'തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു'; ഹോട്ടലുകാർ ഇറക്കിവിട്ടതിനെ കുറിച്ച് പ്രിയ വാര്യർ
ഒറ്റ കണ്ണിറുക്കൽ കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയ വാര്യർ. കണ്ണിറുക്കി യുവാക്കളുടെ ഹൃദയങ്ങൾ കൊള്ളയടിച്ച പ്രിയ വാര്യരെ അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല. സിനിമകളിൽ അഭിനയിക്കും മുമ്പും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ ഭാഗമായിരുന്നു പ്രിയ വാര്യർ. നടി എന്നതിലുപരി ഗായികയും മോഡലുമെല്ലമാണ് പ്രിയ വാര്യർ. 2019ൽ ആണ് ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ റിലീസ് ചെയ്യും മുമ്പ് തന്നെ സിനിമയിലെ ഗാനങ്ങളും നായികയായ പ്രിയയും ഹിറ്റായിരുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്വിൽ റോഷൻ ബഷീർ ആയിരുന്നു നായകൻ. നൂറിൻ ഷെരീഫാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുപത്തി രണ്ടുകാരിയായ പ്രിയ ഇന്ന് ആഗോളതലത്തിൽ അറിയപ്പെടുന്ന താരമാണ്. വെറും പതിനെട്ടാമത്തെ വയസിലാണ് പ്രിയ ഒറ്റ പാട്ടിലൂടെ ഇന്റർനെറ്റ് സെൻസേഷനായി മാറിയത്. ഒരു അഡാർ ലവ്വ് വിവിധ ഭാഷകളിൽ മൊഴിമാറ്റിയും പ്രദർശിപ്പിച്ചിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിനും ഒരു വർഷം മുമ്പാണ് ചിത്രത്തിലെ മാണിക്യ മലരായ പൂവേ ഗാനം റിലീസ് ചെയ്തത്.

ചെറുപ്പം മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട് പ്രിയ പ്രകാശ് വാര്യർ. ഫൈനൽസ് അടക്കമുള്ള സിനിമകളിൽ പിന്നണി ഗായികയായും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമാണ് പ്രിയ അഭിനയിച്ചിട്ടുള്ളത്. ശേഷം തെലുങ്കിൽ നിന്നും ബോളിവുഡിൽ നിന്നുമാണ് പ്രിയയെ തേടി അവസരങ്ങളെത്തിയത്. അഖിൽ അക്കിനേനിക്കൊപ്പം അഭിനയിച്ച ചെക്കായിരുന്നു തെലുങ്കിൽ റിലീസ് ചെയ്ത പ്രിയയുടെ ആദ്യ സിനിമ. യാത്ര എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ പ്രിയ അവതരിപ്പിച്ചത്. പിന്നീട് ഇഷ്ക് സിനിമയുടെ തെലുങ്ക് റീമേക്കിലും പ്രിയയായിരുന്നു നായിക. സജ്ജ തേജ് ആയിരുന്നു ചിത്രത്തിൽ നായകൻ.

ഇപ്പോൾ പ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ താമസിച്ചപ്പോഴുള്ള ദുരനുഭവമാണ് പ്രിയ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലിൽ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. 'ഞാൻ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്ത് നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിന് വേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോൾ ഞാൻ കുറച്ച് ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്‌ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ട് തന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല.'
Recommended Video

'ഭക്ഷണം അകത്തുകയറ്റാൻ കഴിയില്ലെന്നായിരുന്നു ഇവർ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്ത് നിന്നും കഴിച്ചിട്ട് വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പോലും അവർ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു' പ്രിയ വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു.


Click it and Unblock the Notifications











