ഒരു മാസമായി കൊറിയയിൽ നിന്നുള്ള വിശേഷങ്ങളാണ് താരദമ്പതികൾ സോഷ്യൽമീഡിയ വഴി പങ്കുവെക്കുന്നത്.
കൊറിയയിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇവർ തിരികെ എത്തിയത്. കൊറിയയില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ ദുരന്തം സംഭവിച്ച് ആളുകൾ മരിച്ച വാർത്തകൾ പുറത്ത് വന്നപ്പോൾ ഒട്ടനവധി മെസേജുകളും മറ്റുമാണ് നിഹാലിനും പ്രിയയ്ക്കും വന്നത്.

താരകുടുംബം സുരക്ഷിതരായി ഇരിക്കുന്നുവോയെന്ന് അറിയാനായിരുന്നു ആ മെസേജുകൾ വന്നത്. ഇപ്പോഴിത അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിഹാൽ.
തങ്ങൾ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയെന്നും ഹലോവൻ പാർട്ടിയിൽ പങ്കെടുക്കാതെ നാട്ടിലേക്ക് തിരിച്ചതിനാൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷെപ്പെട്ടുവെന്നുമാണ് നിഹാൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്. 'പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു സുരക്ഷിതരായി ഇരിക്കുന്നുവോയെന്ന്. ആദ്യം കാര്യം മനസിലായിരുന്നില്ല.'

'പിന്നെയാണ് വാർത്ത കണ്ടത്. ഞങ്ങൾ കൊറിയയിൽ നിന്നും സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തി. കെറിയയിലെ ഹാലോവീൻ പാർട്ടിയിൽ പങ്കെടുക്കാൻ പ്ലാനുണ്ടായിരുന്നു. പക്ഷെ ഫ്ലൈറ്റ് ടിക്കറ്റിന് വില കൂടിയതിനാൽ ഞങ്ങൾ 29ന് നാട്ടിൽ തിരിച്ചെത്തി.'
'മുപ്പതിലേക്ക് ടിക്കറ്റ് മാറ്റാൻ ശ്രമിച്ചിരുന്നു പക്ഷെ സാധിച്ചില്ല. അത് ഭാഗ്യമായി കരുതുന്നു. ഇല്ലെങ്കിൽ ഞങ്ങളും ഈ ഹലോവീൻ പാർട്ടിയിൽ പങ്കെടുക്കാൻ പോകുമായിരുന്നു. അപകടം നടന്ന സ്ട്രീറ്റിൽ കുടുംബ സമേതം പോകാനായിരുന്നു പ്ലാൻ.'

'പലരുടേയും പ്രാർഥനകൾ കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടതാണ്. അവിടെ ഒരു സെലിബ്രിറ്റി പാർട്ടിയിൽ പങ്കെടുക്കാൻ വന്നിരുന്നു. അവരെ കാണാൻ ആളുകൾ ഒഴുകിയെത്തി. തിരക്ക് നിയന്ത്രണാതീതമായി. അതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട് വരുന്നത്. ആ സംഭവം ഓർക്കുമ്പോൾ പേടിയാണ്.'
'കൊറിയയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കില്ല. എസി ഇട്ടിട്ടും ഞാൻ ഈ സംഭവങ്ങളെ കുറിച്ച് പറയുമ്പോൾ വിയർക്കുകയാണ്. ആ സംഭവം നടന്ന സ്ഥലത്ത് ഞങ്ങൾ കുറച്ച് ദിവസം മുമ്പ് ഉണ്ടായിരുന്നുവെന്നതാണ് കാരണം. ഇങ്ങനെ ഒരു സംഭവം ജീവിതത്തിൽ ആദ്യമാണ്. സൗത്ത് കൊറിയ ഞങ്ങൾക്ക് വളരെ നല്ല അനുഭവങ്ങൾ തന്ന രാജ്യമായിരുന്നു.'

'അതുകൊണ്ട് തന്നെ വലിയ വിഷമമുണ്ട് അവിടെ സംഭവിച്ച ദുരന്തത്തിൽ. ഒരു മോശം അനുഭവം പോലും കൊറിയയിൽ യാത്ര ചെയ്തപ്പോൾ ഞങ്ങൾക്കുണ്ടായിട്ടില്ല. അതിനാലാണ് അവർക്ക് സംഭവിച്ച ദുരന്തം ഞങ്ങളെ വിഷമിപ്പിക്കുന്നത്.'
'ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ വീഡിയോ കാണുന്നവരുടെ പ്രാർഥന കൊണ്ടാണ് ഇത്തരം അപകടങ്ങളിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടത്', നിഹാൽ പറഞ്ഞു. ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് കൊറിയയിൽ മരിച്ചവരുടെ എണ്ണം 151 ലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ട്.

മരിച്ചവരിൽ 19 പേർ വിദേശികളാണ്. എൺപതോളം പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്. സോളിലെ ഇറ്റാവോൺ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമിൽട്ടൻ ഹോട്ടലിന് സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്.


Click it and Unblock the Notifications