'തെലുങ്കിൽ സ്ത്രീകൾക്ക് കൊടുക്കുന്ന റെസ്പെക്ട് വലുതാണ്, വൈറലായ ശേഷം ആളുകളെ സമീപിക്കാൻ എളുപ്പമായി'; പ്രിയ
പ്രിയ വാര്യർ, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന ക്യാംപസ് പ്രണയ ചിത്രം ഫോർ ഇയേഴ്സ് റിലീസിന് തയ്യാറെടുക്കുകയാണ്.
ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഒരു മനോഹര ക്യാംപസ് പ്രണയ ചിത്രം കൂടി എത്തുന്നു എന്ന സൂചന നൽകുന്ന അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയുമാണ് നിർമാണം നിർവഹിച്ചത്.
വളരെ നാളുകൾക്ക് ശേഷം ഒരു അഡാർ ലവ് താരം പ്രിയ വാര്യർ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് ഫോർ ഇയേഴ്സ്. ഇപ്പോഴിത സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ താരം ദി ക്യുവിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.
അഡാർ ലവിലെ പാട്ടിലെ കണ്ണിറുക്കൽ സീനിലൂടെ വൈറലായ ശേഷം താൻ നേരിട്ടത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണെന്നാണ് പ്രിയ വാര്യർ പറയുന്നത്. പ്രിയയെ വാനോളം ഉയർത്തിയവർ തന്നെയാണ് പിന്നീട് ഒരു സുപ്രഭാതത്തിൽ പ്രിയയെ താഴെയിട്ട് ചവിട്ടിയതും.

ആ ഫെയിം ലഭിച്ച സമയത്ത് താൻ ചെറുപ്പമായിരുന്നതിനാൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള ബോധം അന്ന് തനിക്കുണ്ടായിരുന്നില്ലെന്നും പ്രിയ വാര്യർ പറഞ്ഞു. പെട്ടന്നുണ്ടായ ഫെയിം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പ്രിയ വാര്യർ വ്യക്തമാക്കി.
'വിശാൽ-ഗായത്രി എന്നീ രണ്ട് കോളജ് വിദ്യാർഥികളുടെ പ്രണയവും ജീവിതവുമാണ് ഫോർ ഇയേഴ്സ് എന്ന സിനിമ. സർജാന ഖാലിദിനെ നേരത്തെ പരിചയമുള്ളതുകൊണ്ട് കെമിസ്ട്രി വർക്കൗട്ട് ചെയ്യിപ്പിക്കാൻ എളുപ്പമായി.'

'വൈറലായ ശേഷം ആളുകളെ സമീപിക്കാൻ കൂടുതൽ എളുപ്പമായി. എന്റെ പേര് പറഞ്ഞാൽ പലർക്കും അറിയാം. അല്ലെങ്കിൽ ഓഡീഷൻ വഴിയൊക്കെയാണ് ആളുകളിലേക്ക് എത്തിയിരുന്നത്. മനപൂർവം മലയാള സിനിമ ചെയ്യാതിരുന്നതല്ല.'
'ആദ്യത്തെ സിനിമയ്ക്ക് ശേഷമുള്ള ഇമേജ് മാറ്റുന്ന കഥാപാത്രം ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. പെർഫോം ചെയ്യാൻ പറ്റണമെന്നും എനിക്കുണ്ടായിരുന്നു. ഞാൻ അഭിനയം പഠിച്ചിട്ടില്ല. എന്റെ പേഴ്സൺ ഗ്രോത്താണ് ഞാൻ സിനിമ ചെയ്യുമ്പോൾ പ്രതിഫലിപ്പിക്കാൻ നോക്കുന്നത്.'

'വർക്കിങ് പാറ്റേണിൽ മറ്റ് ഭാഷകളിലെ സിനിമ മേഖലയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ വലിയ വ്യത്യാസം തോന്നുന്നില്ല. തെലുങ്കിലൊക്കെ സ്ത്രീകൾക്ക് കൊടുക്കുന്ന റെസ്പെക്ട് വലുതാണെന്ന് തോന്നിയിട്ടുണ്ട്.'
'തെലുങ്ക് പഠിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. എല്ലാ സിനിമ കമ്മിറ്റ് ചെയ്യുമ്പോഴും എന്റെ ആദ്യ സിനിമ എന്ന രീതിയിലാണ് ഞാൻ അതിനെ സമീപിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്തിട്ട് കാര്യമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.'

'ആ ഫെയിമിന് ശേഷമാണ് എന്റെ സ്ട്രഗിൾ യഥാർഥത്തിൽ ആരംഭിച്ചത്. ട്രോൾസിന് മറുപടി കൊടുക്കാൻ സമയമില്ല. അതുമാത്രമല്ല ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.'
'എനിക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം നമ്മൾ ചെയ്യുന്ന സിനിമകളിലൂടെ മറുപടി കൊടുക്കുക എന്നതാണ്. നായികയാകണമെന്നില്ല. നല്ല റോൾ ചെയ്യണമെന്ന ആഗ്രഹമേയുള്ളൂ. ഇനി വരാൻ പോകുന്ന മറ്റൊരു മലയാള സിനിമയിൽ ഞാൻ ക്യാരക്ടർ റോളാണ് ചെയ്യാൻ പോകുന്നത്.'

'മലയാളത്തിൽ ഇനി കൊള്ളയാണ് റിലീസ് ചെയ്യാനുള്ളത്. മമ്മൂട്ടി അടക്കമുള്ള വലിയ നടന്മാരെ വെച്ച് സിനിമ ചെയ്തിട്ടുള്ളയാളാണ് രജിത്ത് ശങ്കർ അതുകൊണ്ട് ആദ്യം ടെൻഷനുണ്ടായിരുന്നു.'
'അദ്ദേഹം എന്നെ അൺഎക്സ്പെറ്റഡായി കാസ്റ്റ് ചെയ്തത്. എല്ലാവരുടെ അഭിപ്രായങ്ങളും സാർ കേൾക്കാൻ ശ്രമിക്കുന്നയാളാണ്' പ്രിയ വാര്യർ വിശദമാക്കി.


Click it and Unblock the Notifications